Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളാരിസ് ഡോണ്‍ ഭ്രമണപഥത്തില്‍; ബഹിരാകാശനടത്തം ലക്ഷ്യമിട്ടുള്ള ആദ്യ സ്വകാര്യദൗത്യം

ഫ്‌ളോറിഡ: ബഹിരാകാശത്ത് മനുഷ്യനെ നടത്തിക്കാനുള്ള ആദ്യ സ്വകാര്യദൗത്യമായ പോളാരിസ് ഡോണ്‍ വിജയകരമായി ഭ്രമപഥത്തിലെത്തിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശവിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ചൊവ്വാഴ്ച പകല്‍ 2.50-നാണ് സ്പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം കുതിച്ചുയര്‍ന്നത്. അമേരിക്കന്‍ ശതകോടീശ്വരന്‍ ജാരെഡ് ഐസക്മാനും മറ്റ് മൂന്ന് പേരുമാണ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തില്‍ എത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് പോളാരിസ് ഡോണിനെ ഭ്രമണപഥത്തിലെത്തിച്ചത്. അഞ്ച് ദിവസത്തെ ദൗത്യം പോളാരിസ് പ്രോഗ്രാമിന് കീഴിലുള്ള മൂന്ന് പരീക്ഷണ, വികസന ദൗത്യങ്ങളില്‍ ആദ്യത്തേതാണ്, ഐസക്മാനും സ്പേസ് എക്സും സംയുക്തമായാണ് ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്.

polaris dawn

Image Credit: X@@SpaceX

മനുഷ്യരെ ചൊവ്വയിലേക്ക് അയക്കുന്നതിന് ഉപയോഗിക്കാവുന്ന പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. നേരത്തെ ആഗസ്റ്റ് 28 നായിരുന്നു വിക്ഷേപണം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഹീലിയം ചോര്‍ച്ച കാരണം വൈകുകയായിരുന്നു. ഫ്‌ലോറിഡയിലെ മോശം കാലാവസ്ഥ കാരണം ഇത് വീണ്ടും മാറ്റിവച്ചു.

എന്താണ് 'സ്‌പേസ് വാക്ക്' അഥവാ ബഹിരാകാശ നടത്തം?

ഒരു ബഹിരാകാശയാത്രികന്‍ ബഹിരാകാശവാഹനത്തിന് പുറത്ത് ചെലവഴിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഒരു കാലഘട്ടമാണ് ബഹിരാകാശ നടത്തം. 1965 മാര്‍ച്ച് 18 ന് സോവിയറ്റ് യൂണിയന്റെ ബഹിരാകാശയാത്രികന്‍ അലക്‌സി ലിയോനോവ് ബഹിരാകാശ റേസിന്റെ ഉന്നതിയില്‍ വച്ച് ആദ്യത്തെ ബഹിരാകാശ നടത്തം നടത്തിയിരുന്നു. ലിയോനോവിന്റെ നടത്തം 10 മിനിറ്റ് നീണ്ടുനിന്നു.

എന്നാല്‍ ഇപ്പോള്‍ ബഹിരാകാശ നടത്തം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്താണ് ചെയ്യുന്നത്. ഇത് അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ബഹിരാകാശ സഞ്ചാരികള്‍ക്ക് അവരുടെ നടത്തത്തില്‍ ഒരു ബഹിരാകാശ പേടകത്തിന്റെ പുറത്ത് പരീക്ഷണങ്ങള്‍ ഘടിപ്പിക്കാനും ബഹിരാകാശ പരിതസ്ഥിതി വ്യത്യസ്ത കാര്യങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിക്കാനും കഴിയും.

നടക്കുമ്പോള്‍ അവര്‍ക്ക് പുതിയ ഉപകരണങ്ങള്‍ പരീക്ഷിക്കാനും ഉപഗ്രഹങ്ങളോ ബഹിരാകാശവാഹനങ്ങളോ നന്നാക്കാനും സാധിക്കും. ഒരു ബഹിരാകാശ നടത്തത്തിന് യാത്രികര്‍ സ്പേസ് സ്യൂട്ട് ധരിക്കുകയും അവരുടെ ബഹിരാകാശ പേടകത്തില്‍ സ്വയം ഘടിപ്പിക്കാന്‍ കയര്‍ പോലുള്ള സുരക്ഷാ ടെതറുകള്‍ ഉപയോഗിക്കുകയും വേണം.

ദൗത്യത്തിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ചയാണ് ബഹിരാകാശ നടത്തം നിശ്ചയിച്ചിരിക്കുന്നത്. ദൗത്യത്തിനിടെ 40 ശാസ്ത്രീയ പരീക്ഷണങ്ങള്‍ സംഘം നടത്തും. ബഹിരാകാശത്ത് പ്രകൃതിദത്തമായ റേഡിയേഷന്റെ സഹായത്തോടെ എക്‌സ്-റേ മെഷീന്‍ ഇല്ലാതെ എക്‌സ്-റേ ചിത്രങ്ങള്‍ നേടാനുള്ള ശ്രമവും ഇതില്‍ ഉള്‍പ്പെടുന്നു. സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് നല്‍കുന്ന ലേസര്‍ അധിഷ്ഠിത ആശയവിനിമയവും സംഘം പരിശോധിക്കും.

പോളാരിസ് ഡോണിലെ യാത്രക്കാര്‍ ആരൊക്കെ?

ഇലക്ട്രോണിക് പേയ്മെന്റ് കമ്പനിയായ ഷിഫ്റ്റ്4 ന്റെ സ്ഥാപകനായ ഐസക്മാന്‍ ആണ് പോളാരിസ് ഡോണ്‍ മിഷന്റെ കമാന്‍ഡര്‍. ഐസക്മാന്റെ രണ്ടാമത്തെ ബഹിരാകാശ യാത്രയാണിത്. 2021-ലായിരുന്നു ആദ്യത്തേത്. ഐസക്മാനെ കൂടാതെ മുന്‍ യുഎസ് എയര്‍ഫോഴ്‌സ് ലെഫ്റ്റനന്റ് കേണല്‍ സ്‌കോട്ട് പോട്ടീറ്റും സ്‌പേസ് എക്‌സിലെ ലീഡ് സ്പേസ് ഓപ്പറേഷന്‍സ് എഞ്ചിനീയറായ അന്ന മേനോന്‍, ബഹിരാകാശയാത്രികരുടെ പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയര്‍ സാറാ ഗില്ലിസ് എന്നിവരാണ് ദൗത്യത്തിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+