'ന്യൂനപക്ഷ വേട്ട തുറന്ന് കാട്ടുമ്പോൾ വിദ്യാർത്ഥി വേട്ട'; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എംവി ജയരാജൻ
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമവും പോസ്റ്റിൽ ജയരാജൻ പറയുന്നു.
കണ്ണൂർ: ഗുജറാത്തിൽ അന്ന് നടന്നത് മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായ വേട്ടയായിരുന്നു എന്ന് നമ്മെ ഓർമപ്പെടുത്തുന്നതാണ് ബിബിസി ഡോക്യുമെന്ററിയെന്ന് എം വി ജയരാജൻ. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ആക്രമിക്കുകയും സ്ത്രീകളെ അർദ്ധ നഗ്‌നരാക്കി ആൾക്കൂട്ടത്തിനിടയിലൂടെ നടത്തിക്കുകയും, പള്ളികളും ക്രിസ്തുവിന്റെ രൂപങ്ങളും തകർക്കുകയും ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്രൈസ്തവ വേട്ടയിൽ ലോകത്ത് 11-ാം സ്ഥാനമാണ് ഇന്ത്യക്ക്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇതെല്ലാം തമസ്‌കരിക്കുന്നതുകൊണ്ടാണ് ബിബിസിയെപ്പോലുള്ള മാധ്യമങ്ങൾക്ക് സത്യം ജനങ്ങളെ അറിയിക്കേണ്ടിവരുന്നത്. ന്യൂനപക്ഷവേട്ടക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നും എം വി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
'കേന്ദ്രസർക്കാർ വിലക്കും സംഘപരിവാർ ഭീഷണിയും തൃണവൽഗണിച്ചുകൊണ്ടാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബിബിസിയുടെ ഡോക്യുമെന്ററിയായ ഇന്ത്യ ദി മോഡി ക്വസ്റ്റിയൻ പ്രദർശിപ്പിച്ചുവരുന്നത്. പ്രദർശനം നടത്താനൊരുങ്ങിയ ഡൽഹിയിലെ ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ഡൽഹി പോലീസ് വേട്ടയാടുകയാണ് ചെയ്തത്. ഗേറ്റ് അടച്ച് വിദ്യാർത്ഥികളെ ബന്ദിയാക്കുന്നത് ബ്രിട്ടീഷുകാരുടെ കാലത്തെ ക്രൂരത ഓർമപ്പെടുത്തുന്നു. രാജ്യ ചരിത്രത്തിൽ തീരാകളങ്കമായ സംഭവമാണ് 2002ലെ ഗുജറാത്തിലെ വംശഹത്യ. മൂവായിരത്തോളം മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ ജീവനാണ് സംഘപരിവാറും പോലീസും ചേർന്ന് നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുമ്പോൾ കവർന്നെടുത്തത്.
ഇപ്പോൾ ഛത്തീസ്ഗഢിൽ ക്രൈസ്തവ വേട്ടയാണ് നടക്കുന്നത്. കോൺഗ്രസ് ഭരണത്തിൽ ബിജെപി നടത്തുന്ന ക്രൈസ്തവ വേട്ടക്ക് പിന്തുണ ലഭിക്കുമ്പോൾ വർഗീയതയുടെ കാര്യത്തിൽ രണ്ടു കൂട്ടരും തമ്മിലുള്ള പൊരുത്തമാണ് വെളിപ്പെടുന്നത്. അമ്മയുടെ മൃതദേഹം സ്വന്തം വീട്ടുമുറ്റത്ത് അടക്കം ചെയ്ത മക്കളെ അടിച്ചോടിക്കുകയും മൃതദേഹം കുഴിമാന്തി എടുത്തുമാറ്റുകയും ചെയ്തത് പ്രാകൃതമായ നടപടിയാണ്. ഗുജറാത്തിൽ അന്ന് നടന്നത് മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായ വേട്ടയായിരുന്നു എന്ന് നമ്മെ ഓർമപ്പെടുത്തുന്നതാണ് ബിബിസി ഡോക്യുമെന്ററി. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ആക്രമിക്കുകയും സ്ത്രീകളെ അർദ്ധ നഗ്‌നരാക്കി ആൾക്കൂട്ടത്തിനിടയിലൂടെ നടത്തിക്കുകയും, പള്ളികളും ക്രിസ്തുവിന്റെ രൂപങ്ങളും തകർക്കുകയും ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ന്യൂനപക്ഷവേട്ടയുടെ കാര്യത്തിൽ കോൺഗ്രസ്സും ബി ജെ പിയും ഒരേ തൂവൽപക്ഷികളാണ്. ക്രൈസ്തവ വേട്ടയിൽ ലോകത്ത് 11-ാം സ്ഥാനമാണ് ഇന്ത്യക്ക്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇതെല്ലാം തമസ്‌കരിക്കുന്നതുകൊണ്ടാണ് ബിബിസിയെപ്പോലുള്ള മാധ്യമങ്ങൾക്ക് സത്യം ജനങ്ങളെ അറിയിക്കേണ്ടിവരുന്നത്. ന്യൂനപക്ഷവേട്ടക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണം'.