പതിനഞ്ച് വർഷത്തിന് ശേഷം പെരുങ്കളിയാട്ടത്തിനൊരുങ്ങി രാമന്തളി ഗ്രാമം : കന്നി കലവറയ്ക്ക് കുറ്റിയടിച്ചു
പയ്യന്നൂർ: പതിനഞ്ച് വർഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് ഒരുങ്ങി രാമന്തളി ഗ്രാമം. പയ്യന്നൂരിലെ രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2024 ജനുവരി 8,9,10,11തീയ്യതികളിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. പെരുങ്കളിയാട്ടത്തിന് മുന്നോടിയായുള്ള പാല മരത്തിന് കുറിയിടലും കന്നിക്കലവറക്ക് കുറ്റിയടിക്കലും നടന്നു. രാമന്തളി മുച്ചിലോട്ട് അന്തിത്തിരിയൻ്റെയും ആചാരക്കാരുടെയും കോയ്മയുടെയും കാരണവമാരുടെയും സംഘാടക സമിതി ഭാരവാഹികളുടെയും വാല്യക്കാരുടെയും ഭക്ത ജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ ജന്മാശാരി കെ വി കുഞ്ഞിരാമൻ കന്നിക്കലവറക്ക് കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു.
ഭണ്ഡാരപ്പുരയുടെ കന്നിരാശിയിലാണ് സുപ്രധാനമായ കന്നിക്കലവറ നിർമിക്കുന്നത്. പെരുങ്കളിയാട്ട നാളുകളിൽ കന്നിക്കലവറയ്ക്കകത്ത് അന്നപൂർണ്ണേശ്വരിയുടെ സാന്നിധ്യമുണ്ടെന്ന വിശ്വാസത്തിലാണ് കന്നിക്കലവറയിൽ കെടാദീപം തെളിയിക്കുന്നത്.. കളിയാട്ടത്തിനു വേണ്ട വിഭവങ്ങൾ സൂക്ഷിക്കുന്നത് കന്നി കലവറയിലാണ്.

പാലക്ക് കുറിയിടൽ ചടങ്ങ് അന്തിത്തിരിയൻ്റെ നേതൃത്വത്തിൽ ജന്മാശാരിയും ആചാരക്കാരും കാരണവന്മാരും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ കോയ്മയും സംഘാടക സമിതി ഭാരവാഹികളും കാട്ടൂർ തറവാട്ടംഗങ്ങളും ഭക്ത ജനങ്ങളും സംബന്ധിച്ചു..പാല ദാനം ചെയ്തത് എൻ.വി കണ്ണൻ ആണ് .
നിലം തൊടാതെ ആണ് പാല മരം മുറിച്ചെടുക്കുന്നത്. ഈ പാല മരം ഉപയോഗിച്ചാണ്
പെരുങ്കളിയാട്ടത്തിന്റെ പരമപ്രധാനമായ കന്നിക്കലവറ, നാലില്ലപന്തൽ എന്നിവ നിർമ്മിക്കുന്നത്. ഇക്കുറി പെരുങ്കളിയാട്ടത്തിന് പതിനായിരങ്ങൾ രാമന്തളിയിലെക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിവിപുലമായ സംവിധാനങ്ങളും മറ്റു കലാപരിപാടികളും പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.












Click it and Unblock the Notifications