പേരാവൂർ താലൂക്ക് ആശുപത്രി വികസനത്തിന് 22.16 കോടി അനുവദിച്ചു
ഇരിട്ടി: മലയോര മേഖലയിലെ പ്രധാന സർക്കാർ ആതുരാലയമായ പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആദ്യഘട്ടമായി 22.16 കോടി രൂപയുടെ സാമ്പത്തികാനുമതി. കിഫ്ബിയില്‍ നിന്നാണ് ഇതിനായി തുക വകയിരുത്തിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പേരാവൂര്‍ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ലോട്ടറി ജീവനക്കാരനും അന്യസംസ്ഥാന തൊഴിലാളിക്കും കൊവിഡ്, ഉറവിടം അറിയില്ല, തിരുവനന്തപുരത്ത് ആശങ്ക!
പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറുന്ന വികസനമാണ് ഇതിലൂടെ നടക്കുക. 6 നിലകളുള്ള കെട്ടിട സമുച്ചയമാണ് മാസ്റ്റര്‍ പ്ലാനിനുള്ളത്. ആദ്യ ഘട്ടത്തില്‍ ഗ്രൗണ്ട് ഫ്ളോറും രണ്ട് നിലയും രണ്ടാം ഘട്ടത്തില്‍ 3 നില മുതല്‍ 6 നിലവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ 109 കിടക്കകളും അതിനോടനുബന്ധിച്ച മറ്റ് സൗകര്യങ്ങളും ഉണ്ടാകും.
അത്യാഹിത വിഭാഗം, ജനറല്‍ ഒ.പി. സെക്യാട്രി ഒ.പി., ഫിസിയോതെറാപ്പി, പാലിയേറ്റീവ് കെയര്‍, പീഡിയാട്രിക് ഒ.പി., ഡെര്‍മറ്റോളജി, ഇ.എന്‍.ടി. ഒ.പി., പാമ്പ് വിഷ ചികിത്സ, ഡെന്റല്‍ വിഭാഗം, എക്സ്-റേ, ഓര്‍ത്തോ, ഫിസിയോ തെറാപ്പി, പി.എം.ആര്, ആധുനിക സൗകര്യങ്ങളോട് കൂടിയ ഓപ്പറേഷന് തീയറ്റര്‍, ലബോറട്ടറി സംവിധാനം മുതലായവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേരാവൂര്‍ ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് വേണ്ടി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാപ്ക്കോസിനെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കിഫ്ബി ചുമതലപ്പെടുത്തി.
ഈ സര്‍ക്കാരിന്റെ കാലത്ത് പേരാവൂര്‍ താലൂക്കാശുപത്രിയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാവൂര്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് അനുവദിച്ചിരുന്നു. 9 യൂണിറ്റുകള്‍ 3 ഷിഫ്റ്റ് അടിസ്ഥാനമാക്കിയാണ് സേവനം നല്‍കുന്നത്. ലാബ് സംവിധാനം ഹൈടെക്കാക്കി. നേരത്തെ ഉച്ചവരെയുള്ള ലാബ് സേവനം രാത്രി 8 മണിവരെയാക്കി. ദന്തല്‍ യൂണിറ്റ് തുടങ്ങി ആധുനിക ദന്തല്‍ ചികിത്സ ഉറപ്പാക്കി.
കൂടുതല്‍ ഡോക്ടര്‍മാരേയും (4), ഫാര്‍മസിസ്റ്റുകളേയും എന്‍.എച്ച്.എം. മുഖാന്തിരം നല്കി അത്യാഹിത വിഭാഗത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കി. ഫാര്‍മസിയും 24 മണിക്കൂറാക്കി. ജനറല്‍ മെഡിസിന് വിഭാഗം പുതുതായി ആരംഭിച്ചു. കമ്പൂട്ടറൈസ്ഡ് എക്റേ അനുവദിച്ചു. 2 ഗൈനക്കോളജിസ്റ്റുകളെ നിയമിക്കുകയും ലേബര്‍ റൂം ആധുനികവത്ക്കരിക്കുകയും ചെയ്തു. 3 മാസത്തിനുള്ളില്‍ 100 പ്രസവങ്ങളാണ് നടന്നത്. ഒ.പി. വിഭാഗം നവീകരിച്ചു.
ട്രൈബല്‍ മേഖലയായതിനാല്‍ അവിടത്തെ ഗര്‍ഭിണികളുടേയും കുട്ടികളുടേയും മരുന്നിനായി 60 ലക്ഷം രൂപയുടെ ഫണ്ടനുവദിച്ചു. 108 ആംബുലന്‍സ് സേവനം 24 മണിക്കൂറാക്കി. ഒരു ആംബുലന്‍സ് ആരോഗ്യ വകുപ്പ് അധികമായി അനുവദിച്ചു. ഇതിനായി 2 ഡ്രൈവര്‍മാരെ എന്‍.എച്ച്.എം. നിയമിച്ചു. ജനറല്‍ സര്‍ജനെ നിയമിച്ചതോടെ സര്‍ജറിക്കായി തലശേരിയില്‍ പോകേണ്ട അവസ്ഥ ഒഴിവാക്കി. 6.8 ലക്ഷം രൂപയുടെ അള്‍ട്രാസൗണ്ട് സ്കാനിംഗ് മെഷീന് വാങ്ങി നല്കി. ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് സ്ഥാപിച്ചു. രണ്ട് പീഡിയാട്രീഷന്മാരേയും ഒരു ഫിസിഷനേയും നിയമിച്ചു. രണ്ട് അനസ്തേഷ്യാസ്റ്റിനെ പുതുതായി നിയമിച്ചു. 14 സ്റ്റാഫ് നഴ്സുമാരെ എന്‍.എച്ച്.എം. മുഖാന്തരം പുതുതായി നിയമിച്ചു. ഓര്‍ത്തോ, ജനറല്‍ സര്‍ജറി, ഗൈനക്, പീഡിയാട്രിക്, ജനറല്‍ മെഡിസിന്, ദന്തല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ 9 ഡോക്ടര്‍മാരേയാണ് അധികമായി നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.