ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനംരാജിവെച്ച് ആര്‍എസ്എസ് പ്രഭാരിയാകണം: എംവി ജയരാജന്‍
കണ്ണൂര്‍: സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മുഖ്യമന്ത്രിക്കും സിപിഎംസംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ശേഷം ഗവര്‍ണറെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം.വി ജയരാജന്‍ രംഗത്തു വന്നത്.
ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും, മതനിരപേക്ഷതയും സംഘപരിവാര്‍ അധികാരം ഉപയോഗിച്ച് തകര്‍ക്കുകയാണ്. ഗവര്‍ണര്‍ പദവിയില്‍ ഉള്‍പ്പെടെ കാവി രാഷ്ട്രീയക്കാരെ കുത്തിനിറച്ചിരിക്കുകയാണെന്ന് എംവി ജയരാജന്‍ ആരോപിച്ചു.

ദളിത്-ന്യൂനപക്ഷവേട്ട രാജ്യവ്യാപകമായി നടക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെയും എംഎല്‍എ.മാരെയും വിലക്കെടുക്കാന്‍ കോടികളാണ് ബിജെപി ചെലവഴിക്കുന്നത്. ബിജെപി സ്പോണ്‍സര്‍ ചെയ്യുന്നത് ജനാധിപത്യമല്ല, പണാധിപത്യമാണ്.
ഗോവയിലെ എട്ടുകോണ്‍ഗ്രസ് എംഎല്‍എ.മാരെ കൂറുമാറ്റാന്‍ ഈയിടെ ബിജെപി ചെലവാക്കിയത് 320 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും കോടികള്‍ ബിജെപിക്ക് എവിടെനിന്ന് കിട്ടി? പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍പന നടത്തിയും നികുതിയിളവുകള്‍ നല്‍കിയും കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ബിജെപിയെ അവര്‍ തിരിച്ചു സഹായിക്കുന്നത് ഇലക്ടറല്‍ ബോണ്ട് വഴിയും മറ്റും കോടികള്‍ നല്‍കിക്കൊണ്ടാണ്.
കഴിഞ്ഞ മൂന്നുവര്‍ഷത്തെ യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച 0.8 ശതമാനമാണ്. പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി വര്‍ദ്ധിച്ചു. സ്ത്രീധന പീഡനങ്ങള്‍ ഉത്തരേന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്നു. ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ യുപി ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറി. എന്നാല്‍ എല്ലാ മനുഷ്യ വികസന സൂചികയിലും കേരളം ഒന്നാമതാണെന്നാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആഗോളവല്‍ക്കരണ നയത്തിന് ബദല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നത് മൂലമാണ് ഈ നേട്ടങ്ങള്‍. ജനപക്ഷ വികസന ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന എല്‍ഡിഎഫ്. സര്‍ക്കാറിനെ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് യുഡിഎഫിനും ബിജെപിക്കുമുള്ളത്. നിരവധി സമരങ്ങള്‍ നടത്തി അതിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭരണഘടനയുടെ ആരാച്ചാരായി മാറിയ ഗവര്‍ണറെ രംഗത്തിറക്കിയാണ് ഇപ്പോഴത്തെ കളി. അതും ചീറ്റിപ്പോയി. ഗവര്‍ണര്‍ പദവിക്ക് യോജിക്കാത്തവിധം പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് ആര്‍എസ്എസ് കാര്യാലയത്തില്‍ സംസ്ഥാന പ്രഭാരിയായി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.
അടിസ്ഥാന രഹിതമായ ആരോപണമുന്നയിക്കുകയും സംഘര്‍ഷവും കലാപവും നാട്ടിലാകെ സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സ്പര്‍ധ ഇളക്കി വിടുന്ന പ്രതികരണങ്ങള്‍ നടത്തുകയുമാണ് ആരിഫ് മുഹമ്മദ്ഖാന്‍ ചെയ്തത്. അതാവട്ടെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗൂഡാലോചന നടത്തിയതിന് ശേഷമാണെന്നത് അതീവ ഗൗരവമാണ്. ഭരണഘടനാ വിരുദ്ധവും, സത്യപ്രതിജ്ഞാ ലംഘനവുമാണ്.
ഭരണഘടനയുടെ 361 -ാം വകുപ്പ് പ്രകാരം ഇത്തരം നിയമ വിരുദ്ധമായ ഗവര്‍ണറുടെ ചെയ്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ട്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചാല്‍ അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വ്യവസ്ഥയുള്ളതുപോലെ സമാനവ്യവസ്ഥയാണ് ഗവര്‍ണറുടെ കാര്യത്തിലും ഉള്ളത്. ഇക്കാര്യത്തില്‍ ഗവര്‍ണറും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.
കണ്ണൂരില്‍ സിപിഎം കൊലപാതകത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന പച്ചനുണ ഗവര്‍ണര്‍ തട്ടിവിട്ടു. ആരിഫ് മുഹമ്മദ്ഖാന്റെ പാര്‍ട്ടിക്കാരായ ആര്‍എസ്എസുകാര്‍ 67 സിപിഎം പ്രവര്‍ത്തകരെ കണ്ണൂര്‍ ജില്ലയില്‍ മാത്രം കൊലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ 211 പ്രവര്‍ത്തകരെയാണ് ഇക്കൂട്ടര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ മാത്രം ആര്‍എസ്എസും, കോണ്‍ഗ്രസ്സും, ലീഗും, എസ്ഡിപിഐയും സംസ്ഥാനത്താകെ 23 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. അതില്‍ 17 പേരെയും കൊലചെയ്തത് ആര്‍എസ്എസാണ്.
ആരിഫ് മുഹമ്മദ്ഖാന്റെ സ്വന്തം നാടായ യുപി ദളിത് ന്യൂനപക്ഷ വേട്ടയുടെ കേന്ദ്രമാണ്. ആര്‍എസ്എസ് ഒരാളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയാല്‍ മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കിട്ടില്ല. കഴിഞ്ഞ ദിവസമാണ് ദളിത് സഹോദരിമാരായ 2 പേരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. അദ്ദേഹത്തിന്റെ കണ്ണില്‍ ഇതൊന്നും പെടില്ല. കാരണം അദ്ദേഹത്തിന്റെ കാവി രാഷ്ട്രീയമാണ്.
ഇര്‍ഫാന്‍ ഹബീബോ, കെകെ. രാഗേഷോ മറ്റുള്ളവരോ 2019-ലെ ചരിത്ര കോണ്‍ഗ്രസ്സ് നടക്കുമ്പോള്‍ ഗവര്‍ണറെ അക്രമിക്കുകയോ കൈയേറ്റം ചെയ്യുകയോ ചെയ്തിട്ടില്ല. ഗവര്‍ണര്‍ തന്നെ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളില്‍ അത്തരമൊരു ദൃശ്യവുമില്ല. വേദിയില്‍ നിന്ന് സദസിലേക്ക് പോയ കെകെ രാഗേഷ് പ്രതിഷേധിക്കുന്നവരെ അനുനയിപ്പിക്കുന്ന ദൃശ്യങ്ങളാണ് അന്നും ഇന്നും ജനങ്ങള്‍ കണ്ടത്. പ്രതിഷേധത്തിന് ഇടയാക്കിയത് ഗവര്‍ണറുടെ പൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ചുള്ള പ്രകോപന പ്രസംഗമാണ്.
ഗവര്‍ണറെ തടയുമെന്ന് അക്കാലത്ത് പ്രഖ്യാപിച്ചത് കോണ്‍ഗ്രസും ലീഗുമാണ്. കടലാസില്‍ പ്രതിഷേധ വാക്കുകകള്‍ എഴുതി ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ക്കെതിരെയല്ല ഗവര്‍ണറെ തടയുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്- ലീഗുകാര്‍ക്കെതിരെയാണ് ഗവര്‍ണര്‍ പ്രതികരിക്കേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications