അപര്യാപ്തകള്‍ തുറന്നു കാണിച്ചു: ജീവകാരുണ്യ പ്രവര്ത്തകന് ബാബുപാറാലിന് ജനറല്‍ ആശുപത്രിയില്‍ വിലക്ക്
കണ്ണൂര്‍: തെരുവിലും ആശുപത്രി രോഗക്കിടക്കകളിലും കഴിയുന്നവര്‍ക്ക് കാരുണ്യസ്പര്‍ശമായ ജീവകാരുണ്യപ്രവര്‍ത്തകന്‍ ബാബു പാറാലിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കയറ്റരുതെന്ന് ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദ്ദേശം. ആശുപത്രിയില്‍ നിലനില്‍ക്കുന്ന അപര്യാപ്തതകളെ ചൂണ്ടിക്കാട്ടി ദൃശ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചതിനാണ് വിലക്ക്. കഴിഞ്ഞ 21 വര്‍ഷങ്ങളായി നിസ്വാര്‍ഥമായി രോഗികളെ ശുശ്രൂഷിച്ചും സഹായിച്ചും സേവനം ചെയ്യുന്ന തനിക്ക് നേരെ ഇത്തരം നെറികേട് കാട്ടിയതെന്ന് തലശ്ശേരി പ്രസ് ഫോറത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബാബു പാറാല്‍ വെളിപ്പെടുത്തി.
ഗോ രക്ഷാ പ്രവർത്തകരൊക്കെ എവിടെ? ബിജെപി നേതാവിന്റെ ഗോശാലയിൽ പശുക്കൾ ചത്തൊടുങ്ങുന്നു!
കഴിഞ്ഞ ദിവസം പതിവ് പോലെ ആശുപത്രിയിലേക്ക് കടന്നു ചെല്ലുമ്പോഴാണ് തന്നെ സെക്യൂരിറ്റിക്കാര്‍ തടഞ്ഞത്. കാര്യം തിരക്കിയപ്പോള്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശമുണ്ടെന്നായിരുന്നു അറിയിച്ചത്. നാട്ടിലെവിടെയും കേട്ടു കേള്‍വിയില്ലാത്ത നടപടിയാണിതെന്ന് പറഞ്ഞെങ്കിലും ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന് സെക്യൂരിറ്റിക്കാര്‍ കൈമലര്‍ത്തി. മദ്യത്തിന് അടിമകളായി തെരുവോരത്ത് കുഴഞ്ഞു വീഴുന്നവരെ പോലീസും അഗ്നിശമന സേനയും സാമൂഹ്യ പ്രവര്‍ത്തകരും ജനറല്‍ ആശുപത്രിയിലെത്തിച്ചാല്‍ മറ്റ് രോഗികള്‍ കൂടിയുള്ള മെഡിക്കല്‍ വാര്‍ഡിലാണ് പ്രവേശിപ്പിക്കാറ്. ആ സമയത്ത് മദ്യം കിട്ടിയില്ലെങ്കില്‍ വാര്‍ഡില്‍ ഇവര്‍ അക്രമാസക്തരാവും.
പരിസര ബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാരെ നിയന്ത്രിക്കാനായി ഇവരെ കട്ടിലിനോട് ചേര്‍ത്ത് കെട്ടി ബന്ധിക്കുകയാണ് പതിവ്. വാര്‍ഡിലാകെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷം ഒഴിവാക്കാനാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അടിയന്തിരമായി ഡീ അഡിക്ഷന് വാര്‍ഡ് സ്ഥാപിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജയെനേരില് കണ്ട് അഭ്യര്‍ത്ഥിച്ചത്. പ്രശ്നത്തില്‍ ഇടപെട്ട മന്ത്രി സൂപ്രണ്ടിനെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ഇതാണ് തനിക്ക് ആശുപത്രിയില്‍ വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നും വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കുമെന്നും ബാബു പാറാല്‍ പറഞ്ഞു.