ശ്രീശാന്തിനെ പുറത്താക്കിയ മാണിയുടെ ധാര്‍മികത എവിടെപോയി?
തിരുവനന്തപുരം: ഐപിഎല്‍ കോഴക്കേസില്‍ മലയാളിതാരം ശ്രീശാന്തിനെതിരെ ആരോപണം ഉയര്‍ന്നയുടന്‍ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്നും ഒഴിവാക്കിയ ധനമന്ത്രി കെ എം മാണിയുടെ ധാര്‍മികത ചോദ്യം ചെയ്യപ്പെടുന്നു. കോടിക്കണക്കിന് രൂപ കോഴവാങ്ങിയെന്ന ആരോപണം ഉയര്‍ന്നിട്ടും സ്ഥാനം രാജിവെക്കോനോ തത്കാലത്തേക്ക് മാറിനില്‍ക്കാനോ മാണി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് വിമര്‍ശകരുടെ ചോദ്യം.
ബാര്‍ കോഴ അഴിമതിക്കേസില്‍ കെ എം മാണിക്ക് കോഴ കൊടുത്തെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ നിയമമന്ത്രികൂടിയായ മാണ് തല്‍സ്ഥാനത്ത് തുടരുന്നത് അനൗചിത്യമാണെന്ന് ഭരണപക്ഷത്തെ ചില നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നുണ്ട്. എന്നാല്‍, മാണിയോട് ഇക്കാര്യത്തില്‍ കടുപ്പിച്ചൊരു നിലപാട് എടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നതാണ് വാസ്തവം.
ആരോപണ വിധേയനായ ഒരാളെ പരസ്യത്തില്‍ ഉള്‍പ്പെടുത്തന്നത് അനൗചിത്യമാണെന്ന് പറഞ്ഞ ധനമന്ത്രി ഇപ്പോള്‍ ഏത് ആരോപണം ഉണ്ടായാലും തനിക്കൊന്നുമില്ലെന്ന മട്ടിലാണ്. ഫോണ്‍വിളിയുടെ ശബ്ദരേഖകള്‍ അടക്കം പുറത്തുവന്നെങ്കിലും തെളിവകളൊന്നുമില്ലെന്നും ആരോപണം മാത്രമാണെന്നും മാണി പറയുന്നു.
മാണിക്ക് പൂര്‍ണ സംരക്ഷണം നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയതോടെ ബാര്‍ കോഴക്കേസ് എങ്ങുമെത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ബിജു രമേശിനെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നുമില്ല. വാളകം കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ കാണിച്ച താത്പര്യം ബാര്‍ കോഴക്കേസില്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ പിള്ളയും ചോദിക്കുന്നു. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷവും വലിയ താത്പര്യം കാണിക്കാത്തതിനാല്‍ കേസിന്റെ ഗതി പതിവുപോലെ മാധ്യമങ്ങളില്‍ തന്നെ അവസാനിക്കും.