ട്രംപിന്റെ അമേരിക്ക ഐസിസിനൊപ്പം? സിറിയയില്‍ ലക്ഷ്യം മറ്റൊന്ന്... സടകൊഴിഞ്ഞ റഷ്യക്ക് എമണ്ടന്‍ പണി
ദമാസ്‌കസ്: സിറിയയില്‍ ഐസിസും അസദ് വിമതരും ശക്തിയാര്‍ജ്ജിച്ചപ്പോള്‍ രക്ഷയ്‌ക്കെത്തിയത് റഷ്യ ആയിരുന്നു. അസദ് കുടുംബത്തിന്റെ എക്കാലത്തേയും മിത്രമായ റഷ്യ. എന്നാല്‍ ഐസിസിനെതിരെ പോരാടാന്‍ അമേരിക്കയും സഖ്യകക്ഷികളും നേരത്തേയെത്തി. പക്ഷേ മറ്റ് വിമതര്‍ക്ക് അവര്‍ സഹായങ്ങളും നല്‍കി.
വര്‍ഷങ്ങള്‍ നീണ്ടിരിക്കുന്നു അമേരിക്കയും റഷ്യയും ഐസിസിനെ തുരത്താനുള്ള ശ്രമം തുടങ്ങിയിട്ട്. എന്നിട്ടും ഐസിസ് ഇപ്പോഴും ഭീതിപടര്‍ത്തി തുടരുകയാണ്. ഐസിസിനെ നേരിടാന്‍ എന്ന് പേരില്‍ റഷ്യയും അമേരിക്കയും സിറിയന്‍ മണ്ണില്‍ ഇറങ്ങിയതിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് പകല്‍ പോലെ വ്യക്തമാണ്.
ഇപ്പോള്‍ ട്രംപിന്റെ അമേരിക്ക സിറിയന്‍ വ്യോമതാവളത്തിന് നേര്‍ക്ക് ആക്രമണം നടത്തുമ്പോള്‍ അത് തെളിയിക്കുന്നത് മറ്റ് ചില കാര്യങ്ങളാണ്. ആപത്ബന്ധുവെന്ന് അസദ് കരുതിയ റഷ്യ ഇനി ആര്‍ക്കൊപ്പമാകും?
വിമത കേന്ദ്രങ്ങളില്‍ അസദിന്റെ സൈന്യം രാസായുധം ഉപയോഗിച്ചു എന്നാണ് ഒടുവില്‍ പുറത്ത് വന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഒരുപാട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിക്കുന്നത് അസദ് ആദ്യമായിട്ടല്ല. സിറിയന്‍ പ്രതിസന്ധിയുടെ തുടക്കം മുതലേ ഇത് ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് സിറിയയില്‍ അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടായത് തന്നെ.
ഐസിസ് ഭീകരരും മറ്റ് വിമതരും ആണ് അസദ് ഭരണകൂടത്തിന് എന്നും പ്രതിസന്ധി. അവരെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു രാസായുധ പ്രയോഗം. എന്നാല്‍ ഇത് അസദിന് നല്‍കിയത് വലി തിരിച്ചടിയായിരുന്നു.
ഐസിസിനെ തുരത്താന്‍ എന്ന പേരിലാണ് അമേരിക്ക സിറിയയില്‍ എത്തുന്നത്. എന്നാല്‍ ഐസിസിനെതിരെ ആക്രമണം നടത്തുമ്പോള്‍ തന്നെ കുര്‍ദ്ദുകള്‍ അടക്കമുള്ള മറ്റ് വിമതര്‍ക്ക് വേണ്ട സഹായങ്ങളും അമേരിക്ക നല്‍കിപ്പോന്നു.
ഈ സാഹചര്യത്തില്‍ ആയിരുന്നു അസദ് റഷ്യയുടെ സഹായം തേടിയത്. ഐസിസിനെ തകര്‍ക്കാന്‍ എന്ന പേരില്‍ റഷ്യന്‍ വ്യോമ സേന നടത്തിയ പല ആക്രമണങ്ങളും മറ്റ് വിമതര്‍ക്ക് നേരെ ആയിരുന്നു എന്നാണ് ആക്ഷേപം.
സിറിയയില്‍ അസദിനെ താഴെയിറക്കി തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പാവ സര്‍ക്കാരിനെ സ്ഥാപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് അമേരിക്കയെത്തിയത്. സിറിയയിലെ വന്‍ എണ്ണ നിക്ഷേപം തന്നെ ആണ് അമേരിക്കയെ കൊതിപ്പിക്കുന്നത്.
സുഹൃത്തുക്കളാണെങ്കിലും റഷ്യയും സിറിയയില്‍ ലക്ഷ്യം വക്കുന്നത് എണ്ണ തന്നെ ആണ്. വിമതരെ ഒതുക്കിക്കഴിഞ്ഞാല്‍ അവരുടെ കൈവശമുള്ള എണ്ണപ്പാടങ്ങളില്‍ നിയന്ത്രണം നേടാം എന്നത് തന്നെ ആയിരുന്നു റഷ്യയുടേയും ലക്ഷ്യം.
ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെയാണ് സിറിയയില്‍ സൈനിന നടപടി തുടങ്ങിയത്. അക്കാലത്ത് റഷ്യയുമായി അമേരിക്കയുടെ ബന്ധം തീരെ ഊഷ്മളം ആയിരുന്നില്ല. സിറിയന്‍ വിഷയത്തില്‍ തന്നെ പലതവണ രണ്ട് രാജ്യങ്ങളും കൊമ്പുകോര്‍ത്തിരുന്നു.
അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയ ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള അടുപ്പം അങ്ങാടിപ്പാട്ടാണ്. അതുകൊണ്ട് തന്നെ സിറിയയിലെ കാര്യങ്ങള്‍ പഴയതുപോലെ ആകില്ലെന്ന് ഉറപ്പാണ്.
വിമതരെ വച്ച് അസദിനെ അട്ടിമറിക്കാനുള്ള അമേരിക്കന്‍ നീക്കം എന്തായാലും പാളി. ഇനിയുള്ള സാധ്യത സൈനിക നീക്കം തന്നെ ആണ്. അതിന് സിറിയ അസ്ഥിരമാണെന്ന് വരുത്തണം. എന്നിട്ട് ഒരു സമ്പൂര്‍ണ സൈനിക നടപടിയ്ക്ക് തുടക്കം കുറിക്കണം.
ഡൊണാള്‍ഡ് ട്രംപ് അറിയപ്പെടുന്നത് തന്നെ യുദ്ധക്കൊതിയന്‍ എന്നാണ്. അതുകൊണ്ട് തന്നെ ട്രംപ് ഇപ്പോള്‍ നടത്തിയ നീക്കം ഒരു വന്‍ യുദ്ധത്തിനുള്ള കോപ്പുകൂട്ടലാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
വിമതര്‍ സൂക്ഷിച്ച രാസായുധങ്ങളാണ് പൊട്ടിത്തെറിച്ചത് എന്നാണ് അസദിന്റെ വാദം. വിമത കേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോള്‍ സംഭവിച്ചതാണ് എന്നും പറയുന്നു. ഇക്കാര്യത്തില്‍ റഷ്യയും ഇറാനും അസദിനെ പിന്തുണച്ച് രംഗത്തുണ്ട് എന്നതും സത്യമാണ്.
ഇതിന് മുമ്പ് അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനങ്ങളുണ്ടായപ്പോഴെല്ലാം അതി രൂക്ഷമായി പ്രതികരിച്ചിരുന്നവരാണ് റഷ്യ. എന്നാല്‍ ഇപ്പോള്‍ സൈനിക താവളത്തിന് നേര്‍ക്ക് തന്നെ അമേരിക്ക ആക്രമണം നടത്തിയപ്പോള്‍ റഷ്യന്‍ പ്രതികരണം ദുര്‍ബലമായിപ്പോയി.
ഒരുപക്ഷേ മധ്യേഷ്യയില്‍ ഒരു പുതിയ സമവാക്യത്തിന് കൂടിയുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞ് വരുന്നത്. ട്രംപും റഷ്യയും ഒരുമിച്ചാല്‍ ഇറാന്‍ അടക്കമുള്ളവര്‍ ഏത് രീതിയില്‍ ആയിരിക്കും പ്രതികരിക്കുക എന്നതും വലിയ ചോദ്യമാണ്.