സ്റ്റേഷന്‍ വരാന്തയിലിരുത്തി കാവല്‍നിന്ന പോലീസുകാരെ വെട്ടിച്ച് കസ്റ്റഡി പ്രതി ചാടി രക്ഷപ്പെട്ടു
കണ്ണൂര്‍: കാവല്‍ നിന്ന പോലീസുകാരെ വെട്ടിച്ച് മയ്യില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടു. പാവന്നൂര്‍ മൊട്ട സ്വദേശിയും ഇരിക്കൂര്‍ പെരുവളത്തുപറമ്പില്‍ താമസക്കാരനുമായ മുനിയന്‍കുന്നേല്‍ ആഷിഖ് (36) ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കുറ്റിയാട്ടൂരിലെ ക്രഷറില്‍ അതിക്രമിച്ചു കയറി പണമാവശ്യപ്പെട്ട് ഭീഷണി മുഴക്കിയ കേസിലെ പ്രതിയാണ് ആഷിഖ്. ഇയാള്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ കേസിലെ ഒന്നാം പ്രതിയായ ആഷിഖിനെ മയ്യില്‍ എസ്ഐ വിആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.
വിദേശത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കിയാൽ വഴി നാട്ടിലെത്തിക്കാം: നടപടി ആരംഭിച്ച് സർക്കാർ
എന്നാല്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പായി ആഷിഖിനെ താമസിപ്പിച്ചിരുന്നത്. ചോര്‍ന്നൊലിക്കുന്ന ഒരു പഴഞ്ചന്‍ വാടക കെട്ടിടത്തിലാണ് മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പ്രതികളെ സൂക്ഷിക്കാന്‍ ഇവിടെ പ്രത്യേക സംവിധാനം ഒന്നുംതന്നെയില്ല. അതിനാല്‍, സ്റ്റേഷന്‍ വരാന്തയില്‍ കസേരയിട്ട് ആഷിഖിനെ അതിലിരുത്തി രണ്ടു പൊലീസുകാരെ കാവലിനു നിയോഗിക്കുകയായിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രിയോടെ പോലീസുകാരെ തള്ളി മാറ്റി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസുകാര്‍ പിറകെയോടിയെങ്കിലും ഇയാളെ പിടികിട്ടിയില്ല. രാത്രി തന്നെ മയ്യില്‍, ഇരിക്കൂര്‍, പാവന്നൂര്‍മൊട്ട തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരവധി അക്രമ കേസുകളില്‍ പ്രതിയാണ് ആഷിഖ്. ഹൈവേ പിടിച്ചുപറിയടക്കം ഇതില്‍ ഉള്‍പ്പെടും. മയ്യിലിനു പുറമെ ഇരിട്ടി, മട്ടന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലും ആഷിഖിനെതിരെ കേസുണ്ട്.
പെരുവളത്തുപറമ്പിലെ ആഡംബര വീട്ടില്‍ താമസിക്കുന്ന ആഷിഖ് ബംഗളൂരുവില്‍ വന്‍ ബിസിനസ് നടത്തുകയാണെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്. എന്നാല്‍ ഈയാള്‍ക്കു കീഴില്‍ കൊള്ളയും ഗുണ്ടാപ്പണിയും നടത്തുന്ന ഒരു വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം ചില കേസുകളില്‍ ഉള്‍പ്പെട്ടതോടെയാണ് വ്യകതമായത്. കൊവിഡ് കാലത്ത് ബംഗളൂരില്‍ നിന്നും നാട്ടിലെത്തിയ ഈയാളും സംഘവും ദേശീയ പാത കേന്ദ്രീകരിച്ചു കവര്‍ച്ചകള്‍ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തുവെന്നാണ് പൊലിസിന്റെ നിഗമനം.
ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.രക്ഷപ്പെട്ട പ്രതി ബംഗളൂരിലേക്ക് കടന്നുവെന്ന സൂചനലഭിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ പൊലിസ് വിവരം നല്‍കിയിട്ടുണ്ട്. പിറ്റേന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെയായിരുന്നു പ്രതി പൊലിസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. സം്സ്ഥാനത്തു തന്നെ ഏറ്റവും പരിതാപകരമായ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് സ്‌റ്റേഷനുകളിലൊന്നാണ് മയ്യിലുള്ളത്. സ്വന്തമായൊരു സ്‌റ്റേഷന്‍ കെട്ടിടമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.