യമനില്‍ ഔദ്യോഗിക സര്‍ക്കാറിന് ഇടമില്ല; വടക്ക് ഹൂത്തികള്‍, തെക്ക് വിഘടനവാദികള്‍
അദന്‍: അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് പേരിന് പോലും ഭരിക്കാന്‍ യമനില്‍ സ്ഥലമില്ല. ആകെ ബാക്കിയുള്ള പ്രസിഡന്റിന്റെ കൊട്ടാരമാവട്ടെ വിമതര്‍ വളഞ്ഞിരിക്കുകയുമാണ്. നിലവില്‍ സൗദിയില്‍ കഴിയുന്ന പ്രസിഡന്റിനാണ് ഈ ദുര്‍ഗതി.
വടക്കന്‍ യമനില്‍ ഹൂത്തികള്‍
2014 മുതല്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള യമനിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ ഓരോ ദിവസവും ഇവിടെയുള്ള പുതിയ പ്രദേശങ്ങള്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ ഹൂത്തികളുടെ സഖ്യകക്ഷിയായിരുന്ന മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് കഴിഞ്ഞ വര്‍ഷം സൗദി പക്ഷത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് ഹൂത്തികള്‍ അദ്ദേഹത്തെ വധിച്ചു. ഇതിനു ശേഷം വടക്കന്‍ യമനിന്റെ അധികാരം ഹൂത്തികളുടെ കൈയില്‍ ഏറെക്കുറെ പൂര്‍ണമായ അവസ്ഥയിലാണ്. ഹൂത്തികള്‍ക്കെതിരേ അറബ് സഖ്യം 2015ല്‍ ആരംഭിച്ച യുദ്ധം എവിടെയുമെത്തിയിട്ടില്ല.
തെക്കന്‍ യമനില്‍ വിഘടനവാദികള്‍
വടക്കന്‍ യമനില്‍ നിന്ന് തെക്കന്‍ പ്രദേശങ്ങള്‍ വിട്ടുപോരണമെന്ന് വാദിക്കുന്നവരാണ് യു.എ.ഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍. അദ്ന് കേന്ദ്രനഗരമായ തെക്കന്‍ യമനിലെ പുതിയ നേതാവായ 50കാരനായ മിലീഷ്യ തലവന്‍ ഐദ്രൂസ് അല്‍ സുബൈദിയാണ് ഇതിന്റെ തലവന്‍. 2015ല്‍ ഹൂതി സൈന്യത്തെ തെക്കന്‍ യമന്‍ പ്രദേശങ്ങളില്‍ നിന്ന് തുരത്തിയതോടെയാണ് അതുവരെ അറിയപ്പെടാതിരുന്ന സുബൈദി പുതിയ താരമായി ഉയര്‍ന്നത്. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള അദ്ന് പ്രാദേശിക ഭരണകൂടത്തിന്റെ കേന്ദ്രവും സൈനിക താവളവും വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ സൈനിക വിഭാഗം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വിമത സൈന്യം പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞതായാണ് റിപ്പോര്‍ട്ട്.
സൗദിയും യുഎഇയും തമ്മില്‍ അഭിപ്രായ ഭിന്നത
മന്‍സൂര്‍ ഹാദി ഭരണകൂടത്തെ പരമാവധി ശക്തിപ്പെടുത്താനാണ് സൗദിയുടെ ശ്രമം. എന്നാല്‍ യമന്‍ യുദ്ധത്തിലെ സഖ്യകക്ഷിയായ യു.എ.ഇയാവട്ടെ തെക്കന്‍ യമന്‍ വിഘടനവാദത്തെ പിന്തുണക്കുന്നതിലൂടെ ഹാദിയുടെ ശക്തി ക്ഷയിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രസിഡന്റിന്റെ താല്‍ക്കാലിക ഭരണകേന്ദ്രമായിരുന്ന അദ്ന് വിഘടനവാദികളുടെ നിയന്ത്രണത്തിലായതിന് പിന്നില്‍ യു.എ.ഇയുടെ അകമഴിഞ്ഞ പിന്തുണയുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. ഇരുവിഭാഗവും വെടിനിര്‍ത്തണമെന്ന തീരുമാനത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് യു.എ.ഇ അതിന് വിരുദ്ധമായി പ്രസിഡന്റിന്റെ കീഴിലുള്ള സൈനിക കേന്ദ്രം ബോംബിട്ട് തകര്‍ത്ത് അത് പിടിച്ചടക്കാന്‍ വിഘടനവാദികളെ സഹായിച്ചത്.
തെക്കന്‍ യമനില്‍ സമാന്തര ഭരണസംവിധാനം
തെക്കന്‍ യമനില്‍ നിരവധി സാമ്പത്തിക താല്പര്യങ്ങളുള്ള യു.എ.ഇ അവിടെ സമാന്തര ഭരണ സംവിധാനം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ പ്രത്യേക സൈന്യത്തിന് യു.എ.ഇ പരിശീലനവും ശമ്പളവും നല്‍കിവരുന്നുണ്ട്. സമാന്തര ഭരണസ്ഥാപനങ്ങളും തടവറകളും സൗദിയുടേതായി ഇവിടെയുണ്ടെന്നും മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. തെക്കന്‍ യമന്‍ സ്വതന്ത്രമാവണമെന്ന ആശയം വച്ചുപുലര്‍ത്തുന്നവര്‍ക്ക് അനുകൂലമായ സമീപനമാണ് യു.എ.ഇയുടേത്.
സൗദി അറേബ്യക്ക് മതിയായി
യമനിലെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഹാദി ഭരണകൂടത്തിന് നിയമസാധുത നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ സൗദിയുടെ നേതൃത്വത്തില്‍ 2015ല്‍ ആരംഭിച്ച യമന്‍ യുദ്ധം കൊണ്ട് വലിയ സാമ്പത്തിക നഷ്ടവും അന്താരാഷ്ട്ര തലത്തിലെ ചീത്തപ്പേരുമല്ലാതെ ഒരു നേട്ടവുമില്ലെന്നാണ് സൗദി അറേബ്യയുടെ വിലയിരുത്തല്‍. ഹൂത്തികള്‍ അവരുടെ സ്വാധീന മേഖല വര്‍ധിപ്പിക്കുകയാണെന്ന് മാത്രമല്ല, യെക്കന് യമനിലും അവര്‍ക്ക് പിടിച്ചുനില്ക്കാന് സാധിക്കാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് യമനില്‍ നിന്ന് എത്രയും വേഗം സൈനികരെ പിന്‍വലിക്കണമെന്ന അഭിപ്രായപ്പക്കാരനാണ്. എന്നാല്‍ യു.എ.ഇയുടെ നിലപാട് ഇതിനെതിരാണ്.
താല്‍ക്കാലിക ആസ്ഥാനവും പോയി
സൗദിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ഹാദി സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമാണ് അദന്‍. തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങള്‍ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ് അദ്ന് താല്‍ക്കാലിക കേന്ദ്രമായി തെരഞ്ഞെടുത്തത്. യു.എ.ഇ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദികള്‍ അട്ടിമറി നടത്തി ഭരണകേന്ദ്രം പിടിച്ചടക്കിയതോടെ താല്‍ക്കാലിക ആസ്ഥാനവും ഹാദി ഭരണകൂടത്തിന് നഷ്ടമായിരിക്കുകയാണ്. എന്നുമാത്രമല്ല, ഹാദി സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ട യു.എ.ഇയാവട്ടെ അതിനെ ക്ഷീണിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രശ്നത്തില്‍ നിന്ന് എങ്ങനെ തലയൂരാമെന്നാണ് സൗദിയുടെ ഇപ്പോഴത്തെ ആലോചന.