എഴുപതുകാരിയുടെ കൊലപാതകം: അസം സ്വദേശി പിടിയിൽ
കണ്ണുർ:കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അസം സ്വദേശി പിടിയിൽ.അസം സ്വദേശി മഹിബുൾ ഹക്കാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്. അസമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിൽ ഒരാൾ കൂടി പിടിയിലാകേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാരം എളയാവൂരിൽ തനിച്ച് താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് കവർച്ചാ സംഘം ആക്രമിച്ചത്.കഴിഞ്ഞ 23നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പുലർച്ചെ നമസ്കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടർ ഓണാക്കിയിട്ടും വെള്ളം കിട്ടാത്തതോടെ വീടിന് പുറത്തിറങ്ങി. ഈ സമയത്താണ് കവർച്ചാ സംഘം ആക്രമിച്ചത്. ഇവർ തന്നെയാണ് പുറത്ത് നിന്നും പൈപ്പ് പൂട്ടിവച്ചതും അയിഷ വീടിന് വെളിയിലിറങ്ങേണ്ട സാഹചര്യമുണ്ടാക്കിയതും.ആയിഷ തനിച്ചാണ് താമസമെന്നത് നേരത്തെ മനസിലാക്കിയാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്ത് എത്തിയത്.

ആയിഷയുടെ കാതിലുണ്ടായിരുന്ന ആഭരണൾ പ്രതികൾ പറിച്ചെടുത്തിരുന്നു. കാതുകളിൽ നിന്ന് സ്വർണ്ണം കൈക്കലാക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇവർ താമസിക്കുന്ന വീടിന് അടുത്തൊന്നും സിസിടിവി ഇല്ലായെന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. എന്നാൽ ഇവരുടെ വീടിന് അകലെ മാറിയുള്ള സിസിടിവിയിൽ പ്രതികളുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് കണ്ണൂർ ടൌൺ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
Recommended Video
അസി. പോലീസ് കമ്മീഷണർ പി.പി.സദാനന്ദൻ, ടൗൺ സിഐ സി.കെ.ശ്രിജിത്ത് കൊടേരി, എസ് ഐ.ബിജു പ്രകാശ്, ചക്കരക്കൽ അഡിഷണൽ എസ് ഐ.രാജിവൻ തുടങ്ങി ഇരുപതോളം പേർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.സംഭവത്തിനു ശേഷം ഇവർ ജോലി സ്ഥലത്തു നിന്നും കൂട്ടത്തോടെ മുങ്ങിയതും പൊലിസിന് സംശയത്തിനിടയാക്കി.ഇതോടെയാണ് പ്രതികൾക്കായി വലവിരിച്ചത്.












Click it and Unblock the Notifications