മോഷണ ശ്രമത്തിനിടെ വയോധികയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം; അന്വേഷണം ഊര്‍ജ്ജിതമാക്കി
പേരാവൂര്‍: കൊട്ടിയൂര്‍ അമ്പായത്തോടില്‍ മോഷണശ്രമത്തിനിടെ വയോധികയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവാവിനായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊട്ടിയൂര്‍ അമ്പായത്തോട് കണ്ടപ്പനത്തെ വിജയമ്മയെ (65) ആണ് ആക്രമിച്ചത്. ഇവരുടെ ബന്ധുവായ യുവാവിനെതിരെയാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
വെളളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വാതിൽ ഇളക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് പോയ വിജയമ്മയെ മോഷ്ടാവ് കഴുത്തില്‍ പിടിക്കുകയും മാലപറിച്ചെടുക്കാന്‍ ശ്രമിക്കയും ചെയ്തുവെന്നാണ് ഇവര്‍ പൊലിസിന് നല്‍കിയ മൊഴി. പിടിവലിക്കിടെ മോഷ്ടാവ് പൊട്ടിച്ചെടുത്തതില്‍ നിന്ന് മാലയുടെ ഒരു കഷ്ണം തന്റെ കയ്യില്‍ കിട്ടിയതായി വിജയമ്മ പറഞ്ഞു. മോഷണം ചെറുക്കുന്നതിനിടെയില്‍ ഗുരുതരമായി പരുക്കേറ്റ വിജയമ്മയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശ്വാസമില്ലെന്ന് ഉറപ്പ് വരുത്തിയാണ് കവര്‍ച്ചക്കാരന്‍ തിരിച്ചു പോയത്. അതിനു ശേഷം ബോധം തിരിച്ചു കിട്ടിയ വിജയമ്മ അവശയായിരുന്നുവെങ്കിലും എങ്ങനെയൊക്കെയോ അടുത്ത വീട്ടില്‍ ചെന്ന് വിവരം പറയുകയും കേളകം പോലീസില്‍ വിവരമറിയിക്കയുമായിരുന്നു. പോലീസെത്തിയ ശേഷം അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വിജയമ്മയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തനിച്ചു താമസിച്ചു വന്നിരുന്ന വിജയമ്മയെ അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനുളള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.താന്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായാണ് വിജയമ്മയുടെ മൊഴി. ഇതു പ്രകാരമാണ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.












Click it and Unblock the Notifications