കണ്ടുപഠിക്കണം ഫ്രഞ്ചുകാരെ... ഇന്ധനവിലയില്‍ ഫ്രാന്‍സില്‍ പ്രതിഷേധാഗ്നി, പതിനായിരങ്ങള്‍ നിരത്തിലിറങ്ങി
പാരിസ്: ഇന്ധന വില വര്‍ദ്ധന ഇന്ന് ഇന്ത്യയില്‍ ഒരു വലിയ വാര്‍ത്തയേ അല്ലാത്ത സ്ഥിതി ആയിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ ഓരോ ഇന്ധവില വര്‍ദ്ധനയ്ക്കും എതിരെ ഹര്‍ത്താലുകളും ബന്ദുകളും ഒക്കെ നടന്ന രാജ്യമായിരുന്നു ഇന്ത്യ എന്ന് ഓര്‍ക്കണം. എന്നാല്‍ വിലവര്‍ദ്ധന അതിന്റെ അങ്ങേയറ്റം എത്തിയിട്ടും ഇത്തവണ ഇന്ത്യയില്‍ കാര്യമായ ഒരു പ്രതിഷേധവും കണ്ടില്ല.
ഫ്രാന്‍സ് അടിയന്തരാവസ്ഥയിലേക്ക്!! ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം!
പക്ഷേ, ലോകത്തിലെ മറ്റ് രാജ്യങ്ങളെല്ലാം അങ്ങനെയാണെന്ന് കരുതരുത്. ജനജീവിതം ദുസ്സഹമാക്കുന്ന നിലപാടുകള്‍ക്കെതിരെ പല രാജ്യങ്ങളിലും കടുത്ത പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ഫ്രാന്‍സിലെ വന്‍ ജനകീയ പ്രക്ഷോഭം.
ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചതിനെതിരെ പതിരനായിരങ്ങളാണ് ഫ്രാന്‍സില്‍ നിരത്തിലിറങ്ങുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന നിലപാടില്‍ ആണ് സര്‍ക്കാര്‍.
യെല്ലോ വെസ്റ്റ് പ്രതിഷേധം
യെല്ലോ വെസ്റ്റ് പ്രതിഷേധം എന്നാണ് ഫ്രാന്‍സില്‍ ഇപ്പോള്‍ അരങ്ങേറുന്ന സമരത്തെ വിശേഷിപ്പിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ഫ്‌ലൂറസെന്റ് മഞ്ഞ ജാക്കറ്റ് ധരിച്ചാണ് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങുന്നത്. ഫ്രാന്‍സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് പ്രതിഷേധം.
ഇന്ധന നികുതി
ഇന്ധന നികുതി കുത്തനെ കൂട്ടാനുള്ള ഇമ്മാന്വല്‍ മാക്രോണിന്റെ തീരുമാനത്തിനെതിരെയാണ് ജനകീയ പ്രതിഷേധം. രണ്ടാഴ്ചയായി ഫ്രാന്‍സിലെ തെരുവോരങ്ങള്‍ സംഘര്‍ഷ ഭരിതമാണ്. മൂന്ന് പേര്‍ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്.
നേതൃത്വമില്ലാത്ത സമരം
ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോ സംഘടനകളോ അല്ല ഈ സമരത്തിന് നേതൃത്വം നല്‍കുന്നത് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. സോഷ്യല്‍ മീഡിയ വഴി ആയിരുന്നു സമരം ആളിപ്പടര്‍ന്നത്. എല്ലാ വിഭാഗങ്ങളില്‍ പെട്ട ജനങ്ങളും സമരത്തില്‍ പങ്കാളികളാണ്.
അക്രമം അംഗീകരിക്കില്ലെന്ന്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രസിഡന്റ് മാക്രോണ്‍ തയ്യാറല്ല. അക്രമാസക്തമായ ഒരു പ്രതിഷേധത്തേയും അംഗീകരിക്കാന്‍ ആവില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
അടിയന്തരവസ്ഥ?
രണ്ടാഴ്ച പിന്നിട്ടിട്ടും സമരത്തിന്റെ ശക്തിയ്ക്ക് ഒരു കുറവും ഇല്ല. ഈ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത് എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ഒരു നീക്കത്തിന് സർക്കാർ മുതിരില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓരോ ദിവസവും തെരുവിലിറങ്ങുന്ന പ്രതിഷേധക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.