ഗ്രെറ്റയെ താരമാക്കിയ ഉച്ചകോടി, ആമസോണിലെ അഗ്‌നി, കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായെടുത്ത 2019
കാലാവസ്ഥാ വ്യതിയാനത്തെ ലോകം ഗൗരവമായി കാണാന്‍ തുടങ്ങിയ വര്‍ഷം കൂടിയാണ് 2019. ഗ്രെറ്റ ത്യൂന്‍ബര്‍ഗ് എന്ന 16കാരി ഇതേ വിഷയത്തില്‍ ലോകത്തെ വിറപ്പിച്ച വര്‍ഷവും ഇത് തന്നെ. മാറി വരുന്ന കാലാവസ്ഥയും അത് മൂലം ലോകത്തുണ്ടാവുന്ന വിപത്തുകളെ കുറിച്ചും ലോകം മുമ്പ് അത്രത്തോളം ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ യുവതലമുറയുടെ സ്വാധീനവും ഭരണകൂടങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരുന്നു.
അതോടൊപ്പം ആമസോണിലെയും കാലിഫോര്‍ണിയയിലെയും കാട്ടുത്തീയും കേരളത്തിലെ പ്രളയവും അടക്കം കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് ലോകം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്നു. കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചും ലോകം ചര്‍ച്ച ചെയ്തു. പക്ഷേ ഇപ്പോഴും ഇക്കാര്യം പ്രാരംഭദശയില്‍ തന്നെയാണ്. യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയും 2019ല്‍ വളരെ പ്രതീക്ഷ നല്‍കിയതാണ്. ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കാലാവസ്ഥാ വ്യതിയാന വിഷയങ്ങള്‍ ഇവയാണ്.
ഗ്രെറ്റയുടെ പ്രതിഷേധം
2019ല്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ മുന്നിലിടം പിടിച്ചത് ഗ്രെറ്റ ത്യൂന്‍ബര്‍ഗാണ്. 2015ല്‍ തന്റെ 15ാം വയസ്സില്‍ സ്വീഡിഷ് പാര്‍ലമെന്റിന്റെ മുന്നില്‍ നടത്തിയ സമരങ്ങളാണ് ഗ്രെറ്റയെ താരമാക്കിയത്. ഇവരുടെ സ്‌കൂള്‍ കാലാവസ്ഥാ പ്രതിഷേധമാണ് പിന്നീട് ലോകത്തെമ്പാടും എത്തിയത്. വെള്ളിയാഴ്ച്ചകളില്‍ കാലാവസ്ഥാ പ്രതിഷേധങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്ന രീതിയാണ് ഗ്രെറ്റ അവലംബിച്ചത്. ഇത്തവണ യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയാണ് ഗ്രെറ്റയെ ലോക പ്രശസ്തയാക്കിയത്. ഉച്ചകോടിയില്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു എന്ന ഗ്രെറ്റയുടെ ചോദ്യങ്ങളും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തുറിച്ച് നോക്കിയതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.
യുഎന്‍ ഉച്ചകോടി
2019ലെ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഗോള താപനം കാര്‍ബണിന്റെ ഉപയോഗം മൂലമുണ്ടാവുന്നത് കുറയ്ക്കുക എന്നതായിരുന്ന ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. 60 രാജ്യങ്ങള്‍ ഉച്ചകോടിക്ക് പിന്നാലെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിച്ചിരുന്നു. പാരീസ് കരാര്‍ പ്രകാരം ചൈന ഉച്ചകോടിയില്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. ഇന്ത്യ കല്‍ക്കരിയുടെ ഉപയോഗം കുറയ്ക്കാനും തയ്യാറായില്ല. അതേസമയം അമേരിക്ക ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറായില്ല. 2050ഓടെ കാര്‍ബണ്‍രഹിത ഭൂമിയെന്നതാണ് കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യം. ഹരിതഗൃഹ വാതകങ്ങളെ കുറിച്ചാണ് കാലാവസ്ഥാ ഉച്ചകോടി കൂടുതല്‍ ശക്തമായി സംസാരിച്ചത്.
ദക്ഷിണേന്ത്യയിലെ ആശങ്ക
കേരളത്തിലെ പ്രളയവും തമിഴ്നാട്ടിലെ വരള്‍ച്ചയും ഒരുപോലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2019 ചര്‍ച്ച ചെയ്തിരുന്നു. കേരളത്തില്‍ മഴയുടെ രീതി മാറുന്നുവെന്നും, മേഘവിസ്ഫോടനം ശക്തമാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തിന്റെ തീരപ്രദേശങ്ങള്‍ കൂടുതലായി കടലെടുക്കുന്നു എന്ന യുഎന്‍ റിപ്പോര്‍ട്ടും ഇതിനിടെ വന്നു. ദക്ഷിണേന്ത്യയെ സംബന്ധിച്ച് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. തമിഴ്നാട്ടില്‍ ജലദൗര്‍ലഭ്യവും വരള്‍ച്ചയുമാണ് ലോകം ചര്‍ച്ച ചെയ്തത്. ചെന്നൈയില്‍ കിണര്‍ വറ്റിയതും വെള്ളമില്ലാതെ ജനങ്ങള്‍ നരകിക്കുന്നതും ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡിക്രാപിയോ വരെ ചൂണ്ടിക്കാട്ടിയിരുന്നു.
ആമസോണിലെ അഗ്‌നി
2019നെ ഞെട്ടിച്ച ഏറ്റവും വലിയ കാലാവസ്ഥാ വ്യതിയാനമായിരുന്നു ആമസോണ്‍ മഴക്കാടുകളിലെ കാട്ടുത്തീ. സാധാരണ ഇവിടെ ഖനനത്തിനും മറ്റുമായി വലിയ രീതിയില്‍ വനനശീകരണം നടക്കുന്നുണ്ട്. അതിനായി കാടിന് തീയിടാറുമുണ്ട്. എന്നാല്‍ ഇത് വലിയ തോതിലാണ് 2019ല്‍ നടന്നത്. ലോകത്തിന്റെ ശ്വാസകോശം എന്നാണ് ആമസോണ്‍ കാടുകളെ വിളിക്കുന്നത്. ആഗോള താപനത്തെ കുറയ്ക്കുന്നതില്‍ നല്ലൊരു പങ്കുണ്ട് ആമസോണ്‍ മഴക്കാടുകള്‍ക്ക്. നാസയുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് ഈ വനനശീകരണ വിഷയത്തെ അന്താരാഷ്ട്ര തരംഗമാക്കിയത്. ബ്രസീല്‍ പ്രസിഡന്റ് ജയീര്‍ ബോല്‍സൊനാരോയുടെ വ്യാപാര താല്‍പര്യങ്ങളാണ് പ്രശ്നത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. നടപടിയെടുക്കില്ലെന്നായിരുന്നു തുടക്കത്തില്‍ നിലപാടെങ്കിലും വ്യാപാര കരാര്‍ റദ്ദാക്കുമെന്ന യൂറോപ്പ്യന്‍ യൂണിയന്റെ ഭീഷണിക്ക് മുന്നിലാണ് ബോല്‍സൊനാരോ വഴങ്ങിയത്. തുടര്‍ന്ന് സംരക്ഷണത്തിന് 44 സൈനികരെ നിയോഗിക്കുകയും ചെയ്തു.
ആശങ്കപ്പെടുത്തിയ കാര്യങ്ങള്‍
കാലിഫോര്‍ണിയയിലെ കാട്ടുതീയായിരുന്നു ആശങ്കപ്പെടുത്തിയ പ്രധാന കാര്യം. 253321 ഹെക്ടറാണ് കത്തി നശിച്ചത്. കാനറി ദ്വീപിലെ ഗ്രാന്‍ കാനറിയിലുണ്ടായ കാട്ടുതീയും നിയന്ത്രണാതീതമായിരുന്നു. 8000ലധികം കുടുംബങ്ങളെ ഇതിന് പിന്നാലെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. കര്‍ണാടകത്തിലെ ബന്ദിപ്പോരിലെ കാട്ടുതീ ആളിപ്പടര്‍ന്ന് തമിഴ്‌നാട്ടിലെ മുതുമല വനത്തിലേക്കാണ് എത്തിയത്. വിയറ്റ്‌നാം, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കാട്ടുതീയും ആശങ്കപ്പെടുത്തിയിരുന്നു.
ഉഷ്ണ തരംഗങ്ങള്‍ ശക്തമാകുന്നു
ഉഷ്ണ തരംഗം ലോകത്തെ ഞെട്ടിച്ച വര്‍ഷം കൂടിയാണ് 2019. യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഏഷ്യയിലും പ്രത്യേകിച്ച് ഇന്ത്യയിലും പാകിസ്താനിലും ഉഷ്ണ തരംഗം ശക്തമായിരുന്നു. മെയ്-ജൂണ്‍ മാസങ്ങളിലായിരുന്നു ഇന്ത്യയിലും പാകിസ്താനിലും ഉഷ്ണ തരംഗം ശക്തമായത്. ചരിത്രത്തിലെ ഏറ്റവും തീവ്രമായ ഉഷ്ണതരംഗമായിരുന്നു ഇന്ത്യയില്‍ ഉണ്ടായത്. ബീഹാറില്‍ 184 പേര്‍ മരിച്ചു. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഐസ്‌ലന്‍ഡ് ഉരുകുന്നു
മഞ്ഞുപ്രദേശമായ ഐസ്‌ലന്‍ഡ് ഉരുകുന്നു എന്നാണ് ആഗോള താപനത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇല്ലാതായ ആദ്യത്തെ ഹിമാനിയായി ഐസ്‌ലന്‍ഡിലെ ഓക്യുകുള്‍ മാറി. ഐസ്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹിമാനിയാണ് കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഇല്ലാതായത്. ഇവിടെ സമാനമായ 400 മഞ്ഞുപാളികള്‍ക്ക് കൂടി ഇതേ അവസ്ഥ വരുമെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
34കാരി സന മരിനെ മുതൽ 61കാരൻ കൈസ് സയീദിനെ വരെ വിടാതെ മലയാളി, 2019ലെ താരങ്ങളായ ലോകനേതാക്കൾ