അമ്മയുടെ പ്രസവം 17-ാം വയസ്സിൽ, അച്ഛൻ ദത്തെടുത്തത് 4-ാം വയസ്സിൽ; ലോക സമ്പന്നന്റെ കരളലിയിക്കുന്ന കഥ
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് എന്ന് ഫോര്‍ബ്സ് മാസിക വിശേഷിപ്പിക്കുന്ന ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ആണ്. ഈ കൊവിഡ് കാലത്തും തുടര്‍ച്ചയായി മൂന്നാം തവണ ജെഫ് ബെസോസ് ആ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.
അതെ ജെഫ് ബെസോസ്, അമേരിക്കന്‍ കോണ്‍ഗ്രസ്സിന് മുന്നില്‍ നടത്തിയ കണ്ണുനനയിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. തന്റെ അമ്മയുടേയും അച്ഛന്റേയും ജീവത ദുരിതങ്ങളും പോരാട്ടങ്ങളും ആണ് അദ്ദേഹം വെളിപ്പെടുത്തിയത്. അത് ഓരോന്നായി അറിയാം...
ഞാന്‍ ജെഫ് ബെസോസ്
ഞാന്‍ ജെഫ് ബെസോസ്. 26 വര്‍ഷം മുമ്പ് ഞാന്‍ ആണ് ആമസോണ്‍ സ്ഥാപിച്ചത്. ഈ ഭൂമിയിലെ ഏറ്റവും വലിയ ഉപഭക്തൃ കേന്ദ്രീകൃത കമ്പനിയായി മാറുക എന്ന സുദീര്‍ഘ ദൗത്യവുമായിട്ടാണ് ആമസോണ്‍ സ്ഥാപിച്ചത്.- ജെഫ് ബെസോസ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.
അമ്മ ഗര്‍ഭിണിയാകുന്നത്
തന്റെ അമ്മയുടെ 17-ാം വയസ്സിലാണ് തന്നെ അവര്‍ ഗര്‍ഭം ധരിക്കുന്നത്. ന്യൂ മെക്സിക്കോയിലെ അല്‍ബക്വര്‍ക്കില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനായിരുന്നു അമ്മ ജാക്കി അപ്പോള്‍. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാകുക എന്നത് 1964 ല്‍ അത്ര പതിവുള്ള ഒരു കാര്യമായിരുന്നില്ല. അവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു- ജെഫ് ബെസോസ് തുടര്‍ന്നു.
അമ്മയുടെ പോരാട്ടം
സ്കൂള്‍ അധികൃതര്‍ അമ്മയെ പുറത്താക്കാന്‍ ശ്രമിച്ചു. ഒടുവില്‍ തന്റെ മുത്തച്ഛന് ഇടപെട്ടാണ് അതിനെ ചെറുത്തത്. അമ്മയ്ക്ക് സ്കൂളില്‍ വരാം, പക്ഷേ, മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഒന്നും പങ്കെടുക്കരുത് എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ തിട്ടൂരം. സ്കൂളില്‍ ലോക്കറും അനുവദിച്ചില്ല.
അമ്മ പോരാട്ടം തുടര്‍ന്നു. ഹൈസ്കൂള്‍ പൂര്‍ത്തിയാക്കി. പക്ഷേ, മറ്റ് വിദ്യാര്‍ത്ഥികളെ പോലെ സ്റ്റേജില്‍ ചെന്ന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ പോലും അവര്‍ക്ക് അനുവാദമുണ്ടായില്ല.
പഠനം തുടര്‍ന്നു
തന്റെ ജനന ശേഷവും അമ്മ പഠനം തുടര്‍ന്നു. നൈറ്റ് ക്ലാസ്സുകളില്‍ നവജാത ശിശുവുമായി വരാന്‍ അവരുടെ അധ്യാപകര്‍ അനുവദിച്ചു. രണ്ട് ബാഗുകളുമായിട്ടായിരുന്നു അവര്‍ ക്ലാസ്സുകളിലേക്ക് പോയത്. ഒരു ബാഗ് നിറയെ പുസ്തകങ്ങളും മറുബാഗില്‍ നിറയെ ഡയപ്പറുകളും കുപ്പുകളും തന്നെ നിശബ്ദനാക്കാന്‍ പോന്ന സാധനങ്ങളും.
നാലാം വയസ്സില്‍ കിട്ടിയ അച്ഛന്
എന്റെ അച്ഛന്റെ പേര് മിഗ്വേല്‍ എന്നാണ്. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹം എന്നെ ദത്തെടുക്കുന്നത്. ഫിദല്‍ കാസ്ട്രോ ക്യൂബ പിടിച്ചടക്കിയതിന് തൊട്ടുപിറകെയാണ് അദ്ദേഹം ക്യൂബയില്‍ നിന്ന് അമേരിക്കയിലേക്ക് വന്നത്. അന്ന് അദ്ദേഹത്തിന് 16 വയസ്സായിരുന്നു പ്രായം. ഒറ്റയാക്കായിരുന്നു എന്റെ പിതാവ് അമേരിക്കയില്‍ വന്നത്.
അമേരിക്കയില്‍ തണുപ്പാകുമെന്ന് കരുതി അദ്ദേഹത്തിന്റെ അമ്മ ഒരു ജാക്കറ്റ് തയ്ച്ച് നല്‍കിയിരുന്നു. ക്ലീനിങ് തുണികള്‍ മാത്രം ഉപയോഗിച്ചായിരുന്നു അത് നിര്‍മിച്ചിരുന്നത്. അവരുടെ കൈവശം അത് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ജാക്കറ്റ് മാതാപിതാക്കളുടെ തീന്മുറിയില് ഇപ്പോഴും തൂക്കിയിട്ടുണ്ട്- ജെഫ് ബെസോസ് പറഞ്ഞു.
Recommended Video
ജീവിത വഴിയില്‍
ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ആയിരുന്നു പിതാവ് മിഗ്വേല്‍ ഉണ്ടായിരുന്നത്. അവിടെ നിന്ന് വില്‍മിങ്ടണിലെ കാത്തലിക് മിഷനിലേക്ക് മാറി. അത് ഒരു ഭാഗ്യമായിരുന്നു. അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുമായിരുന്നില്ല. അദ്ദേഹത്തിന് മുന്നില്‍ ഒരു എളുപ്പവഴിയും ഉണ്ടായിരുന്നില്ല. നിശ്ചയദാര്‍ഢ്യവും മനക്കരുത്തും മാത്രമായിരുന്നു സമ്പാദ്യം.
പിന്നീട് ആല്‍ബക്വര്‍ക്കിലെ കോളേജില്‍ പഠിക്കാന്‍ അദ്ദേഹത്തിന് ഒരു സ്കോളര്‍ഷിപ്പ് ലഭിച്ചു. അവിടെവച്ചാണ് അമ്മയെ കണ്ടുമുട്ടുന്നത്.
അമൂല്യ സമ്മാനം
നിങ്ങള്‍ക്ക് ജീവിതത്തില്‍ വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍ ലഭിക്കും. എനിക്ക് അങ്ങനെ കിട്ടിയവയിലെ ഏറ്റവും മഹത്തായ സമ്മാനമാണ് അമ്മയും അച്ഛനും. എനിക്കും സഹോദരങ്ങള്‍ക്കും മുന്നിലെ അസാധ്യത മാതൃകകാളാണ് അവര്‍- ജെഫ് ബെസോസ് പറഞ്ഞു.
ആമോസണില്‍ അമ്മയും അച്ഛനും
1994 ല്‍ ആണ് ആമസോണ്‍ എന്ന സങ്കല്പം ഉരുത്തിരിഞ്ഞ് വരുന്നത്. അന്ന് ന്യൂയോര്‍ക്കിലെ ഒരു ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനത്തിലായിരുന്നു ജോലി. ആമസോണ്‍ തുടങ്ങുന്നതിനുള്ള പ്രാഥമിക നിക്ഷേപത്തിന്റെ വലിയ പങ്കും തന്റെ മാതാപിതാക്കളാണ് നല്‍കിയത് എന്നും അദ്ദേഹം ഓര്‍മിച്ചു. എന്താണെന്ന് പോലും മനസ്സിലാകാത്ത ഒരു സംഗതിയ്ക്ക് വേണ്ടിയാണ് അവരുടെ ജീവിത സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് മാറ്റിവച്ചത് എന്നും അദ്ദേഹം ഓര്‍മിക്കുന്നു.
ഇന്റര്‍നെറ്റോ... അതെന്ത്?
ആമസോണിന് വേണ്ടി ഒരു ദശലക്ഷം ഡോളര്‍ മൂലധനം സമാഹിക്കാന്‍ നിക്ഷേപകരുമായി അമ്പതിലധികം മീറ്റിങ്ങുകള്‍ നടത്തേണ്ടി വന്നു എന്നും അദ്ദേഹം ഓര്‍മിച്ചു. എല്ലായിടത്തും പൊതുവായ ഒരു ചോദ്യമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്- എന്താണ് ഇന്റര്‍നെറ്റ് എന്ന്!!!
കൊവിഡിലും വീഴാത്ത അംബാനി; വാരൻ ബഫറ്റിനെ വെട്ടി ലോകസമ്പന്ന പട്ടികയിൽ മുന്നേറ്റം; ഒരേയൊരു ഏഷ്യക്കാരൻ