സ്വകാര്യ ബസിൽ നിന്നും യാത്രക്കാരിയുടെ മാല കവരാൻ ശ്രമം; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
കണ്ണൂർ : സ്വകാര്യ ബസ് യാത്രക്കാരിയുടെ മാല കവരാൻ ശ്രമിച്ച മൂന്നു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. പാവന്നൂർ-കണ്ണൂർ റൂട്ടിലോടുന്ന ബസിൽ വെച്ചാണ് സംഭവം. പുതിയതെരു കാഞ്ഞിരത്തറ സ്വദേശിനിയുടെ മൂന്നര പവൻറെ മാലയാണ് കവരാൻ ശ്രമിച്ചത്. സംഭവത്തിൽ രാധ, കറുപ്പായി, മഹാലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്.
മോഷണ ശ്രമം പരാജയപ്പെട്ടതോടെ ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മറ്റു യാത്രക്കാർ തടഞ്ഞു വച്ച് ബസ് ടൗണ്‍ സ്റ്റേഷനിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. ടൗണ്‍ സി. ഐ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്.ഐ രേഷ്മ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പിടിയിലായവർ മോഷണ ശ്രമം നടത്തിയതായി സമ്മതിക്കുകയായിരുന്നു. മറ്റ് ചില മാല കവർച്ചാ കേസുകളിലും ഇവർ പ്രതികളാണെന്ന് സംശയമുണ്ട്. എടക്കാട് മുൻപ് നടന്ന ഒരു മാല കവർച്ചയില്‍ ഇവരുടെ സി സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ തളിപ്പറമ്പിൽ ബസില്‍ യാത്രചെയ്യുകയായിരുന്ന വയോധികയുടെ രണ്ടരലക്ഷം രൂപ വില വരുന്ന നാലരപവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തതായി പോലീസിൽ പരാതി.ബക്കളം വെള്ളിക്കീല്‍ വീട്ടില്‍ പി.രാധയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചുരിദാര്‍ ധരിച്ച കറുത്ത് തടിച്ച സ്ത്രീയാണ് മാല മോഷ്ടിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്.
ഈക്കഴിഞ്ഞ ജുലായ് 20ന് രാവിലെ 11.30 നും12 നും ഇടയില്‍ കണ്ണപുരം ഭാഗത്തുനിന്നും ബക്കളം ഭാഗത്തേക്ക് ശ്രീലക്ഷ്മി ബസില്‍ സഞ്ചരിക്കവെയാണ് സംഭവം. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നതിനിടെയാണ് പാവന്നൂർ കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ നിന്നും മൂന്ന് തമിഴ്നാട് സ്വദേശിനികളെ പിടികൂടിയത്. കണ്ണൂരിൽ തമിഴ്നാട് തിരുട്ടു ഗ്രാമത്തിൽ നിന്നെത്തുന്ന സംഘങ്ങൾ മോഷണം നടത്തുന്നത് പതിവായിട്ടുണ്ട്.












Click it and Unblock the Notifications