ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം: പിന്നിൽ സിപിഎം എന്ന് ബിജെപി, ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം മൂലമെന്ന് ആരോപണം. പിണറായി പാനുണ്ട സ്വദേശിയായ ജിംനേഷ് ആണ് മരിച്ചത്. അതേസമയം ആര്‍എസ്എസിന്റെ ആരോപണം സിപിഎമ്മും പോലീസും തളളി. കഴിഞ്ഞ ദിവസം പാനുണ്ടയിലുണ്ടായ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ജിംനേഷിന്റെ സഹോദരനായ ബിജെപി പ്രവര്‍ത്തകന്‍ ജിഷ്ണുവിന് പരിക്കേറ്റിരുന്നു. ഇയാള്‍ക്ക് കൂട്ടിരിക്കാന്‍ ആശുപത്രിയില്‍ എത്തിയ ജിംനേഷ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പാര്‍ട്ടി കൊടി തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവ സ്ഥലത്ത് ജിംനേഷും ഉണ്ടായിരുന്നുവെന്നും സംഘര്‍ഷത്തില്‍ ജിംനേഷിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു എന്നുമാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് ആരോപിക്കുന്നത്.

അതേസമയം ജിംനേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് ജിംനേഷിന്റെ മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നും ഇല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ജിംനേഷിന്റെ ശരീരത്തില്‍ ബിജെപി ആരോപിക്കുന്നത് പോലെ മര്‍ദ്ദനം ഏറ്റതിന്റെ പരിക്കുകളൊന്നും ഇല്ലെന്ന് കണ്ണൂര്‍ ജില്ലാ കമ്മീഷണര്‍ ആര്‍ ഇളങ്കോ പ്രതികരിച്ചു.












Click it and Unblock the Notifications