കൊറോണ വൈറസ് ആഗോള മഹാമാരി: പ്രഖ്യാപനം ലോകാരോഗ്യ സംഘടനയുടേത്!!
വാഷിംഗ്ടൺ: കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്ത് നൂറിലധകം രാജ്യങ്ങളിൽ രോഗം പടർന്നുപിടിച്ച സാഹചര്യത്തിലാണ് നീക്കം. ആഗോള മഹാമാരിയെന്ന പേര് ഉപയോഗിക്കണമോ എന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവന്നിരുന്നു. ഇതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. ലോകാരോഗ്യ സംഘടനാ ഡയറക്ടർ ടെൻട്രോസ് അധാനം ഗെബ്രിയേസസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്ത് കൊറോണ വൈറസ് ബാധിച്ച് 4,300 പേരാണ് ഇതിനകം മരണമടഞ്ഞത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 121, 000 കഴിഞ്ഞിട്ടുണ്ട്. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്നും ഡബ്ല്യുഎച്ച്ഒ മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് പുതിയ കൊറോണ ബാധയില്ല: ആശുപത്രി വിട്ടത് ഒമ്പത് പേർ, നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന
ജനുവരി 30ന് കൊറോണ ആഗോള അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സമയത്ത് നൂറിൽത്താഴെ പേർക്ക് മാത്രമേ കൊറോണ സ്ഥിരീകരിച്ചിരുന്നത്. പിന്നീടാണ് വ്യാപകമായി മറ്റ് ലോക രാഷ്ട്രങ്ങളിലേക്ക് കൂടി രോഗം പടർന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന നൽക്കുന്ന കണക്ക് പ്രകാരം മാർച്ച് 11 വരെ 1.18 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 4291 പേർ കൊറോണയെത്തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്.
ഒരു പ്രത്യേക പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗബാധ അപ്രതീക്ഷിതമായി വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെയാണ് ലോകാരോഗ്യ സംഘടന പകർച്ചവ്യാധിയായി കണക്കാക്കുന്നത്. അതിവേഗം പരക്കുന്നതും കൂടുതൽ പേരെ ബാധിക്കുന്നതുമായ പുതിയ രോഗത്തെ മഹാമാരിയായി കണക്കാക്കാൻ 2010ലാണ് ലോകാരോഗ്യ സംഘടന തീരുമാനിക്കുന്നത്.
2009ൽ നിരവധിപേരുടെ ജീവനെടുത്ത എച്ച്1എൻ1നെയാണ് ഇതിന് മുമ്പ് ലോകാരോഗ്യ സംഘടന ആഗോള പകർച്ചാവ്യാധിയായി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് പന്നിപ്പനി ചികിത്സയ്ക്കായി വാക്സിൻ കണ്ടുപിടിച്ചിരുന്നു. ഡിസംബർ പകുതിയോടെ ചൈനയിലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് നൂറിലധികം രാഷ്ട്രങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ചൈനയ്ക്ക് ശേഷം ഏറ്റവുമധികം പേർ കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത് ഇറ്റലിയിലാണ്. 9000 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ച രാജ്യത്ത് 354 പേരാണ് ഇതിനകം മരണമടഞ്ഞിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 64 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി കുടുംബത്തിൽ നിന്നാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിനകം 17 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 56 ലെത്തുകയും ചെയ്തിട്ടുണ്ട്.