ഗാസയിൽ സമാധാനം പുലരുമോ?; വെടിനിർത്തൽ കരാർ ചർച്ച അന്തിമഘട്ടത്തിലേക്ക്, ഇന്ന് നിർണായകം
ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച് ഖത്തറിലെ ദോഹയിൽ തിരക്കിട്ട ചർച്ചകൾ. ചൊവ്വാഴ്ച രാവിലെ അന്തിമ ചർച്ച നടക്കും. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധി ബ്രെറ്റ് മക്‌ഗുർക്ക്, മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ഷിൻ ബെറ്റ് മേധാവി റോണൻ ബാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മുൻപെങ്ങും ഉണ്ടാകാത്ത വിധത്തിലുള്ള അനുകൂല പ്രതികരണങ്ങളാണ് ഇതുവരെയുള്ള ചർച്ചകളിൽ ഉണ്ടായിട്ടുള്ളതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടി നിർത്തലും ബന്ദി കൈമാറ്റവും സംബന്ധിച്ച കരട് കരാർ മധ്യസ്ഥരായ ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ അന്തിമകരാർ ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കരാർ പ്രകാരം ആദ്യ ഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 33 പേരെ ഇസ്രായേലിന് കൈമാറണം. കുട്ടികളും സ്ത്രീകളും പ്രായമായവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരെല്ലാവരും ജീവനോടെ ഉണ്ടെന്നാണ് ഇസ്രായേൽ വിലയിരുത്തൽ. അതേസമയം ഹമാസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

ആദ്യ ഘട്ടം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, 16ാം ദിവസം രണ്ടാം ഘട്ട ചർച്ചകൾ നടക്കും. അവശേഷിക്കുന്ന ബന്ദികളെ ഈ ഘട്ടത്തിലായിരിക്കും കൈമാറുക. സൈനികരും പുരുഷ ബന്ദികളെയുമാണ് രണ്ടാം ഘട്ടത്തിൽ മോചിപ്പിക്കുക. മാത്രമല്ല മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും.
സൈന്യത്തെ പിൻവലിക്കാനും തീരുമാനം ഉണ്ടാകും. വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും പിൻമാറ്റം. ഗാസയുടെ തെക്കേ അറ്റത്തുള്ള ഫിലാഡൽഫി ഇടനാഴിയിലും സുരക്ഷാ നടപടികൾ കൈക്കൊള്ളും. കരാർ നിലവിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ സൈന്യം പിൻവാങ്ങും. നിരായുധരായ വടക്കൻ ഗാസയിൽ ഉള്ള പൗരൻമാരെ മടങ്ങിപ്പോകാൻ അനുവദിക്കും. ഇവർ ആയുധങ്ങൾ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കും. മധ്യ ഗാസയിലെ നെറ്റ്സാരിം ഇടനാഴിയിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങും.
കൊലപാതകം അടക്കമുള്ള മാരക കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട പലസ്തീൻ തീവ്രവാദികളെ മോചിപ്പിക്കും, എന്നാൽ ബന്ദികളിൽ എത്ര പേർ ജീവനോടെ ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഈ കണക്കുകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇവരെ വെസ്റ്റ് ബാങ്കിലേക്ക് വിടില്ല. അതേസമയം ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ആക്രമണത്തിൽ കുറ്റക്കാരായവരെ വിട്ടയക്കില്ല. ഗാസ മുനമ്പിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കും. അതേസമയം ഗാസ മുനമ്പിന്റെ അധികാരം ആർക്കെന്നത് സംബന്ധിച്ച കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നിലവിലെ ചർച്ചകളിൽ ഇത് സംബന്ധിച്ചുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് സൂചന.












Click it and Unblock the Notifications