കണ്ണൂരിൽ പൂട്ടിയിട്ടവീട് തകർത്ത് പത്തുലക്ഷം രൂപ കവർന്നു: പൊലിസ് അന്വേഷണം തുടങ്ങി
കണ്ണൂരിൽ പൂട്ടിയിട്ടവീട് തകർത്ത് പത്തുലക്ഷം രൂപ കവർന്നു: പൊലിസ് അന്വേഷണം തുടങ്ങി
തളിപ്പറമ്പ്: തളിപ്പറമ്പിനടുത്തെ പിലാത്തറയിൽ പൂട്ടിയിട്ട വീട് തകർത്ത് സ്വർണവും പണവും വിലപിടിപ്പുള്ള ആഭരണങ്ങളും കവർന്നതായി പരാതി. പൂട്ടിയിട്ട വീടിന് കനത്ത നാശനഷ്ടം വരുത്തിയിട്ടുണ്ട്. മുംബൈയിൽ താമസിക്കുന്ന വ്യവസായിയുടെതാണ് വീട്. കണ്ണൂർ തളിപ്പറമ്പ് പരിയാരത്തിനടുത്തെ പിലാത്തറയിലാണ് കവർച്ച നടന്നത്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പരിയാരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മുൻവശത്തെ അടച്ചിട്ട വീട്ടില്‍ വാതില്‍ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്.. പന്ത്രണ്ടര പവന്‍ സ്വര്‍ണ്ണവും 30,000 രൂപയുടെ വെള്ളിനാണയങ്ങളും രണ്ട് ക്യാമറകളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് കവർച്ച ചെയ്തത്.. നരികാംവ വള്ളി ഷാജി നമ്പ്യാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുംബൈയില്‍ ബിസിനസുകാരനായ ഷാജി നമ്പ്യാര്‍ ലോക്ഡൗണ്‍ കാരണം മുംബൈയില്‍ തന്നെയായിരുന്നു. ഈ വീട്ടില്‍ താമസക്കാരനായ ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയുടെ മകനും മാര്‍ച്ചില്‍ മുംബൈയില്‍ പോയിരുന്നെങ്കിലും ലോക്ഡൗണ്‍ കാരണം അവര്‍ക്ക് തിരികെ വരാനായില്ല. ഇതുകാരണം രണ്ടു മാസത്തിലേറെയായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതായി കണ്ട് അയല്‍ക്കാരനും ഓട്ടോ ഡ്രൈവറുമായ സുഭാഷ്, ഷാജി നമ്പ്യാരെ സ്ഥലത്തെത്തിയോ എന്ന് അന്വേഷിച്ച് ഫോണില്‍ വിളിച്ചത്. അപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതാണെന്ന് വ്യക്തമായത്. സ്വര്‍ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച ചെയ്ത മോഷ്ടാക്കള്‍ വീടിനു വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. മുന്‍വശത്ത് ഉള്‍പ്പെടെ അഞ്ച് മുറികളുടെ വാതിലുകള്‍ പൂര്‍ണ്ണമായി തകര്‍ത്ത നിലയിലാണ്. കൂടാതെ നാല് ബെഡ്‌റൂമുകളിലേയും അലമാരകളും തകര്‍ത്തിട്ടുണ്ട് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
നാലേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറകളും നൂറിലേറെ വെള്ളിനാണയങ്ങളും ഉള്‍പ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കള്‍ കടത്തി കൊണ്ടുപോയത്. ഏതാണ്ട് നാലു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം വീടിന് ഉണ്ടാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് നീലേശ്വരത്ത് താമസിക്കുന്ന ഷാജി നമ്പ്യാരുടെ സഹോദരി ശ്രീകുമാരി ഹരീന്ദ്രന്‍ സ്ഥലത്തെത്തി പരിയാരം പോലീസില്‍ പരാതി നല്‍കി.
പരിയാരം പ്രിന്‍സിപ്പല്‍ എസ്ഐ എംവി ഷാജി അഡീഷണല്‍ എസ്ഐ സീ ജി സാംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള സംഘം വീടിനുള്ളിലും പുറത്തും പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വീടിനുള്ളിൽ പരിശോധന നടത്തി. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി പൊലിസ് പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധന നടത്തി വരികയാണ്.