ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചു; ഇറാനില്‍ ഹിജാബ് ഊരിയെറിഞ്ഞ് സ്ത്രീകള്‍
ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനില്‍ സ്ത്രീകളുടെ വ്യാപക പ്രതിഷേധം. നിരവധി സ്ത്രീകള്‍ ശനിയാഴ്ച പടിഞ്ഞാറന്‍ ഇറാനില്‍ തെരുവിലിറങ്ങി പരസ്യമായി ഹിജാബ് അഴിച്ചുമാറ്റി.
അമിനിയുടെ ജന്മനാടായ സഗേസില്‍ നടന്ന പ്രതിഷേധത്തിനിടെ സ്ത്രീകള്‍ ഹിജാബ് നീക്കം ചെയ്യുന്നതും 'സ്വേച്ഛാധിപതിക്ക് മരണം' എന്ന് മുദ്രാവാക്യം വിളിക്കുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇറാനില്‍ ഹിജാബ് ധരിക്കാതിരിക്കുന്നത് കുറ്റമാണ്. പടിഞ്ഞാറന്‍ കുര്‍ദിസ്ഥാനില്‍ നിന്ന് കുടുംബത്തോടൊപ്പം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് ബന്ധുക്കളെ കാണാന്‍ പോകുകയായിരുന്നു അമിനി.
സ്ത്രീകളുടെ ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ചാണ് മഹ്‌സ അമിനിയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് വാനിനുള്ളില്‍ വെച്ച് അമിനിയെ മര്‍ദിച്ചെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു. എന്നാലും, അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് അമിനിയെ കാസ്ര ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അവിടെ പ്രവേശിപ്പിച്ച ശേഷം ഐ സി യുവിലേക്ക് മാറ്റിയതായി അമിനിയുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു. അമിനിക്ക് ഹൃദയാഘാതം ഉണ്ടായി എന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ അറസ്റ്റിലാകുന്നത് വരെ മകള്‍ ആരോഗ്യവതിയായിരുന്നു എന്നും മറ്റ് പ്രശ്‌നങ്ങളില്ലായിരുന്നു എന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
സെപ്തംബര്‍ 17നായിരുന്നു മഹ്സ് അമിനി പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സ അമിനിക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായത് എന്നുമാണ് ആരോപണം.
അതേസമയം, ഉദ്യോഗസ്ഥര്‍ അമിനിയെ മര്‍ദിച്ചിട്ടില്ലെന്ന് ടെഹ്‌റാന്‍ പൊലീസ് പ്രതികരിച്ചു. മഹ്‌സ അമിനി അടക്കം ഒട്ടേറെ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു എന്നും ഇതിനിടെ ഹാളില്‍ വെച്ച് അമിനി കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
എപ്പോഴും ഹിജാബ് ധരിക്കുന്നത് ഉള്‍പ്പെടെ സ്ത്രീകളുടെ ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉത്തരവിട്ടിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും അദ്ദേഹം വ്യവസ്ഥ ചെയ്തിരുന്നു. സംഭവത്തില്‍ ഇറാന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.