പാക് ചൈന ബന്ധത്തില്‍ വിള്ളല്‍!!! ചൈനയെ പ്രകോപിച്ചത് ഐസിസ് നടപടി, പദ്ധതികള്‍ പാതിവഴിയില്‍!!
ഇരു രാജ്യങ്ങളുടേയും പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കാനിരിക്കെ നീക്കം നിർണ്ണായകം
ബെയ്ജിംഗ്‍: പാകിസ്താനുമായുള്ള ചൈനീസ് ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചെന്ന സൂചനകളുമായി ചൈന. കസാഖിസ്താനില്‍ വച്ച് ഷാങ്ഹായ് സഹകരണ സമിതി യോഗത്തിനിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംഗ് ഒഴിവാക്കിയതാണ് ഇത്തരമൊരു സംശയത്തിന് വഴിവെച്ചിട്ടുള്ളത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച ഷി ജിന്‍ പിംഗ് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുകയായിരുന്നു.
പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ചൈനീസ് പൗരന്മാരെ ഐസിസ് വധിച്ചതാണ് ചൈനീസ് പ്രകോപനത്തിന് പിന്നിലെന്നാണ് സൂചന. വണ്‍ റോഡ‍് വണ്‍ ബെല്‍ട്ട് പദ്ധതിയുടെ ഭാഗമായി ചൈന പാകിസ്താനില്‍ 5700 കോടി ഡോളറിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയാണ് . ഇരു രാജ്യങ്ങളുടേയും പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആരംഭിക്കാനിരിക്കെ ചൈനയുടെ ഈ നീക്കം നിര്‍ണ്ണായകമാണ്. ചൈനീസ് പൗരന്മാർ വധിക്കപ്പെട്ടതോടെ വണ്‍ റോഡ് വൺ ബെൽട്ട് പദ്ധതിയുടെ നിർമാണ പ്രവൃത്തികൾക്ക് വേണ്ടിയെത്തിയ തൊഴിലാളികളുടെ സുരക്ഷയിൽ ആശങ്കയുയർത്തുന്നതാണ് ഇതെന്നാണ് ചൈനീസ് വാദം.
ഷാഹ്ഹായ് കോൺഫറൻസിൽ പങ്കെടുത്ത് അസ്താനയിൽ നിന്ന് മടങ്ങിയ നവാസ് ഷെരീഫ് കസാഖിസ്താന്‍, ഉസ്ബെക്കിസ്താൻ, അഫ്ഗാനിസ്താന്‍, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രസിഡന്‍റുമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാൽ കസാഖിസ്താൻ പ്രസിഡൻറ് നൂർ സുൽത്താൻ നസർബയേവുമായും നരേന്ദ്ര മോദിയുമായും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുമുള്ള ഷി ജിൻ പിംഗിന്‍റെ കൂടിക്കാഴ്ച ചൈനീസ് മാധ്യമങ്ങൾ കണക്കിന് ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയ രണ്ട് ചൈനീസ് അധ്യാപകരെ ഐസിസ് വധിച്ചതിന് പിന്നാലെയായിരുന്നു ഷാങ്ഹായ് കോൺഫറൻസ്. പാകിസ്താനില്‍ ചൈനീസ് പൗരന്മാർക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്ന പാക് വാദങ്ങൾക്കേറ്റ തിരിച്ചടി കൂടിയായിരുന്നു ഇത്. മെയ് 24നാണ് പോലീസ് വേഷത്തിലെത്തിയ ഭീകരർ അധ്യാപകരെ തട്ടിക്കൊണ്ടുപോയത്. സംഭവം അതീവഗുരുതരമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഉടൻ തന്നെ പ്രതികരിച്ചിരുന്നു.