അപകടം തുടര്‍ക്കഥ; ഈസ്റ്റ് പള്ളൂര്‍ ജംഗ്ഷനിലെത്തി ഷംസീറും ദേശീയപാത അതോറിറ്റി അധികൃതരും
തലശേരി: അപകട പരമ്പര തന്നെ നടന്ന തലശേരി-മാഹി ബൈപ്പാസ് റോഡിലെ ഈസ്റ്റ് പള്ളൂര്‍ ജങ്ഷന്‍ സ്പീക്കര്‍ എഎന്‍ ഷംസീറും ദേശീയപാത അതോറിറ്റി അധികൃതരും സന്ദര്‍ശിച്ചു. ഈസ്റ്റ് പള്ളൂര്‍ ജങ്ഷനിലെ സിഗ്നല്‍ ലൈറ്റിലെ അപാകതയും ബൈപ്പാസിലെ തെരുവു വിളക്ക് സംബന്ധിച്ചുളള പ്രശ്നങ്ങളും പരിശോധിച്ച് പരിഹാരം കാണുന്നതിനായാണ് സ്പീക്കര്‍ സ്ഥലം സന്ദര്‍ശിച്ചത്.
ബൈപ്പാസ് റോഡു തുറന്നു കൊടുത്തതിനു ശേഷം മൂന്നുമാസങ്ങള്‍ക്കുളളില്‍ 75 ഓളം അപകടങ്ങള്‍ ഉണ്ടാവുകയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യത്യസ്ത സമയങ്ങളിലെ അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് സ്പീക്കറും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചത്. ജൂണ്‍ അഞ്ചിന് രാവിലെ പതിനൊന്നരയോടെയായിരുന്നു സന്ദര്‍ശം.

മാഹി ഭാഗത്തെ സര്‍വീസ് റോഡിനായുള്ള ഭൂമി ഏറ്റെടുപ്പ് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി സര്‍വ്വീസ് റോഡ് പൂര്‍ണ്ണമാക്കുമെന്നും ഇതിനായി മാഹി അഡ്മിനിസ്ട്രേറ്ററുമായും, എംഎല്‍എ യുമായും ചര്‍ച്ച നടത്തിയതായും സ്പീക്കര്‍ അറിയിച്ചു. ഇതുകൂടാതെ ബൈപ്പാസ് റോഡില്‍ ആവശ്യമായ ലൈറ്റുകളും, റിഫ്ളക്ടറുകളും ഒരുക്കുവാനും പ്രൊജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടതായും സ്പീക്കര്‍ അറിയിച്ചു.
ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ അശുതോഷ് സിന്‍ഹ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്പീക്കര്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ടുമണിക്കൂറോളം ചെലവഴിച്ചാണ് തലശേരി മണ്ഡലം എംഎല്‍എ കൂടിയായ ഷംസീര്‍ മടങ്ങിയത്. ഇതുവരെയായി മൂന്ന് പേരാണ് തലശേരി- മാഹി ബൈപ്പാസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.
സിഗ്നല്‍ ലൈറ്റിനെ കുറിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റി നടപടി സ്വീകരിച്ചിരുന്നു. ഇതിനുശേഷവും അപകടമരണത്തില്‍ വീണ്ടും ഒരാള്‍ കൂടി കൊല്ലപ്പെട്ടു. വാഹനങ്ങളുടെ അമിത വേഗതയും ബൈപ്പാസ് റോഡിലെ ക്രോസിങിനെ കുറിച്ചു ധാരണമില്ലായ്മയുമാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നു.
ഇവിടെ സിസിടിവി ക്യാമറകള്‍ പൊലിസ് സ്ഥാപിച്ചിരുന്നില്ല. മുഴപ്പിലങ്ങാട്ട് നിന്നും മാഹി അഴിയൂരിലേക്ക് പോകുന്നതിന് പതിനഞ്ച് മിനുട്ടുകള്‍ കൊണ്ടു എത്താന്‍ കഴിയുമെന്നതിനാല്‍ കണ്ണൂര്‍ - കോഴിക്കോട് ദേശീയപാതയിലൂടെ നേരത്തെ പോയിക്കൊണ്ടിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ബൈപ്പാസ് റോഡിലൂടെയാണ് കടന്നു പോകുന്നത്.












Click it and Unblock the Notifications