ആറളത്ത് കാട്ടാന ഓട്ടോ തകർത്ത സംഭവം: വനപാലകരെ നാട്ടുകാർ ഉപരോധിച്ചു
കണ്ണൂർ: ആറളം ഫാമില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് ജീവനക്കാരെ താമസക്കാര്‍ തടഞ്ഞു. സംഘത്തെ മോചിപ്പിക്കാനെത്തിയ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. എഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത സംഘം സ്ഥലത്തെത്തി മൂന്നര മണിക്കൂറോളം തടഞ്ഞുവച്ച സംഘത്തെ ആദിവാസി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വനപാലകരെ ഉപരോധത്തിൽ നിന്നും മോചിപ്പിച്ചത്.
ബലാത്സംഗം, പോക്സോ കേസുകളിൽ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം, നിലപാട് കടുപ്പിച്ച് കേന്ദ്രം
കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് ആറളം ഫാം 10-ാം ബ്ലോക്കില്‍ ആനമുക്കില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങിയതറിഞ്ഞ് വനപാലക സംഘം എത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം ഇവരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. ആറളം കരിക്കോട്ടക്കരി എസ്ഐമാരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ മോചിപ്പിക്കാന്‍ തയ്യാറായില്ല. ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമം ഉന്തും തള്ളിലും കലാശിച്ചു.
ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും മേഖലയയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ വനപാലകരെ നിയമിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. 10.30 ഓടെ സ്ഥലത്തെത്തിയ ഇരിട്ടി എഎസ്പി ആര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ ആദിവാസി സംഘടന നേതാക്കളുമായും വനപാലകരുമായും ചര്‍ച്ച നടത്തി. ജനവാസ മേഖലയിലുള്ള ആനകളെ തുരത്തുമ്പോള്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും, കൂടുതല്‍ വനപാലകരെ നിയമിക്കാമെന്നുമുള്ള ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അനുരഞ്ജന ചർച്ചയിൽ എകെഎസ് ജില്ല സെക്രട്ടറി കെ മോഹനന്‍, മറ്റ് നേതാക്കളായ ജനാര്‍ദ്ദനന്‍, പി കെ സുരേഷ് ബാബു, പി കെ കരുണാകരന്‍, കെവി ഉത്തമന്‍ തുടങ്ങിയവരും പങ്കെടുത്തു.