ബൈഡനും കമലയ്ക്കും ആശംസാ പ്രവാഹം, ഒബാമയും നരേന്ദ്ര മോദിയും മുതൽ രാഹുൽ ഗാന്ധി വരെ
വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ലോകമെമ്പാട് നിന്നും ആശംസാ പ്രവാഹം. അമേരിക്കയുടെ മുന്‍ പ്രസിഡണ്ട് കൂടിയായ ബരാക്ക് ഒബാമ മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുളളവര്‍ ജോ ബൈഡന് ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അന്ന് പന്ത്രണ്ടിൽ പത്തും... ഇന്ന് വെറും അഞ്ചെണ്ണം; ട്രംപിനെ ചതിച്ചത് ഇതാണ്; പണ്ട് ഒബാമയെ രക്ഷിച്ചതും
അമേരിക്കയുടെ അടുത്ത പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുക്കപ്പെട്ട സുഹൃത്തുക്കളായ ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനങ്ങള്‍ എന്നാണ് ബരാക്ക് ഒബാമ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിഗംഭീരമായ വിജയം സ്വന്തമാക്കിയതിന് ജോ ബൈഡന് അഭിനന്ദനങ്ങള്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡണ്ടായി ജയിച്ച ഇന്ത്യന്‍ വംശജ കമല ഹാരിസിനേയും മോദി അഭിനന്ദിച്ചു.
അമേരിക്കയുടെ വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ കമല ഹാരിസിന് നിര്‍ണായകമായ പങ്കുളളതായും മോദി വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക ബന്ധത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കാനുളള പ്രവര്‍ത്തനങ്ങളിലേക്ക് ഉറ്റ് നോക്കുകയാണ് എന്നും മോദി ട്വീറ്റ് ചെയ്തു.
വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ?
പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങളെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. അമേരിക്കയെ അദ്ദേഹം ഒരുമിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നേരായ ദിശ നല്‍കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കമല ഹാരിസിനേയും ജോ ബൈഡനേയും അഭിനന്ദിച്ച് രംഗത്ത് എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അമേരിക്കയും കാനഡയും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് ട്വീറ്റ് ചെയ്തു.
അമേരിക്ക തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സുഹൃത്ത് ആണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ട്വീറ്റ്. കമല ഹാരിസിന്റെ വിജയത്തെ ചരിത്രപരമെന്നും ജോണ്‍സണ്‍ വിശേഷിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം മുതല്‍ സുരക്ഷ അടക്കമുളള വിഷയങ്ങളില്‍ മുന്നോട്ടുളള പ്രവര്‍ത്തനങ്ങളെ കുറിച്ചുളള പ്രതീക്ഷയും ജോണ്‍സണ്‍ പങ്കുവെച്ചു. ഗ്രീസ്, സ്‌കോട്ട്‌ലന്‍ഡ്, ജര്‍മ്മനി, സിംബാബ്വേ, കൊളംബിയ അടക്കമുളള ലോകരാജ്യങ്ങളുടെ ഭരണാധികാരികളും ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.