വീടിനു നേരെ സ്റ്റീൽ ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: യുവമോർച്ചാ നേതാവിന്റെ വീടിനു നേരെ സ്റ്റീൽ ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കണ്ണപുരത്ത് ഡിവൈഎഫ്ഐ നേതാവ് ആദർശിന് വെട്ടേറ്റതിന് പുറകെ യുവമോർച്ച ജില്ലാ നേതാവിന്റെ വീടിന് നേരെയും ബോംബെറുണ്ടായി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ മൊറാഴ പണ്ണേരിയിലെ വി നന്ദകുമാറിന്റെ വാടക വീടിന് നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്.
കൊവിഡ് ബാധിച്ച് വിദേശത്ത് കണ്ണൂർ സ്വദേശികൾ മരിച്ചു: കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാർ വർധിക്കുന്നു
സംഭവത്തിൽ സിപിഎം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കല്യാശേരി ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, സുമന് ചുണ്ട, റിബിന് കോലത്തുവയല്‍, സബിന്‍ കണ്ണപുരം, സന്ദീപ് ചെക്കിക്കുണ്ട് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നന്ദകുമാറിന്റെ വാടക വീടിന് നേരെ 25-ന് രാത്രി 10.20 ഓടെയായിരുന്നു സംഭവം. കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ മാറ്റാങ്കീല്‍ യൂണിറ്റ് ഡിവൈഎഫ്ഐ പ്രസിഡന്റ് ആദര്‍ശിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് ബോംബാക്രമണം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.
മാറ്റാങ്കീലിലെ ബിജെപി പ്രവര്ത്തകന് രതീഷ് പൂക്കോട്ടിയുടെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു. എന്നാൽ എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. നന്ദകുമാറിന്റെ വീടിന് നേരെ നടന്ന ബോംബേറിൽ വരാന്തയിലെ ഓടുകളും മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാവ് ആദർശിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതിഷേധം അറിയിച്ചിരുന്നു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അക്രമമഴിച്ചുവിടാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. വെട്ടേറ്റ ആദർശ് ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.
അതേ സമയം കൊറോണ പ്രതിസന്ധി സമയത്തും അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശൈലി സ്വീകരിക്കുകയാണ് കണ്ണൂരിലെ സിപിഎം നേതൃത്വമെന്ന് യുവമോർച്ച ഉന്നയിക്കുന്ന ആരോപണം. ഇതിന്റെ ഭാഗമായിട്ടാണ് യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ നന്ദന്റെ വീടുൾപ്പെടെ രണ്ട് വീടുകൾക്ക് നേരേയാണ് തിങ്കളാഴ്ച്ച രാത്രി സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞത്. സെക്രട്ടറി രജ്ഞിത് കെ തുടങ്ങിയവർ അക്രമത്തിന് ഇരയായ വീടുകൾ സന്ദർശിച്ചു.