യുഎഇ ദിര്‍ഹമെന്ന പേരില്‍ നല്‍കുന്നത് ന്യൂസ് പേപ്പര്‍ കെട്ട്,തട്ടിയെടുത്തത് ഒരു കോടിയോളം രൂപ; സംഘം പിടിയില്‍
കണ്ണൂര്‍: ദിര്‍ഹമെന്ന പേരില്‍ ന്യൂസ് പേപ്പര്‍ കെട്ട് നല്‍കി കേരളത്തിലുടനീളം ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽവെസ്റ്റ് ബംഗാൾ സ്വദേശികളായ അസനുർ റഹ്‌മാൻ ( 32 ) ബാദ്ഷ ഷെയ്ഖ് (31)ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുബ്ഹാൻ ഖാൻ (28) എന്നിവരാണ് പിടിയിലായത്. വളപട്ടണം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
യു എ ഇ ദിർഹം മെന്ന പേരിൽ ചുരുട്ടിവെച്ച പത്രക്കടലാസുകൾ നൽകി മയ്യിൽ സ്വദേശിയുടെ ഏഴ് ലക്ഷം രൂപ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. ഈ കേസിൽ
ബംഗാൾ സ്വദേശി ആഷിഖ് ഖാനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് ഇൻസ്‌പെക്ടർ ജേക്കബ് എം ടി യുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പാലക്കാട് ചെർപ്പുളശ്ശേരിയിൽ നിന്നും തട്ടിപ്പ് സംഘത്തിലെ മൂന്ന് പേർകൂടി പിടിയിലായത്.

കച്ചവടത്തിന് എന്ന വ്യാജേനയാണ് ഇവർ ആളുകളെ സമീപിച്ചിരുന്നത്. പരിചയപ്പെടുന്നവരുടെ വിശ്വാസം നേടിയെടുക്കാന്‍ തുടര്‍ച്ചയായി പണമിടപാടുകള്‍ നടത്തിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നതെന്ന് വളപട്ടണം പൊലീസ് പറയുന്നു.
തുടക്കത്തില്‍ ആരും അറിയാത്തമട്ടില്‍ നോട്ടുകെട്ടുകളുടെ ഇടയില്‍ ഒരു ദിര്‍ഹം വച്ചുനല്‍കു കയാണ് ചെയ്യുന്നത്. ഈക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമ്പോൾ ദിര്‍ഹം അറിയാതെ നോട്ടുകെട്ടുകളുടെ ഇടയില്‍ വന്നതാണ് എന്നാണ് തട്ടിപ്പുകാരുടെ വിശദീകരണം. ദിര്‍ഹം ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റി തന്നാല്‍ നൂറ് ദിര്‍ഹത്തിന് ആയിരം രൂപ മാത്രം തന്നാല്‍ മതിയെന്നുമുള്ള തട്ടിപ്പുകാരുടെ വാചക കസർത്തിൽ വീഴുന്നവരെയാണ് ഇവര്‍ കബളിപ്പിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
ചെറിയ തുകകളിലൂടെ വിശ്വാസം നേടിയെടുത്ത ശേഷം തങ്ങളുടെ കൈയില്‍ വലിയൊരു തുകയ്ക്കുള്ള ദിര്‍ഹം ഉണ്ടെന്നും മാറ്റിത്തരാനും ആവശ്യപ്പെടും. ഇരട്ടിത്തുക ലാഭം പ്രതീക്ഷിച്ച് ദിര്‍ഹം മാറ്റി നല്‍കാന്‍ സമ്മതിക്കുന്നവരില്‍ നിന്ന് വലിയ തുക കൈപ്പറ്റിയ ശേഷം പകരം നല്‍കുന്നത് ന്യൂസ്‌പേപ്പര്‍ കെട്ടുകളായിരിക്കും. ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി ഓരോ പ്രദേശത്തും ഓരോ തട്ടിപ്പ് രീതിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. പ്രതികളില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും പത്തിലധികം തിരിച്ചറിയല്‍ രേഖകളും സിം കാര്‍ഡുകളും ദിര്‍ഹം കറന്‍സികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications