പാരിസ് ഉടമ്പടി:ട്രംപ് ഇന്ത്യയെ കുറ്റപ്പെടുത്തിയതിനു പിന്നില്‍..?
ട്രംപ് കൂടുതല്‍ അപ്രിയനാകുമോ?
വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും പ്രതിരോധിക്കാനായി രൂപം നല്‍കിയ ചരിത്രപരമായ പാരിസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറിയത് അമേരിക്കന്‍ ജനതയെ മാത്രമല്ല, ലോകനേതാക്കളെയും വ്യവസായികളെയും ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുകയാണ്.
ആഗോളതാപനത്തിനെതിരായ പോരാട്ടത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴുള്ള അമേരിക്കയുടെ പിന്‍മാറ്റം ട്രംപിനെ കൂടുതല്‍ അപ്രിയനാക്കുമെന്നുറപ്പ്. പിന്‍മാറാനുള്ള തീരുമാനത്തിനു പിന്നാലെ ഇന്ത്യക്കും ചൈനക്കുമെതിരെ നടത്തിയ പരാമര്‍ശം ഇന്ത്യ-അമേരിക്കന്‍ ബന്ധത്തില്‍ കല്ലുകടിയാകും എന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യക്കും ചൈനക്കും കുറ്റം
മറ്റു രാജ്യങ്ങളെ ട്രോളുക എന്നത് ട്രംപിന്റെ രാഷ്ട്രീയ ആയുധങ്ങളിലൊന്നാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണെന്നും അത്തരം രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരിസ് ഉടമ്പടിയെന്നും ട്രംപ് ആരോപിക്കുന്നു. കോടിക്കണക്കിന് വിദേശ ഡോളര്‍ സഹായമായി കൈപ്പറ്റുന്നതിനു വേണ്ടിയാണ് ഇന്ത്യ ഉടമ്പടിയില്‍ ഒപ്പു വെച്ചത്. ഇന്ത്യക്കും ചൈനക്കും കല്‍ക്കരി പാടങ്ങള്‍ വികസിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ അത്തരം ആവശ്യങ്ങളെ പരിസ്ഥിതിയുടെ പേര് പറഞ്ഞ് ചിലര്‍ നിരസിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ കരിനിഴല്‍ വീഴ്ത്തുമോ?
ഈ വര്‍ഷം അവസാനം മോദി അമേരിക്ക സന്ദര്‍ശിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ പാരിസ് ഉടമ്പടി വിഷയത്തില്‍ ഇന്ത്യക്കെതിരെ വിമര്‍ശനശരങ്ങള്‍ തൊടുത്തുവിട്ട ട്രംപിനോട് മോദി എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇനിയറിയേണ്ടത്.
അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന്...
പാരിസ് ഉടമ്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ട്രംപിന്റെ ആരോപണം. കാലാവസ്ഥാ സംരക്ഷണം വെറും തട്ടിപ്പാണ്. ചില ലോകരാഷ്ട്രങ്ങളുടെ താത്പര്യം സംരക്ഷിക്കല്‍ മാത്രമാണ് ഉടമ്പടിയുടെ ലക്ഷ്യമെന്നും ട്രംപ് ആരോപിക്കുന്നു. എന്നാല്‍ ഉടമ്പടി പ്രകാരം ആഗോളതാപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ വാതകങ്ങളുടെ പുറംതള്ളല്‍ കുറക്കുകയും വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യണം. ഇതാണ് അമേരിക്കയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
ട്രംപിനെതിരെ ലോകനേതാക്കള്‍
ട്രംപ് തെറ്റു ചെയ്തത് പ്രപഞ്ചത്തോടു തന്നെയാണെന്നും അമേരിക്ക ലോകത്തോട് മുഖം തിരിച്ചിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് പാരിസ് ഉടമ്പടിയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ടുട്ടറസ് പ്രതികരിച്ചു. തീരുമാനം നിരാശാജനകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്,കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ എന്നിവരും പറഞ്ഞു.
തിളക്കുന്ന പ്രതിഷേധം
രാജ്യത്തിനകത്തുനിന്നും ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ 61 മേയര്‍മാര്‍ പാരിസ് ഉടമ്പടിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചു.ഡിസ്നി സിഇഒ റോബര്‍ട്ട് ഇഗര്‍, മുന്‍നിര വ്യവസായിയായ ഇലോണ്‍ മസ്‌ക് എന്നിവര്‍ പ്രസിഡന്റ് കൗണ്‍സില്‍ നിന്നും പിന്‍മാറുകയാണെന്നും ട്വീറ്റ് ചെയ്തു. പാരിസ് ഉടമ്പടിയില്‍ നിന്നും വിട്ടുപോരുന്നത് ഒരിക്കലും അമേരിക്കക്ക് ഗുണകരമാകില്ലെന്നും ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.
പാരിസ് ഉടമ്പടി എന്തിന്
കാര്‍ബണ്‍ വാതകങ്ങളുടെ തോത് നിയന്ത്രിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോളതാപനവും കുറച്ച് പരസ്ഥിതിയെ സംരക്ഷിക്കുമെന്നാണ് പാരിസ് ഉടമ്പടിയുടെ പ്രഖ്യാപനം. എന്നാല്‍ ഏറ്റവും അധികം കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക പുറത്തുപോയത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും.