വടകരയിലെ സ്വതന്ത്ര്യ സ്ഥാനാർത്ഥി സിഒടി നസീറിനെ ആക്രമിച്ച സംഭവം; സപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശ്ശേരി: വടകരയില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തലശ്ശേരിയിലെ സിഒടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ അറസ്റ്റില്‍. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് തലശ്ശേരി ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സജീവ സിപിഎം പ്രവര്‍ത്തകരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. അശ്വന്ത് നേരത്തെ ബസില്‍ നിന്നും വലിച്ചിറക്കി ഒരാളെ അക്രമിച്ചതിലും പ്രതിയാണ്.
മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സിഒടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
'ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും'!നന്ദി അറിയിച്ച രമ്യയ്ക്ക് മറുപടിയുമായി ദീപാ നിശാന്ത്
തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു
തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ സഹായിച്ചില്ലെന്ന് ആരോപിച്ച് 2015ല്‍ നസീര്‍ പാര്‍ട്ടിയുമായി അകന്നു. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിനു ശേഷമാണ് നസീര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ ഒരുങ്ങിയ നസീര്‍ അവസാന നിമിഷം പിന്മാറിയിരുന്നു. മാറ്റികുത്തിയാല്‍ മാറ്റാം കാണാമെന്ന മുദ്രാവാക്യവുമായാണ് സിഒടി നസീര്‍ ഇക്കുറി വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയത്. എന്നാല്‍ വെറും 654 വോട്ടുകള്‍ മാത്രമാണ് നസീറിന്റെ പെട്ടിയില്‍ വീണിട്ടുള്ളു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഓളമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നസീറിനെ അക്രമിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതാണ് പിന്നീട് സംഭവിച്ചത്.
നസീറിനെ അക്രമിച്ച കേസില്‍ പിടികൂടിയ യുവാക്കള്‍ കുടുങ്ങിയത് പൊലിസ് ശേഖരിച്ച സിസിടിവി ക്യാമറ ദൃശ്യത്തിലൂടെയാണ. ഈ കേസില്‍ മറ്റു ചില പ്രതികളെയും കൂടി പിടിയിലാകാനുണ്ടെന്നു പൊലിസ് പറഞ്ഞു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ സിഒടി നസീര്‍ വധശ്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നില്ല. പ്രാദേശിക സിപിഎം നേതൃത്വത്തിനു ഈക്കാര്യത്തില്‍ പങ്കുണ്ടെന്നും പൊലിസ് കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും നസീര്‍ തന്നെ മൊഴി നല്‍കിയിരുന്നു.