യോഗിയുടെ നാട്ടിലേക്ക് കണ്ണൂരിൽ നിന്നും മടങ്ങിയത് 1140 തൊഴിലാളികൾ: ട്രെയിൻ പുറപ്പെട്ടത് ഞായറാഴ്ച
കണ്ണൂർ: കണ്ണൂർ ജില്ലയിൽ തങ്ങിയിരുന്ന അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം. ലോക് ഡൗണിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 1140 അതിഥി തൊഴിലാളികള്‍ കൂടി സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഞായറാഴ്ച്ച വൈകിട്ട് ആറിന് പുറപ്പെട്ട ട്രെയിനിലാണ് ഇവർ മടങ്ങിയത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 38 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു തൊഴിലാളികളെ എത്തിച്ചത്. 50 സീറ്റുകളുള്ള ബസ്സില്‍ 30 പേരുമായിട്ടായിരുന്നു യാത്ര. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്.
തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവര്‍ക്ക് നാട്ടിലേക്ക് തിരിക്കുന്നതിനുള്ള അനുമതി നല്‍കിയത്. തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ട്രെയിന്‍ ലക്നൗ റെയില്‍വേ സ്റ്റേഷനില്‍ എത്തുക.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികള്‍ വീതം കഴിഞ്ഞ ഞായറാഴ്ച ബീഹാറിലേക്കും വ്യാഴാഴ്ച ഉത്തര്‍ പ്രദേശിലേക്കും മടങ്ങിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 450 തൊഴിലാളികളും നാട്ടിലേക്ക് തിരിക്കുകയുണ്ടായി. ഇതോടെ ജില്ലയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ആകെ അതിഥി തൊഴിലാളികളുടെ എണ്ണം 3870 ആയി.
ഇതിനിടെ സംസ്ഥാനത്ത് പുതുതായി ഏഴ്പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.