തളിപ്പറമ്പില്‍ ഗാനമേളകള്‍ നിരോധിച്ചതിനെതിരെ കലാകാരന്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി
തളിപ്പറമ്പ്: തളിപ്പറമ്പിലെ കല്യാണ വീടുകളിൽ ബോക്സ് വെച്ചുള്ള ഗാനമേളകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു. കലാകാരന്‍മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനയായ മ്യൂസിഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പഴയ ബസ്‌സ്റ്റാന്‍ഡില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.വെള്ളിയാഴ്ച്ച വൈകീട്ട് കലക്ടറേറ്റിനു മുന്‍പില്‍ നിന്നും നടത്തിയ പ്രകടനം പഴയബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സംസ്ഥാനജനറല്‍ സെക്രട്ടറി സി. ആര്‍ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

തോട്ടടയില്‍ നടക്കാത്ത ഗാനമേളയുടെ പേരിലാണ് പൊലിസ് കലാകാരന്‍മാര്‍ ഉപജീവനത്തിനായി വിവാഹവീടുകളിലും ഉത്സവപറമ്പുകളിലും നടത്തുന്ന ഗാനമേളകള്‍ക്കും ഫ്യൂഷന്‍ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മനോജ്കുമാര്‍ ആരോപിച്ചു.
കൊവിഡ് കാലത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടവരാണ് കലാകാരന്‍മാരും സാങ്കേതികപ്രവര്‍ത്തകരും. മുണ്ടുമുറുക്കിയും പട്ടിണിയും പരിവട്ടവുമായാണ് ജീവിച്ചത്. കൊവിഡ് പ്രതിസന്ധിമാറിവന്ന് സജീവമായി കാര്യങ്ങള്‍ പഴയതുപോലെ നടക്കുന്ന അവസരത്തിലാണ് പൊലിസ് നടപടിയെന്നും മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇതു ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും തീരുമാനം പിന്‍വലിക്കുന്നതുവരെ സമരം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
കൊവിഡ് കാല പ്രതിസന്ധി ഒരു വിധത്തില്‍ അതിജീവിച്ച കലാകാരന്‍മാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പവിത്രന്‍സ്വരലയ അധ്യക്ഷനായി.ജ്യോതി ജോസഫ്,നാസര്‍ ഇരിട്ടി, എം.പി രാജന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications