കണ്ണൂർ വിമാനതാവളത്തിലെ സ്വർണക്കടത്ത്: ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി
കണ്ണുർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ തുടർച്ചയായി നടക്കുന്ന സ്വർണ കള്ളക്കടത്ത് കേസുകൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി. തിരുവനന്തപുരത്തേതിനു സമാനമായി കണ്ണൂരിലും സ്വർണക്കടത്ത് നടത്തുന്നതിനായി വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനായി സർക്കാർ തലത്തിലുള്ള ചിലർ രംഗത്തുണ്ടെന്നും സ്വർണക്കടത്തിലുടെ ലഭിക്കുന്ന പണം രാജ്യദോഹപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു എളക്കുഴി ആരോപിച്ചു.
ഇതിനിടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 25 കോടി രൂപ വിലമതിക്കുന്ന 67 കിലോഗ്രാം സ്വര്‍ണമാണ് ഒന്നര വര്‍ഷത്തിനുള്ളില്‍ പിടികൂടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിമാനത്താവളത്തിലെ എയര്‍കസ്റ്റംസ് 56 കിലോ സ്വര്‍ണവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 11 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. 2018-19 സാമ്പത്തികവര്‍ഷം 3557.92 ഗ്രാമും 2019-20 വര്‍ഷത്തില്‍ 45711.38 ഗ്രാമും ഈ സാമ്പത്തികവര്‍ഷം 6744 ഗ്രാം സ്വര്‍ണവുമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ആദ്യത്തെ ഒരുമാസം അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടാംവര്‍ഷം 63 കേസുകളും. ലോക്ക് ഡൗണിനുശേഷം 11 കേസുകളുമാണ് കസ്റ്റംസ് സ്വർണ്ണക്കടത്തുമായിബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ വിദേശ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ സ്വര്‍ണക്കടത്ത് കുറഞ്ഞിരുന്നു. എന്നാല്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതിയായതോടെയാണ് സ്വര്‍ണക്കടത്ത് വീണ്ടും തുടങ്ങിയത്. ജൂണ്‍ 21ന് ദുബായില്‍നിന്ന് ഫ്ളൈ ദുബായ് വിമാനത്തില്‍ എത്തിയ മലപ്പുറം മണക്കാട് സ്വദേശി ഉസ്മാനാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചപ്പോള്‍ ആദ്യം പിടിയിലായത്.
പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 432 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. 23ന് ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ വടകര സ്വദേശി മുഹമ്മദലിയില്‍നിന്ന് 112 ഗ്രാം സ്വര്‍ണവും 30ന് റാസല്‍ഖൈമയില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ അബ്ദുള്ള എന്നയാളില്‍നിന്ന് 990 ഗ്രാം സ്വര്‍ണവും പിടികൂടി. കഴിഞ്ഞ ഞായറാഴ്ച ദുബായില്‍നിന്ന് ഫ്ളൈ ദുബായ്, എയര്‍ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളില്‍ എത്തിയ ഏഴുപേരില്‍നിന്ന് രണ്ടരകിലോ സ്വര്‍ണവും പിടികൂടി.
ദുബായില്‍നിന്നെത്തിയ ഫ്ളൈ ദുബായ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലായി എത്തിയവരില്‍നിന്നാണ് 2.5 കിലോ സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫര്ഹാന്, സജീര്‍, ഡാനിഷ് നസീര്‍, ഹമീദ് നടുത്തുരുത്തി, കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് മര്‍സൂക്ക്, അബ്ബാസ്, മുഹമ്മദ് അനസ് എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്.
Recommended Video
2018 ഡിസംബര്‍ ഒമ്പതിന് വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞ് പതിനാറാം ദിവസമായിരുന്നു ആദ്യ സ്വര്‍ണവേട്ട. ഡിസംബര്‍ 25ന് ഗള്‍ഫില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രിസില് എത്തിയ യാത്രക്കാരനായ കതിരൂര്‍ സ്വദേശി മുഹമ്മദ് ഷാനില്നിന്ന് രണ്ടു കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇലക്ട്രിക് അപ്പച്ചട്ടിയിലും ഹീറ്ററിന്റെ കോയിലിലും ഒളിച്ചുവച്ചു കടത്താനായിരുന്നു ശ്രമം. പിന്നീട് കസ്റ്റംസും ഡിആര്‍ഐയും 84 തവണ കണ്ണൂരില്‍ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. മൂന്നു തവണ വിമാനത്തില്‍ ഉപേക്ഷിച്ച നിലയിലുള്ള സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് യുവ കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയതിരുന്നു. ഇതോടെ പ്രവർത്തനമാരംഭിച്ച് ഒന്നര വർഷം പിന്നിടും മുൻപേ കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ കേന്ദ്ര മാറുന്നുവെന്നാണ് സൂചന.












Click it and Unblock the Notifications