ഇറാൻ വൈസ് പ്രസിഡന്റിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു!! രാജ്യത്ത് ഇതുവരെ മരിച്ചത് 26 പേര്‍
ദുബൈ: ഇറാനില്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വനിതാ, കുടുംബകാര്യ വൈസ് പ്രസിഡന്റ് മസൗമേ ഇബ്‌തെക്കര്‍, ഉപ ആരോഗ്യമന്ത്രി ഇറാജ് ഹരിര്‍ക്കി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇബ്‌തേക്കറിന്റെ രോഗം ഗുരുതരമല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഇതുവരെ 245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ചൈനയ്ക്ക് പുറത്തുള്ള ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണ നിരക്കാണ് ഇത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിരവധി നഗരങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ചൈനയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഇറാനില്‍ പ്രവേശിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തിയതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐആര്‍എന്‍എ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍ പറഞ്ഞു. ഇതോടെ മരണസംഖ്യ 26 ആയി. രാജ്യത്തിനകത്തുള്ള അനാവശ്യ യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷിയ മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ചില പ്രസംഗങ്ങള്‍ റദ്ദാക്കാനും പദ്ധതിയുണ്ട്. എന്നാല്‍ ഇതു നടപ്പാക്കാന്‍ പ്രസിഡന്റിന്റെ അനുമതി ആവശ്യമാണ്. വൈറസ് ബാധിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറുകണക്കിനാളുകളെ പരിശോധനയില്‍ നെഗറ്റീവ് ഫലം വന്നതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊറോണ കേസുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനയുണ്ടായിട്ടും ഇറാനിലെ ഏതെങ്കിലും നഗരങ്ങളെയോ ജില്ലകളെയോ ഒറ്റപ്പെടുത്താനുള്ള പദ്ധതിയില്ലെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഉള്‍പ്പെടെയുള്ളവര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. എന്നിരുന്നാലും, സിനിമാശാലകള്‍ അടച്ചുപൂട്ടാനും സാംസ്‌കാരിക പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്കും സര്‍ക്കാര്‍ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. മറ്റുസ്ഥലങ്ങളിലെ 3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനമാണ് ഇറാനിലെ വൈറസ് മരണ നിരക്ക്. 20,000ത്തോളം കൊറോണ വൈറസ് പരിശോധന കിറ്റുകള്‍ വെള്ളിയാഴ്ച ചൈനയില്‍ നിന്ന് ഇറാനിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.