എടക്കാനം പുഴയിൽ പാനൂർ സ്വദേശിയായ യുവാവിനെ കാണാതായി
ഇരിട്ടി: പഴശ്ശി പദ്ധതി ജലാശയത്തിന്റെ ഭാഗമായ ഇരിട്ടി എടക്കാനം പുഴയില്‍ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ ജില്ലയിലെത്തിയ വിവിധ അഗ്‌നിരക്ഷാ നിലയങ്ങളില്‍ നിന്നും എത്തിയ സ്‌കൂബാ ഡൈവിങ് സംഘങ്ങള്‍ വൈകുന്നേരം ആറു മണിവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടത്താനായില്ല. ജൂണ്‍ നാലിന് പുലര്‍ച്ചയോടെ തൃശൂരില്‍ നിന്നുമുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി പരിശോധന തുടരും.
എടക്കാനം വ്യൂ പോയന്റില്‍ ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു ബംഗളൂരുവില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയറും പാനൂര്‍ പാത്തിപ്പാലം മുത്താറിപ്പടിക സ്വദേശിയുമായ കെടി വിപിന്‍ (30) നെ കാണാതായത്. സ്ഥലത്തെ ഒരു ബന്ധുവിന്റെ വീട്ടില്‍ വന്ന ശേഷം സുഹൃത്തുക്കളോടൊപ്പം എടക്കാനം വ്യൂപോയന്റില്‍ എത്തുകയായിരുന്നു. വിപിന്‍ പുഴയില്‍ ഇറങ്ങി നീന്തുന്നതിടെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു എന്ന് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നവര്‍ പറയുന്നു.

പരിചയമില്ലാത്ത സ്ഥലത്ത് നീന്താനിറങ്ങുന്നതിനെ ഇവിടെയുള്ളവര്‍ നിരുത്സാഹപ്പെടുത്തിയിരുന്നതായും പറയുന്നു. ഉടനെ തന്നെ ഇരിട്ടിയില്‍ നിന്നും അഗ്‌നിശമനസേനയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ വിപിനെ കടത്താനുള്ള പ്രവര്‍ത്തനം അഗ്‌നിരക്ഷാസേന ആരംഭിച്ചു.
ഇരിട്ടി അഗ്‌നിരക്ഷാ നിലയം അസി. സ്റ്റേഷന്‍ ഓഫീസര്‍ മെഹറൂഫ് വാഴത്ത് തലശ്ശേരി എസ് ടി ഒ വാസിത്ത് എന്നിവരുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ്, കണ്ണൂര്‍ നിലയങ്ങളിലെ സ്‌കൂബാ ഡൈവിങ് സംഘങ്ങള്‍ സ്ഥലത്തെത്തി വിപിന്‍ മുങ്ങിത്താണ പ്രദേശത്തെ ജലാശയത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പഴശ്ശി ജലാശയത്തിന്റെ ഭാഗമെന്നനിലയില്‍ 12 മീറ്ററിലേറെ ആഴമുള്ള സ്ഥലമാണ് ഇവിടം. മഴക്കാര്‍ മൂടിയ അന്തരീക്ഷത്തില്‍ വെള്ളത്തിനടിയില്‍ വെളിച്ചമില്ലാത്തതും അടിത്തട്ടില്‍ ചെളി കെട്ടിനില്‍ക്കുന്നതും തിരച്ചിലിനു പ്രയാസമുണ്ടാക്കി. ഇതിനിടയില്‍ ഉച്ചയോടെ ശക്തമായ മഴയുണ്ടായതും തിരച്ചിലിനു തടസ്സമുണ്ടാക്കി. മഴ അല്‍പ്പം ശമിച്ചതോടെ തിരച്ചില്‍ തുടര്‍ന്നെങ്കിലും വൈകുന്നേരം അഞ്ചുമണിവരെ വിപിനെ കണ്ടെത്താനായിട്ടില്ല.
ഇരിട്ടി തഹസില്‍ദാര്‍ വി.എസ്. ലാലിമോള്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത, വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. മുരളീധരന്‍ എന്നിവരും ഇരിട്ടി പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications