ഒമൈക്രോൺ പടരുന്നു, ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
മനില: കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപനം സംബന്ധിച്ച് ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. യാത്രാനിരോധനങ്ങളെല്ലാം മറികടന്ന് ഒമൈക്രോണ്‍ ആഗോള തലത്തില്‍ വ്യാപിക്കാനുളള സാധ്യത കണക്കിലെടുത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനും ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ഏഷ്യാ-പസഫിക് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.
ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഓസ്‌ട്രേലിയയില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ആഴ്ചയോടെയാണ് ഇന്ത്യ അടക്കമുളള ഏഷ്യന്‍ രാജ്യങ്ങളിലും ഒമൈക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂരിലും ദക്ഷിണ കൊറിയയിലും ഒമൈക്രോണ്‍ രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ രണ്ട് പേരില്‍ മാത്രമാണ് ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ഒമൈക്രോണ്‍ വ്യാപനം തടയുന്നതിനായി ഇതിനകം തന്നെ വിവിധ സര്‍ക്കാരുകള്‍ അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യാ-പസഫിക് മേഖലയില്‍ വിവിധ രാജ്യങ്ങളിലായി 650 മില്യണ്‍ ആളുകള്‍ ആണുളളത്. അതിര്‍ത്തികളില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഒമൈക്രോണിനെ നേരിടാന്‍ സജ്ജമാകുന്നതിന് രാജ്യങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കും എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. യാത്രാ നിയന്ത്രണങ്ങളിലൂടെ മാത്രം ഒമൈക്രോണിനെ മെരുക്കാനാകുമെന്ന് കരുതാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പശ്ചിമ പസഫിക് മേഖലയുടെ റീജിണല്‍ ഡയറക്ടറായ തകേഷി കസായി വ്യക്തമാക്കുന്നു.
പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു
ഏഷ്യാ-പസഫിക് മേഖലയില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ഏറ്റവും ജനസംഖ്യയുളള നാലാമത്തെ രാജ്യമായ ഇന്ത്യോനേഷ്യ ഒരിക്കല്‍ ഏഷ്യയിലെ കൊവിഡിന്റെ കേന്ദ്രമായിരുന്നു. 270 മില്യണ്‍ ജനസംഖ്യയുളള ഇന്തോനേഷ്യയില്‍ 35 ശതമാനം ആളുകള്‍ മാത്രമായി പൂര്‍ണമായും വാക്‌സിനേറ്റഡ് ആയിരിക്കുന്നത്. ബ്രിട്ടനും അമേരിക്കയും അടക്കമുളള രാജ്യങ്ങള്‍ കൊവിഡ് ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കുളള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.. എന്നാല്‍ ഒമൈക്രോണിന് എതിരെ ബൂസ്റ്റര്‍ ഷോട്ടുകള്‍ ഫലപ്രദമായിരിക്കുമോ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നത് വെല്ലുവിളിയാണ്.
Recommended Video
കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദം ബാധിച്ച് ഇതുവരെ ലോകത്ത് എവിടെയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഒമൈക്രോണ്‍ തീവ്രവ്യാപന ശേഷിയുളള വകഭേദമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡെല്‍റ്റ പോലെ തന്നെ ഹൈ റിസ്‌ക് ഉളള കൊവിഡിന്റെ വകഭേദങ്ങളുടെ പട്ടികയില്‍ വരുന്നതാണ് ഒമൈക്രോണ്‍. ഒമൈക്രോണിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റിയന്‍ ലിന്‍ഡ്‌മെയര്‍ വ്യക്തമാക്കി.