സ്വന്തം പേരിൽ മരണ സർട്ടിഫിക്കറ്റ്, 1.5 മില്യണ്‍ ഡോളർ ഇൻഷൂറൻസ് തുക പോക്കറ്റിലാക്കി യുവതി
കറാച്ചി: മരിച്ചെന്ന് വിശ്വസിപ്പിച്ച് സ്വന്തം പേരില്‍ വന്‍ തുക ഇന്‍ഷൂറന്‍സ് തട്ടിയെടുത്ത് യുവതി. രണ്ട് ഇന്‍ഷൂറന്‍സ് പോളിസികളിലൂടെ 1.5 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് സീമ ഖാര്‍ബെ എന്ന യുവതി സ്വന്തമാക്കിയത്. പാകിസ്താന്‍ സ്വദേശിയാണ് യുവതി. ഇവര്‍ക്ക് വേണ്ടി ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2008ലും 2009ലും സൂമ ഖാര്‍ബെ അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും വന്‍ തുകയ്ക്കുളള ഇന്‍ഷുറന്‍സ് പോളിസികള്‍ സ്വന്തം പേരിലെടുക്കുകയും ചെയ്തു എന്നാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
2011ല്‍ പാകിസ്താനിലെ പ്രദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഡോക്ടറേയും സ്വാധീനിച്ചാണ് സീമ സ്വന്തം പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. മൃതദേഹം സംസ്‌ക്കരിച്ചതായടക്കം വ്യക്തമാക്കുന്ന രേഖയാണ് കൈക്കൂലി നല്‍കി സീമ സ്വന്തമാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സീമയുടെ രണ്ട് മക്കളാണ് ഇന്‍ഷൂറന്‍സ് തുക ക്ലെയിം ചെയ്തത്. 23 കോടി രൂപയാണ് സീമയുടെ മക്കള്‍ രണ്ട് ഇന്‍ഷൂറന്‍സ് ഏജന്‍സികളില്‍ നിന്നായി കൈപ്പറ്റിയത്.
മരിച്ചെന്ന് രേഖയുണ്ടാക്കി പണം തട്ടിയതിന് ശേഷം സീമ പത്ത് തവണയെങ്കിലും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് പോയിട്ടുണ്ടെന്ന് അന്വേഷ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ സീമയുടെ തട്ടിപ്പിനെ കുറിച്ച് ഒരു എയര്‍ലൈന്‍സ് കമ്പനിക്കും സൂചന പോലുമുണ്ടായിരുന്നില്ല. അഞ്ചോളം രാജ്യങ്ങള്‍ സീമ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഓരോ തവണയും നാട്ടിലേക്ക് തന്നെ തിരികെ വരികയുമുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
കറാച്ചി വിമാനത്താവളത്തില്‍ നിന്നും യാത്ര നടത്തിയവരുടെ കൂട്ടത്തില്‍ മരിച്ചെന്ന് രേഖയുളള യുവതിയുടെ പേരുളളതായി അമേരിക്കയില്‍ നിന്നുളള ഉദ്യോഗസ്ഥരാണ് കണ്ടെത്തുകയും പാകിസ്താനിലെ അധികൃതര്‍ക്ക് വിവരം കൈമാറുകയും ചെയ്തത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സി സീമയ്ക്കും മകള്‍ക്കും മകനും എതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.