'ഫ്രീ ദ നിപ്പിൾ'!!! അമേരിക്കയിൽ ആറിടങ്ങളിൽ ഇനി സ്ത്രീകൾക്ക് ടോപ്പ് ലെസ് ആയി നടക്കാം; നിയമപരമായി...
ഡെന്‍വര്‍(അമേരിക്ക): സ്ത്രീ വിമോചക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലോകത്തിന്റെ പലയിടങ്ങളിലും 'ടോപ് ലെസ്' പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ട്. ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ഒട്ടുമിക്ക പ്രതിഷേധങ്ങളും അരങ്ങേറിയത്. പുരുഷന് ടോപ് ലെസ് ആയി നടന്നാല്‍ ഒരു പ്രശ്നവും ഇല്ലെങ്കില്‍ പിന്നെ സ്ത്രീകള്‍ക്കും എന്തുകൊണ്ട് അങ്ങനെ നടന്നുകൂട എന്ന ചോദ്യവും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.
അത്തരം ഒരു പോരാട്ടം നിയമപരമായി വിജയിച്ചതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് പുറത്ത് വരുന്നത്. അമേരിക്കയിലെ ആറ് സ്റ്റേറ്റുകളില്‍ ഇനി സ്ത്രീകള്‍ക്ക് നിയമപരമായി തന്നെ പൊതു സ്ഥലങ്ങളില്‍ 'ടോപ് ലെസ്' ആകാം.
അമേരിക്കയിലെ ടെന്ത് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ആണ് ഇത് സംബന്ധിച്ച് വിധിപ്രഖ്യാപനം നടത്തിയത്. ഉട്ടാ, കൊളറാഡോ, വ്യോമിങ്, ന്യൂ മെക്സിക്കോ, കന്‍സാസ്, ഒക്കലഹോമ എന്നീ സ്റ്റേറ്റുകള്‍ക്കാണ് വിധി ബാധകമാകുക. ഈ പോരാട്ടവിജയത്തിന്റെ കഥ അറിയേണ്ടേ....
ഫോര്‍ട്ട് കോളിന്സില് തുടങ്ങിയ പോരാട്ടം
കൊളറാഡോയിലെ ഫോര്‍ട്ട് കോളിന്സില് ആയിരുന്നു ഈ നിയമ പോരാട്ടങ്ങളുടെ തുടക്കം. സ്ത്രീകള്‍ ഷര്‍ട്ട് ധരിക്കാതെ പുറത്തിറങ്ങരുത് എന്നായിരുന്നു അധികൃതര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ്. ഇതിനെതിരെ തുടങ്ങിയ പോരാട്ടമാണ് ഇപ്പോള്‍ അമേരിക്കയുടെ വലിയൊരു പ്രദേശത്ത് തന്നെ നിയമപരമായി ടോപ് ലെസ് ആകാനുള്ള അവകാശം കിട്ടുന്നതിലേക്ക് എത്തിയത്.
ഫ്രീ ദ നിപ്പിള്‍
ഫോര്‍ട്ട് കോളിന്സില് തുടങ്ങിയ ചെറിയൊരു പോരാട്ടം ലോകമെമ്പാടുമുള്ള ഫ്രീ ദ നിപ്പിള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന വിജയത്തിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മാറിടം പ്രദര്‍ശിപ്പിക്കുക എന്നതല്ല, തങ്ങളുടെ ശരീരം എങ്ങനെ പ്രദര്‍ശിപ്പിക്കണം എന്നതില്‍ സ്ത്രീകളുടെ അവകാശത്തെ ആണ് ഫ്രീ ദ നിപ്പിള്‍ മുന്നേറ്റം പ്രതിനിധാനം ചെയ്യുന്നത്.
ഭരണഘടനാ വിരുദ്ധം
ഫോര്‍ട്ട് കോളിന്‍സ് അധികൃതര്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഈ കേസില്‍ ശക്തമായ തിരിച്ചടി ലഭിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി കണ്ടെത്തിയത്. സ്ത്രീകളുടെ മാറിടങ്ങള്‍ ലൈംഗികാവയവങ്ങളായും പുരുഷന്‍മാകുടേത് അങ്ങനെ അല്ലെന്നും ഉള്ള നിഷേധാത്മക സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡനന്‍സ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
ഒരു റിസ്കും ഇല്ല
സ്ത്രീകളെ ടോപ് ലെസ് ആയി നടക്കാന്‍ അനുവദിച്ചാല്‍ അത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും എന്നായിരുന്നു ഫോര്‍ട്ട് കോളിന്‍സ് അധികൃതരുടെ വാദം. ഇതിനും കോടതി ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്കി. സമീപ നഗരങ്ങളായ ഡെന്‍വറിലും ബൗള്‍ഡറിലും നിലവില്‍ സ്ത്രീകള്‍ക്ക് പൊതുഇടങ്ങളില്‍ ടോപ് ലെസ് ആകാം. അവിടങ്ങളില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി അറിയാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സ്കൂളുകള്‍ക്ക് മുന്നിലോ പൊതു നീന്തല്‍ കുളങ്ങളിലോ സ്ത്രീകള്‍ ടോപ് ലെസ് ആയി എത്താറുണ്ടോ എന്നും കോടതി ചോദിച്ചു.
ഒടുവില്‍ മുട്ടുമടക്കി
കോടതി വിധിയ്ക്കെതിരെ വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം ഫോര്‍ട്ട് കോളിന്‍സിനുണ്ട്. എന്നാല്‍ അത്തരമൊരു നീക്കത്തിന് തങ്ങളില്ലെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഈ കേസിന് വേണ്ടി രണ്ട് കോടിയില്‍ അധികം രൂപയാണ് നഗരത്തിന് ചെലവഴിക്കേണ്ടി വന്നത്(മൂന്ന് ലക്ഷം അമേരിക്കന്‍ ഡോളര്‍).
എല്ലായിടത്തും ഇങ്ങനെയല്ല
ടെന്ത് സര്‍ക്യൂട്ട് അപ്പീല്‍ കോടതി ഇങ്ങനെ ഒരു വിധി പ്രഖ്യാപിച്ചെങ്കിലും അമേരിക്കയില്‍ എല്ലായിടത്തും ഇങ്ങനെയല്ല കാര്യങ്ങള്‍. ഫോര്‍ട്ട് കോളിന്‍സ് പുറത്തിറക്കിയതുപോലുള്ള ഒരു ഓര്‍ഡിനന്‍സിനെ ഈ വര്‍ഷം തുടക്കത്തില്‍ ന്യൂ ഹാംപ്ഷെയറിലെ കോടതി പിന്തുണയ്ക്കുകയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.