കണ്ണൂരിലെ കള്ളവോട്ട് വിവാദം; മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ ബന്ധുവും കുടുങ്ങി, ആള്‍മാറാട്ടം നടത്തിയതിന് നോട്ടിസ്, വോട്ട് ചെയ്തത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി!!
കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ കള്ളവോട്ടുവിവാദം വീണ്ടും ചൂടുപിടിക്കുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് കള്ളവോട്ടുചെയ്തതിനു ഒരു സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തതിനു പുറമേ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്റെ ബന്ധുവായ പെണ്‍കുട്ടിയും കള്ളവോട്ടുചെയ്തതായി തെളിഞ്ഞു. കള്ള വോട്ടുകള്‍ നടന്നുവെന്ന പരാതിയിന്മേല് ആരോപണ വിധേയര്‍ക്ക് നോട്ടീസുകള്‍ നല്കി വരികയാണ് തെരഞ്ഞെടുപ്പു കമ്മിഷന്.
കാസര്‍ഗോഡ് തിരഞ്ഞെടുപ്പിൽ ഉണ്ണിത്താന് സിപിഎം നേതാക്കളുടെ സഹായം! രണ്ട് പേരെ പാർട്ടി പുറത്താക്കി!
ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളിലൊരാളാണ് പി ബാലന്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മറ്റൊരാളുടെ വോട്ട് ചെയ്തുവെന്നാണ് യുഡിഎഫിന്റെ പരാതി. ഇതില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഹാജരാകാന്‍ ഈ പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.മംഗളൂരില്‍ താമസിക്കുന്ന യഥാര്‍ഥ വോട്ടറുടെ വോട്ട് അഞ്ജന എന്ന മറ്റൊരു പെണ്‍കുട്ടിയാണ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. ഇവര്‍ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്.
വേങ്ങോട് സ്വദേശി സായൂജ്
വര്‍ഷങ്ങളായി ഗുജറാത്തില്‍ താമസിക്കുന്ന എന്‍കെ മുഹമ്മദിന്റെയും അബ്ദുള്‍ അസീസിന്റെയും വോട്ടുകളും ആളുമാറി ചെയ്തിട്ടുണ്ട്. വോട്ട് ചെയ്തവരോട് 14ന് ഹാജരാകാന്‍ നോട്ടീസ് നല്കി. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. വേങ്ങോട് സ്വദേശി സായൂജിനെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.
ആൾമാറാട്ടം
ഇന്ത്യന്‍ ശിക്ഷാ നിയമം 171ലെ സി, ഡി എന്നീ ഉപവകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടത്തിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കലിനുമാണ് കേസ്. ധര്‍മ്മടം മണ്ഡലത്തിലെ വേങ്ങാട് പഞ്ചായത്തിലെ കള്ളവോട്ട് കേസാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പരാതിക്കാരൻ കെ സുധാകരൻ
52ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസിക്കുന്നയാളുമായ അഖില്‍ അത്തിക്ക, 53ാം നമ്പര്‍ ബൂത്തിലെ വോട്ടറുമായ മലപ്പുറത്ത് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്നിവരുടെ കള്ളവോട്ടാണ് സായൂജ് ചെയ്തത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ് പരാതി നല്‍കിയത്. വീഡിയോ പരിശോധിച്ച് തെളിവുകള്‍ സഹിതമായിരുന്നു പരാതി. ഇതനുസരിച്ച് സായൂജിനെ കലക്ടര്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
ലീഗ് പ്രവർത്തകരും കുടുങ്ങി
പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്തുവെന്നു കണ്ടെത്തിയ ഒന്‍പതു ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ മയ്യില്‍ പൊലിസുംകേസെടുത്തിട്ടുണ്ട്. അബ്ദുല്‍ സലാം എം, മര്‍ഷദ് കെ.പി, ഉനൈസ് കെ.പി, അനസ് കെ, മുഹമ്മദ് അസ്ലം, അബ്ദുല്‍ സലാം, സാദിഖ് കെ.പി, മുബശിര്‍, ശമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. യഥാര്‍ത്ഥ വോട്ടിന് പുറമെ ഗള്‍ഫിലുളളവരുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാന്‍ ശ്രമം നടത്തിയെന്നാണ് പരാതി.