തോറ്റ വിദ്യാർത്ഥിക്ക് ഉപരിപഠന അഡ്മിഷൻ: കണ്ണൂർ സർവകലാശാലയിൽ വകുപ്പ് മേധാവിക്കെതിരെ നടപടി
കണ്ണൂര്‍: ബിരുദം തോറ്റ വിദ്യാര്‍ത്ഥിക്ക് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ച സംഭവത്തില്‍ അഡ്മിഷന്‍ സര്‍വകലാശാല റദ്ദാക്കി. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പ് തലവന്‍ ഡോ. വി എ വില്‍സണെ സ്ഥാനത്ത് നിന്ന് മാറ്റി. അനധികൃത പ്രവേശനം അന്വേഷിക്കാന്‍ രജിസ്ട്രാര്‍ തലവനായ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിക്കാനും തീരുമാനമായി.
മിഷന്‍ 2022; മറ്റാരും കൂട്ടിന് വേണ്ടെന്ന് പ്രിയങ്ക, മുന്നില്‍ നിന്ന് നയിക്കും, ശക്തിയാര്‍ജ്ജിക്കും
നവംബര്‍ ഏഴിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ അടിയന്തിര നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സിലര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രേഖകള്‍ മുഴുവന്‍ കിട്ടിയതായും അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്. എന്നാല്‍ വിശദ പരിശോധനയില്‍ മാര്‍ക്ക് ലിസ്റ്റ് കണ്ടെത്താനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാത്മാഗാന്ധി, കേരള, സാങ്കേതിക സര്‍വകലാശാലക്ക് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാലയിലും മാര്‍ക്കുദാന വിവാദം ഉയര്‍ത്തി കെഎസ്യു ആണ് രംഗത്തെത്തിയത്. ബികോം പരീക്ഷ പാസാകാത്ത വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാലക്ക് കീഴില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ ഉന്നത പഠനത്തിന് അവസരം നല്‍കിയെന്നാണ് പ്രധാന ആരോപണം. സംഭവം വിവാദമായതോടെ ബിദുദ പരീക്ഷ ജയിപ്പിക്കാന്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നു എന്നും കെഎസ്യു പ്രവര്‍ത്തകര്‍ ആക്ഷേപിച്ചു. വിദ്യാര്‍ത്ഥിനിക്ക് ചട്ടം ലംഘിച്ച് ഉന്നത പഠനത്തിന് അവസരം നല്‍കിയതിന് പിന്നില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പ് മേധാവിയും ഒരു സിന്‍ഡിക്കേറ്റ് അംഗവുമാണെന്നാണ് കെഎസ്യു വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്.