ഇന്ത്യക്കെതിരെ ആദ്യം ആണവായുധം പ്രയോഗിക്കില്ല: സംഘർഷം ലോകത്തെ അപടകത്തിലാക്കുമെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ പാകിസ്താൻ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായുള്ള സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് പ്രതികരണം. ഇമ്രാൻ ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിറ്റേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനിടെയാണ് ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള ഭീഷണികളും പാകിസ്താനിൽ നിന്ന് പുറത്തുവരുന്നത്.
പൗരത്വ പട്ടിക; പുറത്തായവര്‍ ഭയപ്പെടേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം, അമിത് ഷാ അസമിലേക്ക്
നമ്മൾ രണ്ടു രാജ്യങ്ങളും ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളാണ്. ഈ സംഘർഷം വർധിച്ചുവരികയാണെങ്കിൽ ലോകം അപകടാവസ്ഥയിലാവും. ലാഹോറിലെ കിഴക്കൻ നഗരത്തിൽ സിഖ് സമുാദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താൻ ആദ്യം ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കില്ലെന്നും പ്രകോപനമുണ്ടാവില്ലെന്നുമാണ് ഇമ്രാൻ ഖാനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ മാറ്റുമെന്ന് കഴിഞ്ഞ മാസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചിരുന്നു. വർഷങ്ങളായി ഇന്ത്യ ആണവായുധങ്ങളുടെ കാര്യത്തിൽ പിൻതുടർന്ന് വന്നിരുന്നത് ഇതേ നിലപാടാണ്. എന്നാൽ ഭാവിയിൽ എന്തു സംഭവിക്കുമെന്നത് സാഹചര്യങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ നടപടിയെ എതിർത്ത് രംഗത്തെത്തിയ പാകിസ്താൻ പ്രകോപനപരമായ പ്രതികരണങ്ങളാണ് കശ്മീർ വിഷയത്തിൽ നടത്തിയിട്ടുള്ളത്. ഇതോടെയാണ് പാകിസ്താന് മറുപടിയുമായി രാജ്നാഥ് സിംഗ് രംഗത്തെത്തിയത്.