സൗദി അറേബ്യക്ക് നല്ല കാലം വരുമോ? റഷ്യ പുറകിലേക്ക്, മൂന്ന് മാസത്തിനിടെ ആദ്യം
ജൂണ്‍ മാസത്തിലെ മൂന്നാം വാരത്തില്‍ റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ ഇടിവ്. പ്രധാന തുറമുഖങ്ങളിലെ അറ്റകുറ്റപ്പണികളാണ് മൂന്ന് മാസത്തിലെ താഴ്നന്ന നിലയിലേക്ക് റഷ്യന്‍ എണ്ണ കയറ്റുമതിയെ എത്തിച്ചത്. ബാൾട്ടിക് കടലിലെ പ്രിമോർസ്കിലെയും പസഫിക് തീരത്തെ കോസ്മിനോയിലെയും അറ്റകുറ്റ പണികള്‍ റഷ്യയിലെ ഏറ്റവും തിരക്കേറിയ രണ്ട് എണ്ണ ടെർമിനലുകളിലൂടെയുള്ള കയറ്റുമതി വെട്ടിക്കുറച്ചു. ഈ തുറമുഖങ്ങള്‍ വഴി ഈ ആഴ്ച കയറ്റുമതിയൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റഷ്യന്‍ ചരക്ക് കപ്പലുകള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ പുതിയ നിരോധനം ഏർപ്പെടുത്തിയതും കയറ്റുമതിയെ ബാധിച്ചു. പുതിയ ഉപരോധത്തില്‍ 17 റഷ്യന്‍ കപ്പലുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂൺ 23 വരെയുള്ള ഏഴ് ദിവസങ്ങളിൽ റഷ്യയുടെ ക്രൂഡ് കയറ്റുമതിയുടെ മൊത്ത മൂല്യം 14 ശതമാനം ഇടിഞ്ഞു. അതായത് കയറ്റുമതിയിൽ 18 ശതമാനം ഇടിവ്. 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ അധിനിവേശത്തിന് മറുപടിയായി ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കുന്നത് റഷ്യ ഇപ്പോഴും തുടരുന്നുമുണ്ട്.

പൊതുമേഖല നിയന്ത്രണത്തിലുള്ള സോവ്‌കോംഫ്ലോട്ട് പിജെഎസ്‌സിയുടെ ഉടമസ്ഥതയിലുള്ള 21 ടാങ്കറുകളിൽ മൂന്നെണ്ണം മാസങ്ങളോളം ഉപയോഗശൂന്യമായി കിടന്നതിന് ശേഷം ഇപ്പോൾ ക്രൂഡ് ലോഡുചെയ്യുന്നുണ്ട്. ജൂൺ 23-ന് ആഴ്ച്ചയിൽ 27 ടാങ്കറുകൾ 21.29 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് കയറ്റിയതായി കപ്പൽ ട്രാക്കിംഗ് ഡാറ്റയും പോർട്ട് ഏജൻ്റ് റിപ്പോർട്ടുകളും ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. അതായത് മുൻ ആഴ്ചയിലെ 25.91 ദശലക്ഷം ബാരലിൽ നിന്ന് കയറ്റുമതി കുത്തനെ കുറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ റഷ്യയുടെ കടൽ വഴിയുള്ള ക്രൂഡ് ഒഴുക്ക് പ്രതിദിനം 660,000 ബാരൽ കുറഞ്ഞ് 3.04 ദശലക്ഷമായയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) തീരുമാനത്തിന് അനുസൃതമായി, ഉൽപ്പാദനം നിയന്ത്രിക്കുന്നതിന് പകരം റഷ്യ തങ്ങളുടെ കയറ്റുമതി വർധിപ്പിക്കുകയായിരുന്നു.
റഷ്യയുടെ ഉൽപ്പാദന ലക്ഷ്യം സെപ്റ്റംബർ അവസാനം വരെ പ്രതിദിനം 8.978 ദശലക്ഷം ബാരലായി സജ്ജീകരിച്ചിരുന്നു. മെയ് മാസത്തിന് ശേഷം വിപണി സാഹചര്യങ്ങൾക്ക് വിധേയമായി 2025 സെപ്റ്റംബർ വരെ ഓരോ മാസവും 39,000 ബാരൽ എന്ന നിരക്കിൽ ഉയർത്താന്‍ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഗ്രീക്ക് നാവികസേന രാജ്യത്തിൻ്റെ ക്രൂഡ് കൈമാറ്റത്തിന് സമീപമുള്ള പ്രദേശത്ത് സൈനിക അഭ്യാസങ്ങൾ നടത്തുന്നതും കയറ്റുമതിയെ ബാധിക്കും.
ജൂൺ 16 വരെയുള്ള കാലയളവിലെ പുതുക്കിയ കണക്കിൽ ഇന്ത്യയിൽ എത്തേണ്ട കപ്പലുകളിലെ ഒഴുക്ക് പ്രതിദിനം ശരാശരി 1.66 ദശലക്ഷം ബാരലുകളാണ്. നിലവിൽ അന്തിമ ലക്ഷ്യസ്ഥാനങ്ങൾ കാണിക്കാത്ത കപ്പലുകൾക്കായി ഡിസ്ചാർജ് പോർട്ടുകൾ വ്യക്തമാകുന്നതിനാൽ ചൈനീസ്, ഇന്ത്യൻ ഇറക്കുമതികള്‍ ഉയരാൻ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞാല്‍ അത് പരമ്പരാഗത വ്യാപാര പങ്കാളികളായ ഇറാഖിനും സൌദിക്കും ഗുണകരമായി മാറുകയും ചെയ്യും.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി മെയ് മാസത്തിൽ പ്രതിദിനം 2.1 ദശലക്ഷം ബാരലായി (ബിപിഡി) ഉയർന്നിരുന്നു. ചൈനയിൽ നിന്നുള്ള കുറഞ്ഞ ഡിമാൻഡ് കാരണം റഷ്യൻ എണ്ണയ്ക്കുള്ള കിഴിവ് വർദ്ധിച്ചുവെന്ന് വ്യാപാര സ്രോതസ്സുകളെയും ഷിപ്പിംഗ് ഡാറ്റയെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട. മെയ് മാസത്തിൽ സൗദി അരാംകോ രണ്ടാം മാസത്തേക്ക് ടേം വില വർദ്ധിപ്പിച്ചതിന് ശേഷം സൗദി അറേബ്യയിൽ നിന്നുള്ള സപ്ലൈ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കുമെത്തി.
ഉക്രെയ്ൻ യുദ്ധാനന്തരം റഷ്യയ്‌ക്കെതിരെ പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യയില്‍ നിന്നും വലിയ കിഴിവില്‍ എണ്ണവാങ്ങി. മെയ് മാസത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഏപ്രിലിൽ നിന്ന് 14.7 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് 5.9 ശതമാനവും ഉയർന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ ഇപ്പോഴും തുടർരുന്നു. ഇറാഖും സൗദി അറേബ്യയുമാണ് പിന്നില്‍. കൂടാതെ, ഇന്ത്യൻ റിഫൈനറുകൾക്ക് 176,000 ബിപിഡി ഓയിൽ യുഎസിൽ നിന്ന് മെയ് മാസത്തിൽ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. റഷ്യൻ എണ്ണയുടെ ഉയർന്ന ഉപഭോഗം ഇന്ത്യയുടെ ക്രൂഡ് മിക്‌സിലെ മിഡിൽ ഈസ്റ്റർ ഓയിലിൻ്റെ വിഹിതത്തെയും ഒപെക്കിൻ്റെയും വിഹിതം കുറയ്ക്കുന്നതായി ഡാറ്റകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications