അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവൃത്തികൾ വേഗത്തിലാക്കാൻ തീരുമാനം
വളപട്ടണം: കണ്ണൂരിലെ വികസന പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ട് അഴീക്കല്‍ മത്സ്യബന്ധന തുറമുഖം ആധുനികവല്‍ക്കരണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി. കെവി സുമേഷ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. 25.36 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ആഗസ്റ്റ് ആറിന് മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് നിര്‍വ്വഹിച്ചത്.
നാല് ഘട്ടങ്ങളിലായിട്ടാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുക. നിലവില്‍ ചുറ്റുമതില്‍ നിര്‍മ്മാണം, റിവര്‍ പ്രൊട്ടക്ഷന്‍ എന്നിവയുടെ പണികള്‍ പൂര്‍ത്തിയാക്കി. ഫിഷറീസ് ഓഫീസ്, 186 മീറ്റര്‍ വാര്‍ഫ്, ലേലപ്പുര, സാഫ് പ്രോസസിംഗ് യൂണിറ്റ്, ലോക്കര്‍ മുറികള്‍, ക്യാന്റീന്‍ കെട്ടിടം, ശുചിമുറികള്‍, പാര്‍ക്കിംഗ് ഏരിയ, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയുടെ പണികള്‍ പുരോഗമിക്കുന്നു.

വേഗത്തില്‍ ഇവ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെവി സുമേഷ് എംഎല്‍എ പറഞ്ഞു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അഷ്റഫ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ വിനയന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരത്ത് വിഴിഞ്ഞം പദ്ധതി പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതിനൊപ്പം തന്നെ അഴീക്കല്‍ തുറമുഖവും ചരക്കു ഗതാഗതത്തിന് യോഗ്യമാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. നേരത്തെ ലക്ഷദ്വീപിലേക്ക് ഇവിടെ നിന്നും ഉരു സര്‍വീസിലൂടെ ചരക്കു നീക്കം നടത്തിയിരുന്നുവെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. ചരക്കുകളുടെ ലഭ്യത കുറവാണ് തിരിച്ചടിയായത്. വന്‍കിട കപ്പല്‍ കമ്പനികള്‍ അഴീക്കല്‍ തുറമുഖത്തേക്ക് കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടന്നില്ല.












Click it and Unblock the Notifications