സംഭവ ബഹുലമാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യാദിനം; പ്രമേയം 25 വര്‍ഷം മുമ്പ്...
വാഷിങ്ടണ്‍: എല്ലാ വര്‍ഷവും ജൂലൈ 11 ജനസഖ്യാ ദിനമായി ലോകം ആചരിക്കുന്നു. വര്‍ധിച്ചുവരുന്ന ജനസംഖ്യ മാനവ സമൂഹത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും എന്താണെന്ന് ആഗോള സമൂഹത്തെ ഉണര്‍ത്തുകയാണ് ഈ ദിവസം കൊണ്ടു ഐക്യരാഷ്ട്രസഭ ഉദ്ദേശിക്കുന്നത്. ഓരോ വര്‍ഷവും ലോക ജനസംഖ്യാദിനം ആചരിക്കുമ്പോള്‍ എന്തെങ്കിലും ഒരു ചര്‍ച്ചാ വിഷയം മുന്നോട്ട് വെക്കാറുണ്ട്.
എന്നാല്‍ ഇത്തവണ അങ്ങനെ ഒന്നില്ല. പകരം, 1994ല്‍ ജനസംഖ്യയും വികസനവും എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങളില്‍ നടപ്പാക്കാത്ത കാര്യങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്നതാണ് ഇത്തവണ യുഎന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 179 രാജ്യങ്ങളാണ് അന്ന് സമ്മേളനത്തില്‍ പങ്കെടുത്തത്.
സുസ്ഥിരമായ വികസനത്തിന് ലിംഗസമത്വവും കരുത്തുറ്റ ആരോഗ്യവും ആവശ്യമാണെന്നാണ് അന്നത്തെ സമ്മേളനത്തില്‍ ഉരുതിരഞ്ഞുവന്ന ആശയം. ഇന്നുവരെ പൂര്‍ണമായും നേടിയെടുക്കാന്‍ സാധിക്കാത്ത രണ്ടു ആശയങ്ങളാണിത്. വരുന്ന നവംബറില്‍ ഐക്യരാഷ്ട്രസഭ കെനിയ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളുമായി സഹകരിച്ച് നെയ്‌റോബിയില്‍ ഉന്നതതല യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 1994ലെ ലക്ഷ്യം വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് നവംബറില്‍ നടക്കാന്‍ പോകുന്ന സമ്മേളനത്തിന്റെ ലക്ഷ്യം.
കര്‍ണാടകത്തില്‍ ബിജെപി തന്ത്രം പൊളിഞ്ഞേക്കും!! സ്പീക്കര്‍ കളിമാറ്റി; സുപ്രീംകോടതിയെ സമീപിച്ചു
ജനസംഖ്യയും വികസനവും എന്ന അന്താരാഷ്ട്ര സമ്മേളനം 1994ല്‍ ഈജിപ്തിലെ കെയ്‌റോയിലാണ് നടന്നത്. കുടുംബാസൂത്രണം, ഗര്‍ഭ സുരക്ഷ, ശിശു ജനന സേവനം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രീകരിക്കുന്ന പ്രോഗ്രാമുകളാണ് സമ്മേളനം നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. സ്ത്രീ ശാക്തീകരണവും ആരോഗ്യ സുരക്ഷയും ഒരു സമൂഹത്തിന്റെ മുന്നേറ്റത്തിന് അനിവാര്യമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കഴിഞ്ഞ വര്‍ഷത്തെ ലോകജനംസഖ്യാദിനത്തിലെ പ്രമേയം കുടുംബാസൂത്രണം മനുഷ്യാവകാശമാണ് എന്നായിരുന്നു. 1989ലാണ് ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. അമിതമായ ജനംസഖ്യ മാനവസമൂഹത്തിന്റെ വികസനത്തിനും പരിസ്ഥിതിക്കും എങ്ങനെ ബാധിക്കുന്നു എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഈ ദിവസം സാധാരണ നടക്കാറ്.
ലോകജനംസഖ്യയില്‍ എല്ലാ വര്‍ഷവും 83 ദശലക്ഷം ജനങ്ങള്‍ കൂടുതലായി ഉണ്ടാകുന്നു എന്നാണ് കണക്ക്. 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യ 860 കോടിയാകുമെന്നാണ് കരുതുന്നത്. 2050 ആകുമ്പോഴേക്കും 980 കോടിയും. നിലവില്‍ 740 കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 132 കോടിയും. ലോക ജനസംഖ്യയുടെ 17.5 ശതമാനം ഇന്ത്യയിലാണ്. ഓരോ ദിവസവും ഗര്‍ഭാവസ്ഥയിലെ പ്രശ്‌നങ്ങള്‍ കാരണം 800 സ്ത്രീകള്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 20 ശതമാനം ഇന്ത്യയിലാണ്.