സ്കൂള്‍ ബസിന് നേരെ വ്യോമാക്രമണം.... യെമന്‍ വീണ്ടും വിറച്ചു.... കൊല്ലപ്പെട്ടത് 43 പേര്
സനാ: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം യെമനില്‍ വീണ്ടും സൗദി അറേബ്യന്‍ സഖ്യത്തിന്റെ ആക്രമണം. സ്കൂള്‍ ബസിന് നേരെയുള്ള ആക്രമണത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അധികവും പിഞ്ചുകുഞ്ഞുങ്ങളാണ്. ഹൂത്തികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 61 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഹുദൈദയില്‍ അറബ് സഖ്യത്തിന്റെ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. അതേസമയം സ്കൂള്‍ ബസിന് നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം അറബ് സഖ്യം ഏറ്റെടുത്തിട്ടില്ല.
അതേസമയം നേരത്തെ തന്നെ സൗദി സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ഇത് ഉറപ്പാക്കുന്നതാണ് ഈ ആക്രമണം. ആക്രണം നടന്ന ദാഹ്യാന്‍ സിറ്റി രക്തക്കളമായിട്ടുണ്ട്. പലരും തുടര്‍ ആക്രമണങ്ങള്‍ പേടിച്ച് പുറത്തുപോലും ഇറങ്ങുന്നില്ല. അതേസമയം ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം എന്ന പേരില്‍ സൗദി നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യെമന്‍ ആരോപിക്കുന്നു.
ക്രൂരമായ ആക്രമണം
സ്കൂള്‍ ബസിന് നേരെ വ്യോമാക്രമണമാണ് അറബ് സഖ്യം നടത്തിയത്. സാദാ പ്രവിശ്യയിലെ ദാഹ്യാന്‍ മാര്‍ക്കറ്റിലൂടെ പോവുകയായിരുന്നു സ്കൂള്‍ ബസ്. ഈ സമയത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. പത്ത് വയസിന് താഴെയെ എല്ലാവര്ക്കും ഉണ്ടാവൂ. ഹൂത്തികളെ ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശരീരഭാഗങ്ങള്‍ ചിതറി തെറിച്ചു....
കുട്ടികളുടെ ശരീര ഭാഗങ്ങള്‍ ചിതറി തെറിച്ചത് കണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പലരും ആര്‍ത്ത് വിളിക്കുന്നുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ദാഹ്യാന്‍ മാര്‍ക്കറ്റ് രക്തക്കളമായി. രക്തത്തില്‍ കുളിച്ച് കിടന്ന പല കുട്ടികളെയും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷിക്കാനായത്. ഇവരില്‍ എത്ര പേര് രക്ഷപ്പെടുമെന്ന കാര്യത്തിലും ഉറപ്പില്ല. പലരും ഗുരുതരാവസ്ഥയിലാണെന്ന് റെഡ്ക്രോസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം സൗദി ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
എന്തിന് തിരക്കേറിയ മാര്‍ക്കറ്റ്
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സ്ഥലമാണ് ദാഹ്യാന്‍ സിറ്റി. പക്ഷേ ഇത്ര തിരക്കേറിയ മാര്‍ക്കറ്റിനെ എന്തിനാണ് അറബ് സഖ്യം ലക്ഷ്യമിട്ടതെന്ന് വിശദീകരിക്കാനാവാത്തകാര്യമാണ്. സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് ദാഹ്യാന്‍ സിറ്റി. സൗദിയുടെ വ്യോമാക്രമണത്തിലാണ് പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതെന്ന് ഹൂത്തികള്‍ ആരോപിച്ചു. മാര്‍ക്കറ്റില്‍ എത്തിയ ഉടനെ ബസിന് നേരെ സൗദി സഖ്യം ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
സാധാരണക്കാരെ ഒഴിവാക്കൂ
ഹുദൈദയിലെ ആക്രമണത്തെ തുടര്‍ന്ന് സൗദിക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധം യെമനില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഇരട്ടിയായിരിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യവകാശ നിയമങ്ങള്‍ പ്രകാരം സാധാരണക്കാരെ ആക്രമണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണെന്ന് റെഡ്ക്രോസ് പറഞ്ഞു. അതേസമയം ആശുപത്രിയിലെത്തിയത് നിരവധി കുട്ടികളാണെന്നും മരണസംഖ്യ എത്രയാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും റെഡ്ക്രോസ് വ്യക്തമാക്കി.
സനായിലും ആക്രമണം
കഴിഞ്ഞ ദിവസം യെമന്റെ തലസ്ഥാനമായ യെമനില്‍ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ടായി. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതും വ്യോമാക്രമണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ലായിരുന്നു. എന്നാല്‍ ആക്രമണം നടന്നോ എന്ന് ഉറപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലായിരുന്നു. റെഡ്ക്രോസ് പറയുന്നത് ആക്രമണം നടന്നെന്നാണ്.
ഹൂത്തികള്‍ക്കെതിരെയുള്ള പോരാട്ടം
സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം യുഎസിന്റെ സഹായത്തോടെ യെമനില്‍ പോരാട്ടം നടത്തുന്നുണ്ട്. 2015 മുതല്‍ ഇത് തുടരുന്നു. അബ്ദുറബ് മന്‍സൂര്‍ ഹാദിയെ വീണ്ടും പ്രസിഡന്റ് പദത്തിലെത്തിക്കാനുള്ള നീക്കങ്ങളാണ് സൗദി നടത്തുന്നത്. 2014ല്‍ ഹൂത്തികളുടെ ആക്രമണത്തെ തുടര്‍ന്ന് ഹാദി ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇതിന് ശേഷം വമ്പന്‍ ആക്രമണങ്ങള്‍ക്കാണ് യെമന്‍ സാക്ഷ്യം വഹിച്ചത്. മൂന്ന് വര്‍ഷത്തിനിടെ പതിനായിരം പേരാണ് യെമനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്.
സൗദിക്കെതിരെ പോരാട്ടം
സൗദിയുടെ ആക്രമണം ശക്തമായതോടെ ഹൂത്തികളും തിരിച്ചടിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഹൂത്തികള്‍ക്ക് ഇറാന് ആയുധങ്ങള്‍ നല്‍കുന്നുവെന്ന് സൗദി ആരോപിക്കുന്നുണ്ട്. ഈ ആരോപണത്തിന്റെ പേരില്‍ ഇറാനുമായി ഇടഞ്ഞ് നില്‍ക്കുകയാണ് സൗദി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹൂത്തികള്‍ സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കെതിരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെ സൗദി ചെങ്കടല്‍ വഴിയുള്ള എണ്ണ കയറ്റുമതി നിര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ഇത് പുനരാരംഭിക്കുകയും ചെയ്തു.
സ്ത്രികളും കുട്ടികളും
സൗദി ലക്ഷ്യമിടുന്നത് സ്ത്രീകളെയും കുട്ടികളെയുമാണെന്ന് നേരത്തെ ആരോപണമുണ്ട്. ഹുദൈദയില്‍ കൊല്ലപ്പെട്ടതില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. ജൂണില്‍ 258 വ്യോമാക്രമണമാണ് അറബ് സഖ്യം നടത്തിയത്. ഇതില്‍ 24 എണ്ണം ജനവാസ മേഖലയിലായിരുന്നു. മൂന്നെണ്ണം ആശുപത്രികളെ ലക്ഷ്യമിട്ടായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണിത്. ഇത് അവസാനിപ്പിക്കണമെന്നും യെമന്‍ പറയുന്നു. അതേസമയം സൗദി ഈ വിഷയത്തില്‍ ഒറ്റപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
കിമ്മും റൂഹാനിയും ഒന്നിക്കുന്നു.... പൈശാചിക സഖ്യം... യുഎസ്സിനെ ഭയപ്പെടുത്തുന്നു!!
അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയത് രാഷ്ട്രീയപ്രേരിതം, തെളിവുണ്ടെന്ന് മുന്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍!