ഇന്ത്യ,സ്വര്‍ണം കടത്താന്‍ ലങ്കന്‍ സുന്ദരിമാർ
കൊളംബോ: ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് ശ്രീലങ്കന്‍ യുവതിമാര്‍ പിടിയില്‍. രണ്ട് മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരിയായ പെണ്‍കുട്ടിയുുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ബണ്ഡാരനായ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. 38 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം (676 ഗ്രാം) ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഡിസംബര്‍ ഒന്ന് ഞായറാഴ്ചയായിരുന്നു സംഭവം.
ട്രാവല്‍ ഏജന്റാണ് സ്വര്‍ണം നല്‍കിയതെന്ന് സ്ത്രീകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ചെന്നൈയിലുള്ള ഒരാള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് സ്വര്‍ണം സ്ത്രീകളെ ഏല്‍പ്പിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തി. പത്ത് സ്വര്‍ണ വളകളും, മൂന്ന് നെക്ലേസുകളും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. ഡെയ്‌ലി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കൊച്ചി അന്താരഷ്ട്ര വിമാനത്തവളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കക്കാര്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് കസ്റ്റംസ് പരിശോധന ശക്തമാക്കിയത്. ഇന്ത്യയിലേയ്ക്കുള്ള യാത്രക്കാരെ കര്‍ശന പരിശോധനയക്ക് വിധേയരാക്കുന്നുണ്ട്.