Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ സ്വീകരിക്കുമോ ഷെയ്ഖ് ഹസീനയെ? ബ്രിട്ടന്‍ മുഖം താഴ്ത്തി... അഷ്‌റഫ് ഗനി പോയ വഴി

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് രാജി വച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എങ്ങോട്ട് പോകുമെന്ന ചോദ്യം ബാക്കി. ഹെലികോപ്റ്ററില്‍ ഇന്ത്യയിലെത്തി കുറച്ച് നേരം തങ്ങാനാണ് അവര്‍ അനുമതി ആവശ്യപ്പെട്ടത്. മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ ഹസീനയും സഹോദരി രിഹാനയും ശ്രമിക്കുന്നുണ്ട്. രിഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുള്ളതിനാല്‍ ഇരുവരും ബ്രിട്ടനിലേക്ക് പോകുമെന്നായിരുന്നു വാര്‍ത്ത. പക്ഷേ, അത് നടന്നേക്കില്ല.

ബ്രിട്ടനിലെ കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകള്‍ ഹസീനയ്ക്ക് അഭയം നല്‍കുന്നതിന് തടസമാണ് എന്നാണ് വിവരം. ബ്രിട്ടനിലെത്തിയ ശേഷം പ്രതിസന്ധിയിലായവര്‍ക്കാണ് അഭയം നല്‍കാന്‍ സാധിക്കുക. അതേസമയം, അഭയമോ, താല്‍ക്കാലിക താമസ സൗകര്യമോ ചോദിക്കുന്നവര്‍ക്ക് യാത്രാ അനുമതി നല്‍കാന്‍ നിയമ പ്രകാരം തടസമുണ്ട്. ബ്രിട്ടനിലേക്ക് കടക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹസീന യുഎഇയിലേക്ക് പോകുമോ എന്ന ചോദ്യവും ശക്തമാണ്.

sheikh hasina goto uae

യുഎഇ ഉള്‍പ്പെടെ ഹസീന അഭയം തേടാന്‍ സാധ്യതയുള്ള അഞ്ച് രാജ്യങ്ങളെ കുറിച്ച് ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബ്രിട്ടന്‍, യുഎഇ, യൂറോപ്പിലെ ഫിന്‍ലാന്റ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഇന്ത്യയിലാണുള്ളതെങ്കിലും കൂടുതല്‍ കാലം ഇവിടെ താമസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു താല്‍പ്പര്യമില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് ധാക്കയില്‍ നിന്ന് രക്ഷപ്പെട്ട ഹസീന യുപിയിലെ ഗാസിയാബാദിലുള്ള ഹിന്ത വ്യോമതാവളത്തിലാണ് ഇറങ്ങിയത്. ബ്രിട്ടനില്‍ അഭയം ചോദിച്ചിട്ടുണ്ടെന്നും ഇടത്താവളമായി ഇന്ത്യയില്‍ തങ്ങുന്നു എന്നുമായിരുന്നു വിവരം. ബ്രിട്ടന്‍ നിയമ പ്രശ്‌നം ചൂണ്ടിക്കാണിച്ചതോടെ ഹസീന എങ്ങോട്ട് പോകുമെന്ന് ഇതുവരെ അവ്യക്തമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യോമതാവളത്തിലെത്തി ഹസീനയുമായി ചര്‍ച്ച നടത്തി.

അഷ്‌റഫ് ഗനിയുടെ പലായനം

2021 ആഗസ്റ്റില്‍ അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ തിരിച്ചുപിടിച്ചപ്പോള്‍, അന്നത്തെ പ്രസിഡന്റ് അഷ്‌റഫ് ഗനി പലായനം ചെയ്തത് യുഎഇയിലേക്ക് ആയിരുന്നു. ഗനിയും അടുത്ത ഉദ്യോഗസ്ഥരും യുഎഇയില്‍ അഭയം തേടി എന്നായിരുന്നു വാര്‍ത്ത. സമാനമായ വഴി തന്നെ ഹസീനയും സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഗനിയില്‍ നിന്ന് വ്യത്യസ്തമായി, നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഹസീന എന്നതിനാല്‍ യുഎഇ എന്തു തീരുമാനിക്കുമെന്നതും നിര്‍ണായകമാണ്.

1975ല്‍ ആഗസ്റ്റില്‍ മുജീബുര്‍ റഹ്മാനും കുടുംബവും കൊല്ലപ്പെട്ട വേളയില്‍ മകള്‍ ഷെയ്ഖ് ഹസീനയും സഹോദരിയും മാത്രമാണ് രക്ഷപ്പെട്ടത്. അന്ന് ഇന്ത്യയിലേക്ക് അഭയം ചോദിച്ചുവന്ന ഹസീനയെ ഇന്ത്യ സ്വീകരിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ സാഹചര്യം അനുകൂലമായപ്പോഴാണ് ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചുപോയതും പ്രധാനമന്ത്രിയായതും. വിവിധ ഘട്ടങ്ങളിലായി 20 വര്‍ഷം ബംഗ്ലാദേശ് പ്രധാനമന്ത്രി പദം അലങ്കരിച്ച ഏക വ്യക്തി കൂടിയാണ് ഹസീന.

അതേസമയം, ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സര്‍വകക്ഷി യോഗം വിളിച്ചു. മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു. വിദ്യാര്‍ഥി സമരക്കാരുമായും ചര്‍ച്ച നടക്കും. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായി നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുംവരെയാകും ഇടക്കാല സര്‍ക്കാരിന്റെ ഭരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+