സൗദിയുടെ മുഖംമാറ്റിയ ഭരണാധികാരി; 35കാരന്റെ അമ്പരപ്പിക്കും വളര്‍ച്ച, മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ച്
റിയാദ്: സൗദി അറേബ്യയെ അടിമുടി മാറ്റിയ നേതാവായിട്ടാകും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ചരിത്രം രേഖപ്പെടുത്തുക. അദ്ദേഹം ചുമലയേറ്റെടുത്തിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ സൗദിയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഏറെ ചര്‍ച്ചയാകുകയാണ്. സൗദി അറേബ്യയെ ലോക ശക്തിയായി നിലയുറപ്പിക്കുന്നതിലും ബിന്‍ സല്‍മാന്റെ പങ്ക് ചെറുതല്ല.
പുരോഗതിയുടേതും പരിഷ്കാരങ്ങളുടെതും മാത്രമായിരുന്നില്ല ബിന്‍ സല്‍മാന്റെ കഴിഞ്ഞ മൂന്ന് വര്‍ഷം, വിവാദങ്ങളുടേത് കൂടിയായിരുന്നു. സ്ത്രീ സമൂഹത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്കിയ അദ്ദേഹത്തിന്റെ നടപടിയാണ് ഏറെ ചര്‍ച്ചയായത്. വിശദാംശങ്ങള്‍ ഇങ്ങനെ....
ആദ്യ പടവുകള്‍ ഇങ്ങനെ
2017 ജൂണ്‍ 21നാണ് മുഹമ്മദ് ബിന്‍ സല്മാന് സൗദി അറേബ്യയുടെ കിരീവകാശിയായി ചുമതലയേറ്റെടുത്തത്. റിയാദിലെ കിങ് സൗദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ മുഹമ്മദ് ബിന്‍ സല്മാന് നേരത്തെ റിയാദ് ഗവര്‍ണറായിരുന്നു. 2009ല്‍ അതായത് അദ്ദേഹത്തിന്റെ 24ാം വയസില്‍ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായി.
Recommended Video
അധികം വൈകിയില്ല
അധികം വൈകിയില്ല വളരെ വേഗത്തില്‍ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലേക്ക് ഓടിക്കയറുകയായിരുന്നു ബിന്‍ സല്മാന്. പ്രതിരോധ മന്ത്രിയായി നിയമിതനായ അദ്ദേഹം റോയല്‍ കോര്‍ട്ടിന്റെ സെക്രട്ടറി ജനറലായും നിയമിക്കപ്പെട്ടു. 1985ല്‍ ജനിച്ച ബിന്‍ സല്മാന് 2017ല്‍ കിരീടവകാശിയായി. അടുത്ത രാജാവാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നതും ഇദ്ദേഹത്തെയാണ്.
എണ്ണ മാത്രം പോര
സൗദി അറേബ്യയുടെ പ്രധാന വരുമാനമാര്‍ഗമാണ് എണ്ണ. എന്നാല്‍ ഇതുമാത്രം ആശ്രയിച്ചാല്‍ സൗദിക്ക് ഭാവിയില്ലെന്ന് ബിന്‍ സല്മാന് മനസിലാക്കി. തുടര്‍ന്നാണ് അദ്ദേഹം വിഷന്‍ 2020, വിഷന്‍ 2030 പദ്ധതികള്‍ ആവിഷ്കരിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ വേഗത കുറഞ്ഞുവെന്നത് സത്യമാണ്.
അഴിമതി വിരുദ്ധ നീക്കങ്ങള്‍
സാമ്പത്തിക വികസന കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ബിന്‍ സല്മാന് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അധ്യക്ഷ പദവിയുമുണ്ടായിരുന്നു. സാമ്പത്തിക രംഗത്തെ അടിമുടി ഉടച്ചുവാര്‍ക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. സൗദിയുടെ വികസന കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ബിന്‍ സല്മാന് ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
സ്ത്രീകളുടെ ഉന്നമനം
വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത് ബിന്‍ സല്‍മാന്റെ എടുത്തുപറയാവുന്ന പരിഷ്കാരമാണ്. പുരുഷ രക്ഷിതാവിന്റെ തുണയില്ലാതെ തന്നെ സ്ത്രീകള്‍ക്ക് യാത്രാ അനുമതിയും നല്കി. സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടവും ഒരുക്കി. വിനോദനങ്ങളിലും അവരുടെ സാന്നിധ്യത്തിന് ഇളവ് നല്കി.
വധശിക്ഷ, ചാട്ടവാറടി
കുട്ടിക്കുറ്റവാളികളുടെ വധശിക്ഷ ഒഴിവാക്കിയതും ചാട്ടവാറടി എടുത്തുകളഞ്ഞതും ഈ അടുത്തകാലത്താണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ സിനിമാ പ്രദര്‍ശനം ആരംഭിച്ചത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ സൗദിക്കുണ്ടായിരുന്ന പ്രതിഛായ പൂര്‍ണമായും മാറ്റിയെടുത്തതും ബിന്‍ സല്‍മാന്റെ പരിഷ്കാരങ്ങളാണ്.
തൊഴില്‍ രംഗത്ത്
തൊഴില്‍ രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ബിന്‍ സല്മാന് പ്രത്യേകം ശ്രദ്ധിച്ചു. ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്കാന് അദ്ദേഹം പരിഷ്കാരങ്ങള്‍ നടപ്പാക്കി. സാമ്പത്തിക അഭിവൃദ്ധിയായിരുന്നു ഇതിന്റെ അടിസ്ഥാനം. കൂടാതെ സ്വദേശി വല്‍ക്കരണത്തിലൂടെ സൗദിക്കാര്‍ക്ക് ജോലി എന്ന പദ്ധതിയും ആവിഷ്കരിച്ചു.
കോടീശ്വരന്മാരുടെ കൂട്ട അറസ്റ്റ്
2017 ല്‍ രാജ്യത്തെ കോടീശ്വരന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത ബിന്‍ സല്‍മാന്റെ നടപടി കോളിളക്കം സൃഷ്ടിച്ചിരുന്നു. അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് അറസ്റ്റ് ചെയ്തത്. അഴിമതി നടത്തിയതായിരുന്നു കുറ്റം. അഴിമതി നടത്തിയ പണം പിഴയായി ഈടാക്കിയ ശേഷം എല്ലാവരെയും മാസങ്ങള്‍ക്ക് ശേഷം വിട്ടയച്ചു.
കൂടെ വിവാദങ്ങളും...
സൗദിയുടെ മേല്‍ക്കോയ്മ മേഖലയില്‍ നിലയുറപ്പിക്കുന്നതിന് ബിന്‍ സല്മാന് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ഖത്തറിനെതിരെ സൗദി ചുമത്തിയ ഉപരോധമാണ് ഇതിനിടെ വിവാദമായത്. കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷഗ്ജിയുടെ വധവുമായി ബന്ധപ്പെട്ടും ബിന്‍ സല്‍മാന്റെ പേര് എടുത്തുപറയപ്പെട്ടു.
യുവജവങ്ങള്‍ക്കിടയില്‍ പ്രിയങ്കരന്‍
സൗദി രാജാവ് സല്മാന് ശേഷം അദ്ദേഹത്തിന്റെ മകന് ബിന്‍ സല്മാന് രാജാവാകുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ശക്തനായ നേതാവായിട്ടാണ് ബിന്‍ സല്മാന് അറിയപ്പെടുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആധുനിക പരിഷ്കാരങ്ങളും അദ്ദേഹത്തെ യുവജവങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയിട്ടുണ്ട്.
ലോകോത്തര കമ്പനികളില്‍ ഓഹരി
വിഷന്‍ 2030 എന്ന ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിക്ക് അല്‍പ്പം പ്രതിസന്ധി സൃഷ്ടിച്ചാണ് കൊറോണയുടെ വ്യാപനം. കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയ സൗദി കഴിഞ്ഞദിവസം ഇളവുകള്‍ പ്രഖ്യാപിച്ചു. അതേസമയം, എണ്ണ ഇതര വരുമാനം എന്ന ആശയം സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വഴി നടപ്പാക്കുകയാണ് സൗദി. ലോകത്തെ മിക്ക കമ്പനികളുടെയും ഓഹരി വാങ്ങിക്കൂട്ടുകയാണ് പിഐഎഫ്.