ശ്രീലങ്കയില്‍ ചോരപ്പുഴ ഒഴുക്കിയ തൗഹീദ് ജമാഅത്ത്; സംഘടനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Recommended Video
കൊളംബോ: ശ്രീലങ്കയില്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ എട്ട് സ്‌ഫോടനങ്ങള്‍ നടത്തിയതിന് പിന്നില്‍ ആര്. ലോകം അന്വേഷിക്കുന്ന വിവരമാണിത്. പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണ് സംഭവത്തിന് പിന്നിലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണത്തില്‍ 290 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും വിവിധ ഭാഗങ്ങളില്‍ നിന്ന് ബോംബുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതോടെ ജനം ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് ആക്രമണത്തിന് പിന്നിലുള്ള സംഘടനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്....
യുദ്ധം അവസാനിച്ച ശേഷം
2009ല്‍ തമിഴ്പുലികളുമായുള്ള ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാണ് ശ്രീലങ്കയില്‍ ഇത്രയും ശക്തമായ സ്‌ഫോടനങ്ങളും കൂട്ട മരണങ്ങളും സംഭവിക്കുന്നത്. വിദേശ സംഘങ്ങളുടെ സഹായമില്ലാതെ ഇത്രയും ശക്തമായ ആക്രമണം നടത്താന്‍ സാധിക്കില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നു.
ശ്രീലങ്ക തൗഹീദ് ജമാഅത്ത്
ശ്രീലങ്ക തൗഹീദ് ജമാഅത്ത് എന്ന രാഷ്ട്രീയ സംഘടനയില്‍ നിന്ന് വിഘടിച്ച ഗ്രൂപ്പാണ് നാഷണല്‍ തൗഹീദ് ജമാഅത്ത്. ഇസ്ലാമിക ആശയങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന ശ്രീലങ്കന്‍ തൗഹീദ് ജമാഅത്ത് സര്‍ക്കാര്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
നേതാവ് അബ്ദുല്‍ റാസിഖ്
മതവിദ്വേഷം പരത്തി എന്നാരോപിച്ച് പല തവണ ശ്രീലങ്കന്‍ തൗഹീദ് ജമാഅത്തിന്റെ നേതാവ് അബ്ദുല്‍ റാസിഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ലാണ് നാഷണല്‍ തൗഹീദ് ജമാഅത്ത് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ബുദ്ധ പ്രതിമ തകര്‍ത്തത് ഇവരാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു.
ബുദ്ധ മതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യം
ശ്രീലങ്കയിലെ കെഗല്ലി ജില്ലയില്‍ ബുദ്ധ പ്രതിമകള്‍ തകര്‍ക്കപ്പെട്ടു. ബുദ്ധ മതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ശ്രീലങ്കയിലെ കിഴക്കന്‍ നഗരമായ കട്ടന്‍കുഡിയില്‍ ശരീഅത്ത് നിയമങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണം നേരിടുന്ന സംഘമാണ് നാഷണല്‍ തൗഹീദ് ജമാഅത്ത്.
തമിഴിലാണ് ട്വിറ്റര്‍ അക്കൗണ്ട്
നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സജീവമല്ല. തമിഴിലാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റുകള്‍ കാണാറ്. 2018 മാര്‍ച്ചിന് ശേഷം ഈ അക്കൗണ്ടില്‍ ട്വീറ്റുകള്‍ വന്നിട്ടില്ല. അതേസമയം, യുട്യൂബ് അക്കൗണ്ടില്‍ മറ്റു മതസ്ഥരെ ആക്ഷേപിക്കുന്ന വിവരങ്ങളാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എതിര്‍ക്കുന്ന ഒട്ടേറെ മുസ്ലിംകള്‍
നാഷണല്‍ തൗഹീദ് ജമാഅത്തിനെ എതിര്‍ക്കുന്ന ഒട്ടേറെ മുസ്ലിംകള്‍ ശ്രീലങ്കയിലുണ്ട്. ഇവര്‍ക്ക് പൊതു വേദികള്‍ നല്‍കരുതെന്നും ഇടപെടാനുള്ള അവസരങ്ങള്‍ ഒരുക്കരുതെന്നും മുസ്ലിം നേതാക്കളില്‍ ചിലര്‍ തന്നെ ആഹ്വാനം ചെയ്തിരുന്നു. മൂന്ന് വര്‍ഷം മുമ്പ് സംഘടനയുടെ സാന്നിധ്യത്തെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് ശ്രീലങ്കന്‍ മുസ്ലിം കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഹില്‍മി അഹ്മദ് പറഞ്ഞു.
രേഖാമൂലമുള്ള വിവരങ്ങള്‍
സംഘടനയെ കുറിച്ച് രേഖാമൂലമുള്ള വിവരങ്ങളാണ് മൂന്ന് വര്‍ഷം മുമ്പ് താന്‍ സര്‍ക്കാരിന് കൈമാറിയതെന്ന് അഹ്മദ് ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ടവരുടെ വിവരങ്ങള്‍ വരെ കൈമാറി. എന്നാല്‍ കാര്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നാണ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സഹായം അന്വേഷിക്കുന്നു
എന്നാല്‍ ജനപിന്തുണയില്ലാത്ത ഒരു ചെറുസംഘത്തിന് ഇത്രയും വലിയ ആക്രമണം നടത്താന്‍ സാധിക്കുമോ എന്നതാണ് പോലീസിനെ കുഴക്കുന്ന ചോദ്യം. ഇവര്‍ക്ക് വിദേശ സഹായം ലഭിച്ചിരിക്കാമെന്ന് സര്‍ക്കാര്‍ സംശയിക്കുന്നതും അതുകൊണ്ടുതന്നെ. വിദേശസഹായം ലഭിച്ചോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി സേനാരത്‌നെ പറഞ്ഞു.
എല്ലാം ശ്രീലങ്കക്കാര്‍
ചാവേറുകളായവര്‍ എല്ലാം ശ്രീലങ്കന്‍ പൗരന്‍മാരാണെന്ന് മന്ത്രി രജിത സേനാരത്‌നെ പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയാകുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഭീകരവാദം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക.
എല്ലാ മാര്‍ഗങ്ങളും അടച്ചു
അക്രമികള്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ എല്ലാ മാര്‍ഗങ്ങളും അടച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഞായറാഴ്ച ഏഴ് ചാവേറുകളാണ് കൊളംബോയിലെ വിവിധ കേന്ദ്രങ്ങളില്‍ പൊട്ടിത്തെറിച്ചത്. കൊളംബോ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ നിന്ന് കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി.
സോഷ്യല്‍ മീഡിയ ബ്ലോക്ക് ചെയ്തു
സോഷ്യല്‍ മീഡിയ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. കൊല്ലപ്പെട്ട ഏഴ് ഇന്ത്യക്കാരില്‍ നാല് പേര്‍ ജെഡിഎസ് പ്രവര്‍ത്തകരാണെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഒരു മലയാളിയുമുണ്ട്. മൂന്ന് ജെഡിഎസ്പ്രവര്‍ത്തകരെ കാണാതായി.
വോട്ടിങ്ങ് യന്ത്രം തകരാര്‍: സാധ്യത തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍!! നേരത്തേ അറിയിച്ചിരുന്നു