ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് വൈറ്റ്ഹൌസ്: അടുത്ത 48 മണിക്കൂർ ഗുരുതരമെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിതനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യം നല്ല നിലയിൽ തുടരുന്നതായി ഡോക്ടർമാർ. അതേ സമയം ട്രംപിന്റെ ആരോഗ്യസ്ഥിതി ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ബാധിച്ച് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർ നൽകുന്ന ആദ്യത്തെ ഔദ്യോഗിക പ്രതികരണം ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് തന്നെയാണ്.
തീരാതെ ക്രൂരത, യുപിയിൽ പെൺകുട്ടിയുടെ ശരീരം കൊത്തിയരിഞ്ഞ നിലയിൽ, പീഡിപ്പിക്കപ്പെട്ടെന്ന് കുടുംബം
പ്രസിഡന്റിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ ഈ സമയം ഞാനും ടീം അംഗങ്ങളും അതീവ സന്തുഷ്ടരാണെന്നാണ് വൈറ്റ് ഹൌസ് ഫിസിഷ്യൻ സീൻ കോൺലെ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂർ നേരമായി ഡൊണാൾഡ് ട്രംപിന് പനി അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ അദ്ദേഹത്തിന്റെ, ഹൃദയത്തിന്റെ പ്രവർത്തനം, വൃക്കകളുടെ പ്രവർത്തനം, കരളിന്റെ പ്രവർത്തനം എന്നിവ നിരീക്ഷിച്ച് വരികയാണ്. എല്ലാം സാധാരണ ഗതിയിലാണ്. ട്രംപിന്റെ മെഡിക്കൽ ടീമിലെ മറ്റൊരു അംഗമായ സീൻ ഡൂലെ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂർ നേരം ട്രംപിനെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നതായിരുന്നു. അടുത്ത 48 മണിക്കൂർ അദ്ദേഹത്തിന്റെ പരിചരണത്തിന്റെ കാര്യത്തിൽ നിർണ്ണായകമാണെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ട്രംപിന് ഏതെങ്കിലും സമയത്ത് ഓക്സിജൻ ചികിത്സ നൽകിയിരുന്നോ എന്ന ചോദ്യത്തിന് വാൾട്ടർ റീഡിലെത്തിയതിന് ശേഷം വ്യാഴാഴ്ചയോ അതിന് ശേഷമോ ഓക്സിജൻ നൽകിയില്ലെന്നാണ് കോൺലേ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ട്രംപിന് രോഗം സ്ഥിരീകരിച്ചിട്ട് 72 മണിക്കൂർ ആയെന്നും കൊവിഡാണെന്ന് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ട്രംപിന് രോഗം സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച ശേഷം ശനിയാഴ്ചയായതോടെ മൂന്ന് ദിവസമായെന്നാണ് കോൺലേ പറയാൻ ഉദ്ദേശിച്ചതെന്ന് പിന്നീട് വൈറ്റ് ഹൌസ് വിശദീകരിക്കുകയും ചെയ്തിരുന്നു.
രോഗം സ്ഥിരീകരിച്ച ഉടൻ തന്നെ ട്രംപിനെ വാൾട്ടർ റീഡിലെത്തിച്ചുവെന്നും കോൺലെ വ്യക്തമാക്കി. ട്രംപിന് റെംഡിസിവിർ മരുന്ന് നൽകിവരുന്നതായും ഇതിന് പുറമേ പോളി ക്ലോണൽ ആന്റിബോഡി കോക്ക്ടോയിയുടെ എട്ട് ഗ്രാം നൽകിയെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ട്രംപിനെ എപ്പോൾ ഡിസ്ചാർജ് ചെയ്യുമെന്നോ ട്രംപിന്റെ താപനിലയെക്കുറിച്ചുള്ള വിവങ്ങളോ കോൺലേ വെളിപ്പെടുത്തിയിട്ടില്ല.
കൊവിഡിന്റെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെയാണ് വെള്ളിയാഴ്ച വാഷിംഗ്ടൺ ഡിസിയിലെ ട്രംപിനെ വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനായി ഔദ്യോഗിക വസതിയിൽ നിന്ന് ട്രംപ് നടന്നാണ് മറൈൻ വണ്ണിലേക്ക് എത്തുന്നത്. ട്രംപിന് പുറമേ ഭാര്യ മെലാനിയ ട്രംപിനും ഇതേ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വീറ്റിൽ വ്യക്തമാക്കിയത്. തുടർന്ന് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെലാനിയ വൈറ്റ് ഹൌസിൽ തന്നെ തുടരുകയായിരുന്നു.