പിപി ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി: കാരാറുകള്‍ തട്ടിക്കൂട്ട് കമ്പനികള്‍ക്ക്
കണ്ണൂര്‍: മുൻ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി പി ദിവ്യ യ്ക്കെതിരെ അതീവ ഗുരുതര ആരോപണവുമായി ബി ജെ പി.പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നല്‍കിയ പ്രവൃത്തികളുടെ കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വരുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രവൃത്തികള്‍ ചില കമ്പനികള്‍ക്ക് നല്‍കുന്നതിന് വേണ്ടി കലക്റ്റര്‍ ഉള്‍പ്പെടെ ഇടപെട്ടു.
കര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന തട്ടിക്കൂട്ട് കമ്പനിക്ക് പ്രവൃത്തി നല്‍കുന്നതിന് തടസ്സമുണ്ടായപ്പോള്‍ കലക്റ്റര്‍ ഉള്‍പ്പടെ ഇടപെട്ടു. ഇത്തരം കമ്പനികള്‍ക്ക് പ്രവൃത്തി കൊടുക്കുന്നതിന് സഹായം നല്‍കണമെന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമാണെന്നാണ് കലക്റ്റര്‍ പറഞ്ഞത്. ആ രീതിയിലാണ് എഞ്ചിനിയറിംഗ് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തട്ടിക്കൂട്ട് കമ്പനിയാണെന്നറിഞ്ഞിട്ടും ദിവ്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരം നിര്‍ദ്ദേശം പോയത്. കലക്റ്ററും ദിവ്യയും ഇപ്പോഴും അഭേദ്യമായ ബന്ധമാണുള്ളത്.

അതിന്റെ ഭാഗമായാണ് എഡിഎമ്മിനെതിരായ പരസ്യ വിമര്‍ശനമുണ്ടായിട്ടും ചെറുചിരിയോടെ കലക്റ്റര്‍ അതിനെ സ്വീകരിച്ചത്. മുഹമ്മദ് ആസിഫ് ഡയരക്റ്ററായ അതേ കമ്പനിയുടെ ഡയരക്റ്ററാണ് ബിജുമോഹന്‍. ബിജു മോഹന്‍ കണ്ണൂര്‍ വിജിലന്‍സ് സിഐ വിനു മോഹന്റെ മൂത്ത സഹോദരനാണ്. ആ കമ്പനിക്ക് കരാറുകള്‍ ലഭിക്കാന്‍ വിനു മോഹന്റെ സഹായമുണ്ടായിട്ടുണ്ടെന്ന് സംശയിച്ചാല്‍ ആരെയും കുറ്റം പറയാനാവില്ല. 2021 ലാണ് ആസിഫ് കമ്പനി രൂപീകരിച്ചത്. ഇരിണാവ് ബ്രാഞ്ച് കമ്മറ്റിയംഗമായ ആസിഫിന്റെ കമ്പനിക്ക് കരാറുകള്‍ ലഭിക്കാന്‍ തുടങ്ങി.
പെട്രോള്‍ പമ്പ് ആരംഭിക്കുന്നിന് അപേക്ഷ നല്‍കിയ പ്രശാന്തിനെതിരെ ആരോപണം വന്നപ്പോള്‍ തന്നെ പറഞ്ഞത് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ്. വിജിലന്‍സിന്റെ പരാതിയെ അടിസ്ഥാനമാക്കിയാണ് പിപി ദിവ്യ പറഞ്ഞത് രണ്ട് ദിവസം കൊണ്ട് കാണിച്ച് തരാമെന്ന്. വിജിലന്‍സ് എന്താണ് കണ്ടെത്തിയതെന്ന് ദിവ്യയ്ക്ക് മനസ്സിലായത് വിനു മോഹനില്‍ നിന്നാണ്. വിജിലന്‍സ് സിഐ വിനു മോഹന്‍ അന്വേഷിച്ചാല്‍ നിലവിലുള്ള അന്വേഷണം കൃത്യമാവില്ല. കാരണം ഇതെല്ലാം ഒരു കോക്കസ് ആണ്. ഇതില്‍ ഒരു നാടകമുണ്ട്. അതിലെ കഥാപാത്രങ്ങളാണ് എല്ലാവരും. കലക്റ്ററും ദിവ്യയുമടങ്ങുന്ന സംഘമാണ് ഇതിന് പിന്നില്‍. അതു കൊണ്ട് തന്നെ പുറത്ത് നിന്നുള്ള സംഘം കേസ് അന്വേഷിക്കണം.
ക്വാറികള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടിയെടുക്കുമ്പോള്‍ രാഷ്ട്രീയക്കാരുടെ നിര്‍ദ്ദേശത്തില്‍ അവര്‍ക്ക് വഴിവിട്ട സഹായം നല്‍കാന്‍ കലക്റ്റര്‍ ഇടപെട്ടിട്ടുണ്ട്. കലക്റ്ററുടെയും പിപി ദിവ്യയുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണം. വിജിലന്‍സ് സിഐയും ദിവ്യയും തമ്മിലുള്ള ബന്ധവും പരിശോധിക്കണം. പ്രശാന്തിന്റെ എന്‍ഒസി അപേക്ഷയിലെയും വിജിലന്‍സ് അപേക്ഷയിലെയും ഒപ്പ് വ്യത്യസ്തമാണ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജന്‍ പുതുക്കുടി, സിപി സംഗീത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications